Skip to main content

തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ

കേന്ദ്ര സർക്കാർ സമ്മതിച്ചില്ലെങ്കിലും തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ്- 9.2%. ഈ കണക്ക് തെറ്റാണെന്നും തൊഴിലില്ലായ്മ 3.2 ശതമാനം മാത്രമാണെന്നുമാണ് കേന്ദ്ര സർക്കാരിന്റെ വാദം. ഇതിനായി അവർ തയ്യാറാക്കിയിരിക്കുന്ന സർവ്വേയ്ക്ക് ചെറുപ്പക്കാരുടെ തൊഴിലില്ലായ്മ ഭീതിജനകമാണെന്ന് സമ്മതിക്കേണ്ടി വന്നു. അതുകൊണ്ട് ബജറ്റിൽ പുതിയ ചില നിർദ്ദേശങ്ങൾ വച്ചിട്ടുണ്ട്.
പുതിയതായി ജോലിയിൽ പ്രവേശിക്കുന്ന തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിൽ ഒരു ഭാഗം കേന്ദ്ര സർക്കാർ നൽകും. മറ്റൊന്ന് ശമ്പള സബ്സിഡിയെന്ന നിലയിൽ 15000 രൂപ മൂന്ന് തവണകളായി തൊഴിലാളികൾക്ക് നൽകും. ഇവയ്ക്ക് പുറമേ 20 ലക്ഷം പേർക്ക് നൈപുണി പരിശീലനത്തിനും സ്കീമുണ്ട്. ഇതിനായി 1000 ഐറ്റികളെ നവീകരിക്കും. ഒരുകോടി യുവജനങ്ങൾക്ക് ഇന്റേഷണിപ്പിന് മാസം 5000 രൂപ സ്റ്റൈപ്പന്റായി രണ്ട് വർഷം ലഭിക്കും. കമ്പനികൾക്ക് സിഎസ്ആർ ഫണ്ട് ഇന്റേൺഷിപ്പിന് ഉപയോഗിക്കാം.
ഇതെല്ലാം നല്ല കാര്യങ്ങളാണ്. പക്ഷേ, ഈ നടപടികൾകൊണ്ട് തൊഴിലില്ലായ്മ പരിഹരിക്കാനാകുമോ?
ഇന്ത്യയിലെ വ്യവസായ മേഖലയിലെ മുരടിപ്പ് മറികടക്കാൻ കഴിയുന്നില്ലായെന്നതാണ് അടിസ്ഥാന പ്രശ്നം. മേക്ക് ഇൻ ഇന്ത്യ കാമ്പയിനെക്കുറിച്ചുള്ള വർത്തമാനം തന്നെ അവസാനിച്ചിരിക്കുകയാണ്. പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് ഉദ്ദേശിച്ച ഫലം ഉണ്ടാക്കിയില്ല. ഇപ്പോൾ എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇൻസെന്റീവ് കൂടി കൊടുക്കുകയാണ്. വ്യവസായിക്ക് ഇത് നേട്ടമാണ്. പുതിയതായി എടുക്കുന്ന തൊഴിലാളികളുടെ ചെലവിൽ ഒരു ഭാഗം സർക്കാരിൽ നിന്ന് ലഭിക്കും. പക്ഷേ, രണ്ട് വർഷം കഴിഞ്ഞാൽ തൊഴിലാളിയെ പിരിച്ചുവിട്ട് പുതിയ തൊഴിലാളിയെ ജോലിയിൽ പ്രവേശിപ്പിക്കാനായിരിക്കില്ലേ ഈ ഇൻസെന്റീവ് പ്രോത്സാഹിപ്പിക്കുക?
ജോലി സ്ഥിരതയെന്നത് അതിവേഗം സംഘടിത മേഖലയിൽ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഇന്ന് സംഘടിത മേഖലയിലെ 36 ശതമാനം തൊഴിലാളികൾ കോൺട്രാക്ട് തൊഴിലാളികളാണ്. കാഷ്വൽ തൊഴിലാളികളുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ജോലി സ്ഥിരത നിഷേധിക്കുന്നതിന് കണ്ടെത്തിയിരിക്കുന്ന പുതിയൊരു മാർഗ്ഗമാണ് നിശ്ചിത കാലത്തേയ്ക്കുള്ള തൊഴിൽ അഥവാ fixed term employment. ഇതിലെ ഏറ്റവും കുപ്രസിദ്ധം അഗ്നിവീറുകളാണ്.
ചില പൊതുമേഖലാ സ്ഥാപനങ്ങളുടെ കണക്ക് വായിക്കൂ: പോസ്റ്റൽ ഡിപ്പാർട്ട്മെന്റിലെ 80 ശതമാനം ജോലിയും താല്കാലിക അല്ലെങ്കിൽ കോൺട്രാക്ട് തൊഴിലാളികളാണ് ചെയ്യുന്നത്. 2020-21-ൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പോലുള്ള പെട്രോളിയം കമ്പനികളിലെ 72 ശതമാനം തൊഴിലാളികളും കോൺട്രാക്ട് തൊഴിലാളികളായിരുന്നു. വൈദ്യുതി മേഖലയിലെ എൻടിപിസി എടുത്താൽ സ്ഥിര മാനേജ്മെന്റ് ജീവനക്കാർ 11,141 ആണ്. സ്ഥിരം തൊഴിലാളികളുടെ എണ്ണം 5,675-ഉം. അതേസമയം 50,000-ത്തിലേറെ കോൺട്രാക്ട് തൊഴിലാളികളാണ് എൻടിപിസിയിലുള്ളത്. റെയിൽവേ കൂടുതൽ കൂടുതൽ തൊഴിലാളികളെ കോൺട്രാക്ട് അടിസ്ഥാനത്തിൽ ആക്കിക്കൊണ്ടിരിക്കുകയാണ്.
സംഘിടത മേഖലയിൽ പണിയെടുക്കുന്നവരിൽ 15 ശതമാനം വരെ പുതിയ നിയമ പ്രകാരം ട്രെയിനികളോ അപ്രന്റീസുകളോ ആകാം. ഇത് പ്രോത്സാഹിപ്പിക്കാൻ ഒട്ടേറെ സ്കീമുകൾ ഇപ്പോൾ തന്നെ നിലവിലുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു 2013-ൽ ആവിഷ്കരിച്ച National Employability Enhancement Scheme (NEEM) ആണ്. On Job Trainees (OJTs), Long Term Trainee Employees (LTTEs), Learn While You Earn ഇങ്ങനെ ഒരു ഡസനിലേറെ നീണ്ട ലിസ്റ്റാണ്. നൈപുണി വികസന സ്കീമുകളെ എതിർക്കേണ്ടതില്ല. എന്നാൽ 36 മാസം വരെ നിസാര കൂലിക്ക് വേലയെടുപ്പിക്കാനുള്ള ഏർപ്പാടായി കമ്പനികൾ ഇവയെ മാറ്റിക്കൊണ്ടിരിക്കുകയാണ്.
ചുരുക്കത്തിൽ തൊഴിലില്ലായ്മയുടെ കാരണം നൈപുണി പരിശീലനം ഇല്ലാത്തതാണ്. അയവേറിയ തൊഴിൽ കമ്പോള പരിഷ്കാരങ്ങളിലൂടെ തൊഴിലില്ലായ്മ പരിഹരിക്കാനാകും എന്നു തുടങ്ങിയ നിയോലിബറൽ കാഴ്ചപ്പാടിൽ നിന്നാണ് ബജറ്റ് നിർദ്ദേശങ്ങൾ ഉരുത്തിരിഞ്ഞിട്ടുള്ളത്.
യഥാർത്ഥത്തിൽ വേണ്ടത് വ്യവസായ മേഖലയിലെ നിക്ഷേപം മുരടിച്ചു നിൽക്കുന്നതിന്റെ കാരണങ്ങൾ മനസിലാക്കി അവയ്ക്കു പരിഹാരം കാണലാണ്. ഒരു പ്രധാനപ്പെട്ട കാരണം രാജ്യത്തെ ഉപഭോഗം സാമ്പത്തിക വളർച്ചയേക്കാൾ വളരെ താഴ്ന്നനിലയിലാണ് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഫലമായിട്ടാണ് വ്യവസായ മുരടിപ്പ്. ജനങ്ങളുടെ വാങ്ങൽ കഴിവ് വർദ്ധിപ്പിക്കാനുള്ള പ്രത്യക്ഷ ഇടപെടലുകളൊന്നും ബജറ്റിൽ ഇല്ല. തികഞ്ഞ ധന യാഥാസ്ഥികത്വത്തിന്റെ സമീപനമാണ് ബജറ്റിന്റേത്.
 

കൂടുതൽ ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.