Skip to main content

ചൈനീസ് വിപ്ലവത്തിന്റെ 75-ാം വർഷം ചൈന ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്, സ്വാതന്ത്ര്യം പ്രാപിക്കുമ്പോൾ സാമ്പത്തികനിലയിലും സാമൂഹ്യക്ഷേമത്തിലും ഇന്ത്യയും ചൈനയും ഏതാണ്ട് ഒരുപോലെ പരിതാപകരമായ നിലയിലായിരുന്നു; എന്നാൽ ഇന്നോ?

രണ്ട് വർഷംമുമ്പ് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആചരിച്ചു. ഇപ്പോൾ ചൈനീസ് വിപ്ലവത്തിന്റെ 75-ാം വർഷം ചൈന ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യം പ്രാപിക്കുമ്പോൾ സാമ്പത്തികനിലയിലും സാമൂഹ്യക്ഷേമത്തിലും രണ്ടും രാജ്യങ്ങളും ഏതാണ്ട് ഒരുപോലെ പരിതാപകരമായ നിലയിലായിരുന്നു. എന്നാൽ ഇന്നോ?
ഒന്ന്, ചൈനീസ് സമ്പ്ഘടനയുടെ വലുപ്പം ഇന്ത്യയുടെ അഞ്ചിരട്ടി വരും. 2018-ൽ ചൈനയുടെ പ്രതിശീർഷ വരുമാനം 9,771 ഡോളറും ഇന്ത്യയുടേത് 2,010 ഡോളറുമാണ്.
രണ്ട്, ചൈനയിലെ അസമത്വം ഇന്ത്യയേക്കാൾ താഴ്ന്നതാണ്. ഏറ്റവും സമ്പന്നരായ 1 ശതമാനം പേരുടെ ഇന്ത്യയിലെ വരുമാന വിഹിതം 2016-ൽ 22 ശതമാനം ആയിരിക്കുമ്പോൾ ചൈനയുടേത് 13 ശതമാനമാണ്. ഏറ്റവും സമ്പന്നരായ 10 ശതമാനം കുടുംബങ്ങളുടെ വരുമാന വിഹിതം ഇന്ത്യയിൽ 57 ശതമാനവും ചൈനയിൽ 40 ശതമാനവുമാണ്.
മൂന്ന്, ചൈനയിൽ ഏതാണ്ട് എല്ലാവർക്കും തൊഴിലുണ്ട്. തൊഴിൽ പങ്കാളിത്തം 71 ശതമാനമാണ്. ഇന്ത്യയിലേത് ഏതാണ്ട് 50 ശതമാനമാണ്.
നാല്, ചൈന അതിദാരിദ്ര്യം പൂർണ്ണമായും ഇല്ലായ്മ ചെയ്തു. 2024-ൽ ലോക പട്ടിണി സൂചികയിൽ ചൈന ഏറ്റവും താഴ്ന്ന രാജ്യങ്ങളിൽ ഒന്നാണ്. ഇന്ത്യയുടെ സ്ഥാനമാകട്ടെ 105-ാമതാണ്. ജീവിത ഗുണമേന്മ സൂചികയിൽ ചൈന 75-ാം സ്ഥാനത്ത് ആയിരിക്കുമ്പോൾ ഇന്ത്യ 134-ാമതാണ്. ഇതുപോലെ ഏതാണ്ട് എല്ലാ വികസന സൂചികകളിലും ഇന്ത്യ വളരെ പിന്നിലാണ്.
എന്തുകൊണ്ടാണ് ഈ വ്യത്യസ്തമായ അനുഭവങ്ങൾ? മാവോ പിന്തുടർന്ന സാമ്പത്തികനയങ്ങളിൽ നിന്നുള്ള തിരുത്തലുകൾ അനിവാര്യമായിരുന്നു. എന്നാൽ പഴയതിനെയെല്ലാം തള്ളിപ്പറയുകയല്ല ചൈന ചെയ്തത്. വിപ്ലവാനന്തര ചൈനയിൽ നടപ്പാക്കിയ പല അടിസ്ഥാന പരിഷ്കാരങ്ങളും പുതിയ ആഗോളവൽക്കരണ കാലഘട്ടത്തിലും ചൈനയ്ക്ക് അത്താണിയായിത്തീർന്നു.
ഒന്ന്, ചൈനയിലെ ഭൂപരിഷ്കരണം തുടർന്നുണ്ടായ കാർഷികവളർച്ചയുടെ ശക്തമായ അടിത്തറയായി. ഭൂസ്വത്ത് ഇന്നും പൊതു ഉടമസ്ഥതയിലാണ്.
രണ്ട്, ചൈനയിലെ അധികാരവികേന്ദ്രീകരണം ടൗൺ ആൻഡ് കൺട്രി എന്റർപ്രൈസസ് എന്ന ചെറുകിട വ്യവസായ സമുച്ചയങ്ങൾക്ക് ഉത്തേജനമായി. എന്നാൽ ഇന്ത്യയിൽ ഇന്നും അധികാരവികേന്ദ്രീകരണം ഫലപ്രദമല്ല.
മൂന്ന്, തുടക്കം മുതൽ ചൈന വിദ്യാഭ്യാസ-ആരോഗ്യ വികസനത്തിലൂന്നി. ഇന്ത്യയാവട്ടെ ഈ മേഖലകളെ വേണ്ടത്ര പരിഗണിച്ചില്ല.
പുത്തൻ സാമ്പത്തിക പരിഷ്കാരങ്ങളുടെ സ്വഭാവത്തിലും ചൈനയും ഇന്ത്യയും തമ്മിൽ പ്രകടമായ അന്തരമുണ്ട്.
ഒന്ന്, ചൈന വ്യവസായവൽക്കരണത്തിനാണ് ഊന്നൽ നൽകിയത്. അതേസമയം ഇന്ത്യ സേവനമേഖലയിലാണ് കൂടുതൽ വളർച്ച നേടിയത്. ഇന്ന് ലോകത്തിന്റെ വർക്ക്ഷോപ്പാണ് ചൈന.
രണ്ട്, കഴിഞ്ഞ നാല് പതിറ്റാണ്ടായി ചൈനയുടെ മൂലധനനിക്ഷേപം ജിഡിപിയുടെ 42-47 ശതമാനം വീതമാണ്. അതേസമയം, ഇന്ത്യയുടെ മൂലധനനിക്ഷേപം ഏതാണ്ട് 32 ശതമാനം മാത്രമാണ്. ഇത്തരത്തിൽ വലിയ മൂലധനനിക്ഷേപം നടത്തിയതിന്റെ ഫലമായി ഇന്ത്യയെ അപേക്ഷിച്ച് ചൈന പശ്ചാത്തലസൗകര്യങ്ങളിൽ എത്രയോ മുന്നിലാണ്.
മൂന്ന്, ചൈനയിൽ പോർട്ട്ഫോളിയോ നിക്ഷേപം നാമമാത്രമാണ്. വ്യവസായ മേഖലയിലേക്കുള്ള പ്രത്യക്ഷമൂലധന നിക്ഷേപത്തിനാണ് ഊന്നൽ. ഇന്ത്യയിലെ സ്ഥിതി മറിച്ചാണ്.
നാല്, ചൈനയുടെ വിദേശവിനിമയശേഖരം കയറ്റുമതി മിച്ചത്തിൽ നിന്നാണ് സമാഹരിച്ചത്. എന്നാൽ ഇന്ത്യയുടെ വിദേശവിനിമയശേഖരം വിദേശമൂലധന വരുമാനത്തിൽ നിന്നാണ് സമാഹരിച്ചിട്ടുള്ളത്. അവ പിൻവാങ്ങിയാൽ ഇന്ത്യൻ സമ്പദ്ഘടന പ്രതിസന്ധിയിലാകും. അവരെ പ്രീതിപ്പെടുത്തിയേ ഇന്ത്യയ്ക്ക് നിലനിൽപ്പുള്ളൂ. ഇന്ത്യ നേരിടുന്നതുപോലെ വിദേശവിനിമയ പ്രതിസന്ധിയുടെ കരിനിഴൽ ചൈനയ്ക്കുമേൽ ഇല്ല.
ഇതാണ് പുതിയ ലക്കം ചിന്തയിൽ ചൈനയുടെയും ഇന്ത്യയുടെയും വികസനാനുഭവങ്ങൾ താരതമ്യപ്പെടുത്തിക്കൊണ്ട് ഞാൻ എഴുതിയ വിശകലനം. ഇതുപോലെ വിജയപ്രസാദ്, അരുൺകുമാർ, ക്രിസ് നാഷ്, എം.എ. ബേബി എന്നിവരുടെ ചൈനയെക്കുറിച്ചുള്ള ലേഖനങ്ങളുമുണ്ട്. ദെങ് സിയാവൊപിങ്ങിനെക്കുറിച്ചുള്ള ഷീ ജിൻപിങ്ങിന്റെ വിലയിരുത്തലുമുണ്ട്. പുതിയ ചൈനയെ മനസിലാക്കാൻ ചിന്ത വായിക്കുക.
 

കൂടുതൽ ലേഖനങ്ങൾ

പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടണം

സ. പിണറായി വിജയൻ

ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തിയ ആക്രമണത്തേയും പ്രത്യാക്രമണത്തേയും തുടർന്ന് ഗൾഫ് മേഖലയിലാകെ രൂപപ്പെട്ടിരിക്കുന്ന സംഘർഷാവസ്ഥയിൽ വലിയ ആശങ്കയാണ് ഉയർന്നിട്ടുള്ളത്. ഈ സാഹചര്യത്തിൽ പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടാൻ അഭ്യർത്ഥിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. അസാധ്യത്തെ ഇച്ഛാശക്തികൊണ്ട് സാധ്യമാക്കിയ സന്തോഷകരമായ സന്ദർഭമാണിത്. ആദ്യഘട്ടം നൽകിയത് 178 വീടാണ്. 7 സെന്റിന്റെ പട്ടയവും നൽകുന്നു.

ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്

സ. പിണറായി വിജയൻ

എഹ്സാൻ ജാഫ്രിയുടെ ഓർമ്മദിനമാണ് ഇന്ന്.
ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്. അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ സംഘപരിവാർ നടത്തിയ തീവെപ്പിൽ മുൻ കോൺഗ്രസ്സ് എംപിയായ ജാഫ്രിയുൾപ്പെടെ 69 പേരായിരുന്നു വെന്തുമരിച്ചത്.

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം സ. പിണറായി വിജയൻ നയിക്കും

സ. എം എ ബേബി

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യന്ത്രി സ. പിണറായി വിജയൻ നയിക്കും. സ്ഥാനാർഥി നിർണയ ചർച്ചകൾ ഉടൻ ആരംഭിക്കും. എൽഡിഎഫ് സർക്കാരിന്റെ വികസന - ക്ഷേമ പ്രവർത്തനങ്ങൾ രാജ്യത്തിനാകെ മാതൃകയാണ്. പൊതുജനാരോഗ്യത്തിൽ എൽഡിഎഫിന്റെ ഈ നേട്ടങ്ങൾ കോൺഗ്രസിനും ബിജെപിക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ല.