Skip to main content

എൽഡിഎഫിന്റെ വികസന പാതയിലൂടെയാണ് യുഡിഎഫിന്റെ മലയോര വാഹനജാഥ

യുഡിഎഫിന്റെ മലയോരജാഥകൊണ്ട് ഒരു ഗുണമുണ്ടാകും. കഴിഞ്ഞ എട്ട് വർഷക്കാലത്തിനിടയിൽ മലയോരത്തെ ഗതാഗത സൗകര്യങ്ങളിൽവന്ന കുതിപ്പിനെ അവർക്ക് ബോധ്യപ്പെടും. അതെ എൽഡിഎഫിന്റെ വികസനപാതയിലൂടെയാണ് അവരുടെ സഞ്ചാരം. ഇതിൽ 793 കിലോമീറ്റർ ദൈർഘ്യമുള്ള മലയോര ഹൈവേയും ഉൾപ്പെടും. മലയോരഹൈവേക്കും പുതിയ ബിഎം&ബിസി റോഡുകൾക്കും പാലങ്ങൾക്കും വേണ്ടി മാത്രം 6000-ത്തിലേറെ കോടി രൂപയാണ് കിഫ്ബിയിൽ നിന്നു ചെലവഴിക്കുന്നത്. ഏത് കാലത്ത് ഇതുപോലൊരു നിക്ഷേപം മലയോരത്ത് ഉണ്ടായിട്ടുണ്ട്?

മലയോരത്തെ ഏറ്റവും വലിയ പ്രശ്നം എന്താണ്? നാണ്യവിളകളുടെ വിലയിടിവ്. നിങ്ങൾ ആസിയാൻ കരാർ കൊണ്ടുവന്നപ്പോൾ 1 കിലോ റബർ കൊണ്ട് 11 കിലോ അരി വാങ്ങാമായിരുന്നു. ഇന്ന് 3 കിലോ അരിയേ വാങ്ങാൻ കഴിയൂ. ആരാണ് ഉത്തരവാദി? നിങ്ങൾ ഒപ്പിട്ട ആസിയാൻ കരാറിനു മുമ്പ് 1988-1996 കാലത്ത് കേരളത്തിന്റെ കാർഷിക മേഖല പ്രതിവർഷം 5.35 ശതമാനം വീതമാണ് വളർന്നുകൊണ്ടിരുന്നത്. എന്നാൽ 1988-2018-നും ഇടയ്ക്ക് കാർഷിക വളർച്ച 1.3 ശതമാനമായി ഇടിഞ്ഞു.

ആസിയാൻ കരാർകൊണ്ട് ഒരു നേട്ടവും ഉണ്ടായിട്ടില്ലായെന്നു പറയുന്നില്ല. രാജ്യത്തു നിന്നുള്ള സോഫ്ടുവെയറും മറ്റും കയറ്റുമതി കുത്തനെ ഉയർന്നു. പക്ഷേ, നമ്മുടെ കാർഷിക മേഖല തകർന്നു. രാജ്യത്തിനുണ്ടായ നേട്ടത്തിൽ നിന്ന് ഒരു ചെറിയ ഭാഗം കേരളത്തിലെ കൃഷിക്കാർക്കായി നൽകാൻ കോൺഗ്രസും ബിജെപിയും തയ്യാറല്ല. പരിഷ്കാരങ്ങൾ തുടങ്ങിയതിനുശേഷം കോൺഗ്രസും ബിജെപിയും 15 വർഷം വീതം ഇന്ത്യ ഭരിച്ചിട്ടുണ്ട്. നിങ്ങൾ ഭരിച്ച 15 വർഷക്കാലത്തിനിടയിൽ കേരളത്തിലെ മലയോര കൃഷിക്കാർക്കുവേണ്ടി ഒരു ചെറുവിരൽ അനക്കാൻ നിങ്ങളുടെ കേന്ദ്ര സർക്കാരിനു കഴിഞ്ഞോ?

വന്യജീവി നിയമം 1972-ൽ ഇന്ദിരാ ഗാന്ധിയാണ് ഉണ്ടാക്കിയത്. ആ നിയമം കൂടുതൽ കർക്കശമാക്കിക്കൊണ്ട് 7 തവണ നിയമം ഭേദഗതി ചെയ്തു. അതിൽ 5 എണ്ണത്തിന്റെയും ഉത്തരവാദിത്വം കോൺഗ്രസിനല്ലേ? അവസാനം 2022-ൽ മോദി വനനിയമം ഭേദഗതി ചെയ്തപ്പോൾ ഏതെങ്കിലും കോൺഗ്രസ് പാർലമെന്റ് അംഗം ആവശ്യമെങ്കിൽ വന്യജീവികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങൾക്കുകൂടി അധികാരം നൽകണമെന്ന് ആവശ്യപ്പെട്ടോ? ഇതിനായി ജോൺ ബ്രിട്ടാസ് എംപി കൊണ്ടുവന്ന നിയമഭേദഗതിയെ പിന്താങ്ങാൻ തയ്യാറായോ? എന്നിട്ട് ഇപ്പോൾ ജാഥയുമായി ഇറങ്ങിയിരിക്കുകയാണ്.

ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് നൽകിയ പട്ടയങ്ങളുടെ എണ്ണം 82,000. കഴിഞ്ഞ എൽഡിഎഫ് സർക്കാർ നൽകിയ പട്ടയങ്ങളുടെ എണ്ണം 1.63 ലക്ഷം. രണ്ടാം പിണറായി സർക്കാർ ഇതുവരെ നൽകിയ പട്ടയങ്ങളുടെ എണ്ണം 1.80 ലക്ഷം. അർഹമായ മുഴുവൻ പേർക്കും പട്ടയം നൽകുന്നതിനുള്ള നടപടികൾ നീങ്ങുകയാണ്. ഇവിടെയും മലയോരപ്രദേശത്തെ പ്രതിബന്ധം കേന്ദ്ര സർക്കാരാണ്. ഈ കേന്ദ്രത്തിനെതിരെ കൃഷിക്കാർക്കുവേണ്ടി യോജിച്ചൊരു സമരത്തിന് കോൺഗ്രസ് തയ്യാറുണ്ടോ?

ജാഥയിൽ പ്രസംഗങ്ങൾക്ക് കുറവൊന്നും ഉണ്ടാകില്ലല്ലോ. മലയോരത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും കാതലായ മേൽപ്പറഞ്ഞ നാല് പ്രശ്നങ്ങളിൽ വിശദീകരണം തരാൻ പ്രതിപക്ഷനേതാവ് സമയം കണ്ടെത്തുമോ? അതോ, ഈ യാത്ര ഒരു “ചിരിയോരം” കാണിച്ച് അവസാനിപ്പിക്കുമോ?
 

കൂടുതൽ ലേഖനങ്ങൾ

കഴിഞ്ഞ 10 വർഷങ്ങൾക്കുള്ളിൽ നാം കൈവരിച്ച പുരോഗതിയെ പിന്നോട്ടടിപ്പിക്കുന്ന കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ കേരളം സമരമുഖം തുറക്കുന്നു

തിരുവനന്തപുരത്തെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ ജനുവരി 12 ന് കേരളം സുപ്രധാനമായ ഒരു സമരമുഖം തുറക്കുകയാണ്.

ജമാഅത്തെ ഇസ്ലാമിയുടെ ആശയത്തെ പിൻപറ്റി വർ​ഗീയ ദ്രുവീകരണം നടത്തുകയാണ് യുഡിഎഫും കോൺ​ഗ്രസും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മാറാട് കലാപത്തെ കുറിച്ച് പറയുന്നതിൽ എന്താണ് പ്രയാസം. ജമാഅത്തെ ഇസ്ലാമിയുടെ ആശയത്തെ പിൻപറ്റി വർ​ഗീയ ദ്രുവീകരണം നടത്തുകയാണ് യുഡിഎഫും കോൺ​ഗ്രസും. 39.97ശതമാനം വോട്ട് എൽ‍ഡിഎഫിന് ലഭിച്ചിട്ടുണ്ട്. അടിത്തറ ഭദ്രമാണ്. ചരിത്രത്തിലില്ലാത്ത വിധം മതപരവും ജാതീയവുമായ വിഭജനം നടക്കുകയാണ്.

മതത്തെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിച്ച് രാജ്യത്തെ മതരാഷ്ട്ര സിദ്ധാന്തത്തിലേക്ക് നയിക്കുന്ന വർ​ഗീയ ശക്തികൾ ജനാധിപത്യത്തിന് വലിയ ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ലോകത്തും രാജ്യത്തും തീവ്ര വലതുപക്ഷ ശക്തികളും മതധ്രുവീകരണ ശക്തികളും രാഷ്ട്രീയ നേട്ടങ്ങൾക്കായി മതത്തെ ഉപയോഗിക്കുന്ന അപകടകരമായ ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്.

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം സംഘടിപ്പിക്കും

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ ജനുവരി 12 ന്‌ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ എന്നിവർ പങ്കെടുക്കുന്ന സത്യാഗ്രഹ സമരം സംഘടിപ്പിക്കും.