സിപിഐ എം 24-ാം പാർടി കോൺഗ്രസിന് മുന്നോടിയായി കൊല്ലത്ത് ചേർന്ന സംസ്ഥാന സമ്മേളനം നവകേരള സൃഷ്ടി പുതിയ കാലഘട്ടത്തിൽ എങ്ങനെ നടപ്പാക്കാനാകുമെന്ന ചർച്ചയും നടത്തി. മുഖ്യമന്ത്രി പിണറായി വിജയനാണ് ‘നവകേരളത്തെ നയിക്കാൻ പുതുവഴികൾ' എന്ന രേഖ അവതരിപ്പിച്ചത്. സംസ്ഥാന സർക്കാർ നേരിടുന്ന പ്രശ്നങ്ങളെ അവതരിപ്പിച്ച് അതിനെ മറികടക്കാൻ പറ്റാവുന്ന വഴികളും ഉൾക്കൊള്ളുന്നതാണ് ഈ രേഖ.
തുടർഭരണം കിട്ടിയ സാഹചര്യത്തിൽ ദീർഘകാല കാഴ്ചപ്പാടോടെ വികസനപ്രവർത്തനം മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട് എന്നതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ ‘നവകേരളത്തിനായി പാർടി കാഴ്ചപ്പാട്’ എന്ന രേഖ അവതരിപ്പിച്ചിരുന്നു. അടുത്ത 25 വർഷംകൊണ്ട് കേരളത്തിലെ ജനജീവിതം അന്താരാഷ്ട്രതലത്തിലെ വികസിത– മധ്യവർഗ രാഷ്ട്രങ്ങൾക്ക് സമാനമായി ഉയർത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ആ രേഖ.
അടിസ്ഥാന വിഭാഗത്തിന്റെ പ്രശ്നങ്ങൾ പരിഹരിച്ച് കേരള വികസനം എങ്ങനെ സാധ്യമാക്കാമെന്നതിനെ മുൻനിർത്തി, 1956ൽ തൃശൂരിൽ ചേർന്ന പാർടി സംസ്ഥാന സമ്മേളനത്തിൽ ഒരു രേഖ അവതരിപ്പിച്ചിരുന്നു. ഇതിൽ മുന്നോട്ടുവച്ച, ജന്മിത്വത്തെ തകർത്തുകൊണ്ടേ ആധുനിക കേരളം സൃഷ്ടിക്കാനാകൂ എന്ന കാഴ്ചപ്പാടാണ് 1957ലെ കമ്യൂണിസ്റ്റ് പാർടിയുടെ സർക്കാരിന് വഴികാട്ടിയായത്. അതിന്റെ അടിസ്ഥാനത്തിൽ ഭൂപരിഷ്കരണത്തിലൂടെ ജന്മിത്വം അവസാനിപ്പിച്ച് ആധുനിക ലോകത്തേക്കുള്ള വഴിയിലേക്ക് കേരളത്തെ ആ സർക്കാർ നയിച്ചു. ഭൂപരിഷ്കരണ നടപടികൾമൂലം ജന്മിവർഗം ഇല്ലാതായി. ആധുനിക മുതലാളിത്തത്തിന്റെ ലോകത്തിലേക്ക് കേരളവും പ്രവേശിച്ചു. അടിസ്ഥാന വിഭാഗങ്ങൾക്ക് നിരവധി നേട്ടങ്ങൾ ഉറപ്പാക്കിയും കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ പോരടിച്ചും സംസ്ഥാന സർക്കാർ മുന്നോട്ടുപോയി. ഒട്ടേറെ സാമൂഹ്യ ക്ഷേമ പദ്ധതികൾ നടപ്പാക്കി.
ആഗോളവൽക്കരണ നയങ്ങൾ രാജ്യത്ത് രൂപപ്പെട്ടതോടെ കേരള വികസനം പുതിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന നിലവന്നു. സംസ്ഥാനം സാമൂഹ്യമേഖലയിൽ കൈവരിച്ച നേട്ടങ്ങൾ ഉൾപ്പെടെ നിലനിർത്തണമെങ്കിൽ അടിസ്ഥാന മേഖലകളായ കൃഷിയും വ്യവസായവും വർധിക്കേണ്ടതിന്റെ പ്രാധാന്യം പ്രധാന ചർച്ചാവിഷയമായി. എ കെ ജി പഠന ഗവേഷണ കേന്ദ്രം നടത്തിയ അന്താരാഷ്ട്ര കോൺഗ്രസ് ഇത് മുന്നോട്ടുവച്ചു. ഭരണസംവിധാനം വികേന്ദ്രീകരിക്കപ്പെടേണ്ടതിന്റെ പ്രാധാന്യവും പഠനകോൺഗ്രസ് എടുത്തുപറഞ്ഞു.
ഈ ധാരണയെക്കൂടി ഉൾക്കൊണ്ടാണ് പിൽക്കാല എൽഡിഎഫ് സർക്കാരുകൾ പ്രവർത്തിച്ചത്. ഉൽപ്പാദനം വർധിപ്പിക്കുകയും അവ നീതിയുക്തമായി വിതരണം ചെയ്യുകയുമെന്ന നിലപാടാണ് ഇടതുപക്ഷ സർക്കാർ സ്വീകരിക്കേണ്ടതെന്ന പൊതു കാഴ്ചപ്പാട് രൂപപ്പെട്ടു. ഈ സാഹചര്യത്തിലാണ് അടിസ്ഥാന ജനവിഭാഗങ്ങളുടെ താൽപ്പര്യം സംരക്ഷിക്കുകയും ഒപ്പം സമ്പദ്ഘടനയെ വളർത്തിയെടുക്കുകയുമാണ് ഇന്നത്തെക്കാലത്ത് ചെയ്യേണ്ടതെന്ന നിലപാടിലേക്ക് പാർടി എത്തിച്ചേർന്നത്.
2011–-16 ൽ യുഡിഎഫ് സർക്കാർ ആഗോളവൽക്കരണനയം അതേപോലെ നടപ്പാക്കിയതുമൂലം കേരളം വലിയ ദുരിതത്തിലേക്കെറിയപ്പെട്ടു. ഈ ഘട്ടത്തിലാണ് മേൽപ്പറഞ്ഞ ബദൽനയങ്ങൾ മുന്നോട്ടുവച്ചുള്ള പ്രകടനപത്രിക ജനങ്ങൾക്ക് മുമ്പാകെ എൽഡിഎഫ് അവതരിപ്പിച്ചത്. അക്കാലത്തെ സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരായ പ്രക്ഷോഭങ്ങളും ബദൽനയങ്ങൾ ഉയർത്തിപ്പിടിച്ചുള്ള ഇടപെടലും കൂടിച്ചേർന്നപ്പോൾ എൽഡിഎഫിനെ വൻഭൂരിപക്ഷത്തോടെ ജനങ്ങൾ അധികാരത്തിലെത്തിച്ചു. പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത് ഈ രാഷ്ട്രീയ സാഹചര്യത്തിലാണ്.
പ്രകടനപത്രികയിൽ മുന്നോട്ടുവച്ച കാഴ്ചപ്പാടനുസരിച്ച് സർക്കാർ പ്രവർത്തിക്കുന്നതിന് മുഖ്യമന്ത്രി നേതൃപരമായ പങ്കുവഹിച്ചു. പ്രകടനപത്രികയിലെ നിർദേശങ്ങൾ ഏറെക്കുറെ നടപ്പാക്കി. പ്രകൃതിദുരന്തങ്ങളിൽ ജനങ്ങളെ ചേർത്തുപിടിക്കുന്ന സർക്കാരിന്റെ സമീപനം ലോക ശ്രദ്ധ നേടി. ഇത് രണ്ടാമതും എൽഡിഎഫ് സർക്കാരിനെ അധികാരത്തിലെത്തിച്ചു. ഈ പശ്ചാത്തലത്തിലാണ് നവകേരളത്തിനുവേണ്ടിയുള്ള രേഖ എറണാകുളത്തു ചേർന്ന സംസ്ഥാന സമ്മേളനം തയ്യാറാക്കിയത്.
വരുന്ന 25 വർഷത്തെ കേരളത്തിൽ കൈവരിക്കേണ്ട വികസനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള രേഖ നാടിന്റെ ബഹുമുഖസാധ്യതകളെ ഇന്നത്തെ സാഹചര്യത്തിൽ പൂർണമായും ഉപയോഗപ്പെടുത്തുന്ന വിധത്തിലുള്ളതായിരുന്നു. എന്നാൽ, ഇത്തരമൊരു വികസനക്കാഴ്ചപ്പാട് സ്വീകരിക്കുന്ന, പ്രകൃതിദുരന്തങ്ങളിൽ നാടിനെ സഹായിക്കുന്ന എൽഡിഎഫ് സർക്കാരിനെ താഴെയിറക്കാനുള്ള നീക്കമാണ് യുഡിഎഫും ബിജെപിയും മറ്റ് മതരാഷ്ട്രവാദികളും പിന്തിരിപ്പന്മാരും ചേർന്ന് നടത്തിയത്. ബിജെപിയാകട്ടെ അവരുടെ കേന്ദ്ര സർക്കാരിന്റെ അധികാരമുപയോഗിച്ച് സംസ്ഥാനത്തിനെതിരെ സാമ്പത്തിക ഉപരോധം നടപ്പാക്കി. എൽഡിഎഫ് സർക്കാരിനെ വീണ്ടും അധികാരത്തിലെത്തിച്ച വികസനപ്രവർത്തനങ്ങളും നാടിനൊപ്പം നിന്ന് സർക്കാർ നടത്തുന്ന ദുരന്തനിവാരണ പ്രവർത്തനങ്ങളും തടസ്സപ്പെടുത്താനാണ് കേന്ദ്രം ശ്രമിച്ചത്. യുഡിഎഫ് ആകട്ടെ അതിന് പിന്തുണ പ്രഖ്യാപിച്ച് ഒപ്പം നിന്നു. ഈ പുതിയ സാഹചര്യത്തിൽ നവകേരള സൃഷ്ടിക്ക് പുതിയ വഴികൂടി അന്വേഷിക്കേണ്ടതുണ്ടെന്ന് വ്യക്തമായി. ആ ഉത്തരവാദിത്വമാണ് ‘നവകേരളത്തെ നയിക്കാൻ പുതുവഴികൾ' എന്ന രേഖയിലൂടെ സംസ്ഥാന സമ്മേളനം നിർവഹിച്ചത്. വർത്തമാനകാലത്തെ കേരള വികസനത്തിനുള്ള ഇടപെടലിന്റെ മറ്റൊരു കാൽവയ്‌പാണ് ‘നവകേരളത്തെ നയിക്കാൻ പുതുവഴികൾ' എന്ന രേഖ.
കഴിഞ്ഞ സംസ്ഥാന സമ്മേളനം മുന്നോട്ടുവച്ച വികസനക്കാഴ്ചപ്പാടുകളെ തുരങ്കം വയ്‌ക്കാനാണ് ഇപ്പോൾ വലതുപക്ഷം പരിശ്രമിക്കുന്നത്. നവകേരള സൃഷ്ടിക്ക് കിഫ്ബിയുടെ സാധ്യതകൾ സർക്കാർ ഉപയോഗപ്പെടുത്തി. ബജറ്റിന് പുറത്ത് പണസ്വരൂപണം നടത്തി പശ്ചാത്തല സൗകര്യം വികസിപ്പിക്കുന്നതിനായി കിഫ്ബിയെ ശക്തിപ്പെടുത്തി. ഇതിലൂടെ 80,000 കോടിയുടെ വികസനപ്രവർത്തനം നടന്നുവരികയാണ്. പശ്ചാത്തല സൗകര്യവികസനത്തിന് സ്വകാര്യനിക്ഷേപങ്ങൾ കൊണ്ടുവരുന്നതിന് വഴിയൊരുക്കാൻകൂടിയാണ് ഇതുവഴി ലക്ഷ്യമിട്ടത്. അതുപോലെ പെൻഷൻ ഫണ്ടിലൂടെ പണം സ്വരൂപിച്ച് ക്ഷേമ പദ്ധതികൾ മുടക്കംകൂടാതെ വിതരണം ചെയ്യാനുള്ള പദ്ധതികളും ആവിഷ്‌കരിച്ചു.
ഇങ്ങനെ മുന്നോട്ടു പോകുമ്പോഴാണ് കിഫ്ബിയും പെൻഷൻ കമ്പനിയുമെല്ലാം എടുക്കുന്ന വായ്‌പകൾ സർക്കാരിന്റെ പൊതു കടമെടുപ്പിന്റെ പരിധിക്കകത്ത് ഉൾപ്പെടുത്തുന്ന നിലപാട് കേന്ദ്രം സ്വീകരിച്ചത്. എന്നാൽ ,നാഷണൽ ഹൈവേ അതോറിറ്റിയെടുക്കുന്ന കടം കേന്ദ്ര സർക്കാരിന്റെ കടപരിധിയിൽ വരുന്നില്ല. രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരിൽ കേന്ദ്രം കേരളത്തിനെതിരെ തെറ്റായ നിലപാട് സ്വീകരിക്കുകയായിരുന്നു.
കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധം ശക്തിപ്പെട്ട സാഹചര്യത്തിൽ നേരത്തേ മുന്നോട്ടുവച്ച നമ്മുടെ ബദൽ കാഴ്ചപ്പാടുകൾ കൂടുതൽ സൂക്ഷ്മതലത്തിലേക്ക് വികസിപ്പിക്കേണ്ടിവന്നു. കിഫ്ബിക്ക് ലഭിക്കുന്ന പണം സർക്കാരിന്റെ കടപരിധിയിൽപ്പെടുത്തിയ സാഹചര്യത്തെ മറികടക്കേണ്ടതുണ്ട്. ഈ പശ്ചാത്തലത്തിലാണ് കിഫ്ബിക്ക് ചില വരുമാനങ്ങൾ കണ്ടെത്തേണ്ടത് പ്രധാനമായത്. കിഫ്ബിയുമായി ബന്ധപ്പെട്ട സൗകര്യങ്ങളിൽനിന്ന് പണം കണ്ടെത്തിയേ മതിയാകൂ എന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഇത് സാധിക്കണമെങ്കിൽ നമ്മുടെ ആഭ്യന്തര വരുമാനം വികസിക്കണം. കേരളത്തെ സംബന്ധിച്ചിടത്തോളം ഇത്തരം വിഭവസമാഹരണത്തിന് സാധ്യതയുള്ള മേഖലയാണ് സഹകരണ പ്രസ്ഥാനം. ഇവയെയും തദ്ദേശഭരണ സ്ഥാപനങ്ങളും യോജിപ്പിച്ച് പ്രവർത്തിച്ചാലുള്ള വികസന സാധ്യതകളിൽ രേഖ ഊന്നിയിട്ടുണ്ട്.
ലോകത്തെ പല രാജ്യങ്ങളിലും വികസനത്തിനായുള്ള മൂലധന നിക്ഷേപം കൊണ്ടുവരുന്നതിൽ പ്രധാന പങ്കുവഹിച്ചത് പ്രവാസികളാണെന്ന കാര്യവും രേഖ ഓർമപ്പെടുത്തുന്നുണ്ട്. ഇത്തരത്തിലുള്ള മൂലധനങ്ങൾ സ്വീകരിക്കുമ്പോൾ അവ സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾ ഹനിക്കുന്നവയല്ലെന്ന് ഉറപ്പുവരുത്തണമെന്നും നിർദേശിക്കുന്നുണ്ട്. ഏറെക്കാലമായി വർധനയൊന്നും വരുത്താത്ത പല മേഖലകളുമുണ്ട്. സാധാരണ ജനങ്ങൾക്ക് പ്രശ്നങ്ങളുണ്ടാക്കാതെ ആ മേഖലയിൽനിന്ന് കൂടുതൽ വിഭവസമാഹരണം സാധ്യമാണോ എന്ന ചർച്ചയും രേഖ മുന്നോട്ടുവച്ചിട്ടുണ്ട്. ഡാമിൽനിന്ന് മണൽ വാരി വരുമാനമുണ്ടാക്കാനുള്ള സാധ്യതകൾ നല്ല നിലയിൽ ഉപയോഗപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം രേഖയിലുണ്ട്.
കേന്ദ്രം കേരളത്തെ ഞെരുക്കുമ്പോൾ സമ്പന്നരിൽനിന്ന് അധിക വരുമാനത്തിന്റെ സാധ്യതകൾ ആരായേണ്ടതിന്റെ പ്രാധാന്യത്തെയും രേഖ ഓർമിപ്പിക്കുന്നു. ഒരു പുനരുദ്ധാരണവും സാധ്യമല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങളെ ചലിപ്പിക്കുന്നതിന് ശക്തമായ നിബന്ധനകളോടെ നിക്ഷേപങ്ങൾ സ്വീകരിക്കുന്ന കാര്യം ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്. കേരളത്തിൽ വലിയ സാധ്യതകളാണ് ടൂറിസവും കരിമണലും. ഇവയെ ഉപയോഗപ്പെടുത്താനാകണം. കേരളത്തിൽ കൂടുതൽ വ്യവസായങ്ങൾ എത്തുന്നതിനുള്ള പശ്ചാത്തല സൗകര്യം വികസിപ്പിച്ച് നിക്ഷേപങ്ങൾ വർധിപ്പിക്കുകയെന്നതാണ് ഈ രേഖയിൽ മുന്നോട്ടുവയ്‌ക്കുന്നത്.
വിഭവസമാഹരണത്തിന്റെ ഇത്തരം നിർദേശങ്ങൾ ചർച്ച ചെയ്തശേഷം തീരുമാനമെടുക്കണമെന്നാണ് രേഖ നിർദേശിച്ചത്. വിവിധ മേഖലകളിലെ ഇടപെടലുകളും സാധ്യതകളും രേഖ ചർച്ച ചെയ്യുന്നുണ്ട്. കാർഷിക– വ്യാവസായിക മേഖലയിലെ ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വർധിപ്പിക്കുന്നതിനുള്ള നിരവധി നിർദേശങ്ങൾ ഇതിലുണ്ട്. ഐടി, ടൂറിസം തുടങ്ങിയ മേഖലകളെയും അഭിമുഖീകരിക്കുന്നുണ്ട്.
വൈജ്ഞാനിക സമ്പദ്ഘടന ശക്തിപ്പെടാൻ സർവകലാശാലാതലത്തിലുള്ള പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളും ഇതിലുണ്ട്. ആരോഗ്യരംഗത്ത് ലോകത്തെ എല്ലാ ആധുനിക ചികിത്സാ സംവിധാനങ്ങളെയും ഉൾക്കൊള്ളാൻ കഴിയുന്ന ഒന്നായി കേരളത്തിലെ ആരോഗ്യസംവിധാനത്തെ മാറ്റേണ്ടതുണ്ട്. അടിസ്ഥാന വിഭാഗത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നിരവധി പുതിയ നിർദേശങ്ങൾ ഇതിലുണ്ട്. ജീവിതത്തിന്റെ സമസ്ത മേഖലകളെയും മുന്നോട്ടുനയിക്കുകയെന്നത് രാഷ്ട്രീയ പാർടിയുടെ ഉത്തരവാദിത്വമാണ്. ഈ കാഴ്ചപ്പാടോടെയുള്ള ചർച്ചകളാണ് സമ്മേളനത്തിൽ നടത്തിയിട്ടുള്ളത്. കേരള സംസ്ഥാനത്തിന്റെ രൂപീകരണത്തിന് മുമ്പുതന്നെ വികസനരേഖ അവതരിപ്പിച്ച കമ്യൂണിസ്റ്റ് പാർടിയുടെ പാരമ്പര്യത്തിന്റെ തുടർച്ചകൂടിയാണ് ഈ ഇടപെടൽ.
