Skip to main content

സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനക്കുതിപ്പിന് ചാലകശക്തിയാകുന്ന വിഴിഞ്ഞം തുറമുഖം സമീപവാസികളുടെ ജീവിത നിലവാരവും ഉയർത്തും

കേരളത്തിന്റെ സ്വപ്‌നസാഫല്യമായ വിഴിഞ്ഞം തുറമുഖം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിക്കുകയാണ്. കേരള സർക്കാരിനും ജനതയ്‌ക്കും അഭിമാന നിമിഷം. ഇന്ത്യയിൽ ആദ്യമായി സംസ്ഥാനത്തിന്റെ മുൻകൈയിൽ ഇത്ര ബൃഹത്തായ ഒരു തുറമുഖം ഏറ്റെടുത്തു പൂർത്തിയാക്കുന്നത് ആദ്യം.

ഇന്ത്യക്ക്‌ ലോകത്തിലേക്കും ലോകത്തിന് ഇന്ത്യയിലേക്കും തുറന്നുകിട്ടുന്ന പുതിയ ഒരു പ്രവേശന കവാടമായിരിക്കും ഈ തുറമുഖം. സമുദ്രമാർഗേണയുള്ള വ്യാപാരത്തിന്റെയും ലോജിസ്റ്റിക്‌സിന്റെയും ഹബ് ആയി കേരളവും അതിലൂടെ ഇന്ത്യയും മാറും. നാലു ഘട്ടങ്ങളിലായി പൂർത്തിയാക്കാൻ വിഭാവനം ചെയ്‌ത പദ്ധതിയുടെ കൊമേഴ്സ്യൽ ഓപ്പറേഷൻ 2024 ലാരംഭിച്ചു. 2045ൽ പൂർത്തീകരിക്കേണ്ട തുടർഘട്ടങ്ങൾ 17 വർഷം മുമ്പ് 2028ൽ പൂർത്തീകരിക്കാനാവും. പ്രഖ്യാപിക്കപ്പെടുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുക എന്നതാണ് എൽഡിഎഫ്‌ സർക്കാരിന്റെ ഭരണസംസ്‌കാരം. അതിന്റെ മറ്റൊരു ദൃഷ്ടാന്തമാവുകയാണ് വിഴിഞ്ഞം തുറമുഖം.

കടുത്ത സാമ്പത്തിക പ്രയാസങ്ങൾ സംസ്ഥാനം നേരിടുന്ന ഘട്ടത്തിൽ തന്നെയാണ് കേരളം വലിയ തുക ഇതിനുവേണ്ടി കണ്ടെത്തിയത്. പ്രകൃതിദുരന്തങ്ങളും കോവിഡ് മഹാമാരിയും ഒക്കെ സൃഷ്ടിച്ച പ്രയാസങ്ങളെ നിശ്ചയദാർഢ്യത്തോടെ അതിജീവിച്ചു . ആകെ ചെലവായ 8,867 കോടി രൂപയിൽ 5,595 കോടി രൂപയും സംസ്ഥാന സർക്കാരാണ് മുടക്കുന്നത്. കേന്ദ്ര വിഹിതമായി ലഭിക്കേണ്ട 818 കോടി രൂപ, വിജിഎഫ് വായ്‌പാ രൂപത്തിലാണ് കേന്ദ്രം ലഭ്യമാക്കുന്നത്. എന്നാൽ, ആ തുക ഇതുവരെ നൽകിയിട്ടില്ല.

അന്താരാഷ്ട്ര കപ്പൽപ്പാതയോട് അസാധാരണമാംവിധം ഏറെ അടുത്തതും 20 മീറ്ററിന്റെ സ്വാഭാവിക ആഴമുള്ളതും റെയിൽ, റോഡ് എയർ കണക്ടിവിറ്റി ഉള്ളതുമായ വിഴിഞ്ഞം ഇന്ത്യയുടെ പൊതുവായ വികസന ചരിത്രത്തിലെ നാഴികക്കല്ലാവുക തന്നെ ചെയ്യും.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം എന്ന സങ്കല്പം രൂപപ്പെടുന്നത് 1996 ലാണ്. അന്നത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരാണ് ശാസ്ത്രീയ പഠനത്തിന് ഒരു സമിതിയെ നിയോഗിച്ചത്. 2010ൽ ടെൻഡർ നടപടിയിലേക്കു കടന്നെങ്കിലും കേന്ദ്രാനുമതി നിഷേധിക്കപ്പെട്ടു. തുടർന്നുള്ള ഘട്ടം പദ്ധതി പ്രായോഗികമാക്കാനുള്ള പ്രക്ഷോഭങ്ങളുടേതായിരുന്നു. മനുഷ്യച്ചങ്ങല മുതൽ 212 ദിവസം നീണ്ട ജനകീയസമരം വരെ എത്രയോ ജനമുന്നേറ്റങ്ങൾ!

ഇതിന്റെയൊക്കെ ഫലമായി 2015ൽ കരാറുണ്ടായി. പിന്നീട് 2016ൽ വന്ന എൽ ഡി എഫ് സർക്കാർ കേവലം തറക്കല്ല് മാത്രമായി നിന്നിരുന്ന പദ്ധതിയെ പുനരുജ്ജീവിപ്പിച്ചു. ആ പദ്ധതിയാണ് ജാഗ്രത്തായ തുടർനടപടികളിലൂടെ 2024 ജൂലൈയിൽ ട്രയൽ റണ്ണിലേക്കും ഇപ്പോൾ കമീഷനിങ്ങിലേക്കും എത്തിയത്.

തുറമുഖത്തെക്കുറിച്ച്‌ ഒരുപാട് ആശങ്കകൾ പ്രദേശവാസികൾക്കുണ്ടായിരുന്നു. അവരുടെ ആവലാതികൾ കേട്ട്‌ സമഗ്ര പുനരധിവാസ നടപടികൾ ആവിഷ്‌കരിക്കാൻ സംസ്ഥാന സർക്കാരിനായി. ജീവനോപാധി നഷ്ടപരിഹാര ഇനത്തിൽ നാളിതുവരെ 107.28 കോടി രൂപയാണ് സംസ്ഥാന സർക്കാർ വിതരണം ചെയ്‌തത്. ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി പുതിയ കമ്യൂണിറ്റി ഹെൽത്ത് സെന്റർ, മത്സ്യബന്ധന തുറമുഖ നിർമ്മാണം, കുടിവെള്ള വിതരണം, നൈപുണ്യ പരിശീലന കേന്ദ്രം, സീഫുഡ് പാർക്ക്, ആശുപത്രി, ഭവനപദ്ധതി തുടങ്ങി സമഗ്രമായ ഇടപെടലുകൾ നടത്താൻ സർക്കാരിനു സാധിച്ചു.

സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനക്കുതിപ്പിന് ചാലകശക്തിയാകുന്ന വിഴിഞ്ഞം സമീപവാസികളുടെ ജീവിത നിലവാരവും ഉയർത്തും. വിഴിഞ്ഞത്ത്‌ ഓപ്പറേഷൻ പങ്കാളികളിലും കരാർ കമ്പനികളിലുമായി ആകെ 755 പേർ നിലവിൽ തൊഴിൽ നേടിയിട്ടുണ്ട്. തുറമുഖത്തെ ഓട്ടോമേറ്റഡ് സിആർഎംജി ക്രെയിനുകൾ പ്രവർത്തിപ്പിക്കാൻ മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട വനിതകളെയും നിയമിച്ചിട്ടുണ്ട്. ഇന്ത്യയിൽ ആദ്യമായി ഇത്തരം യന്ത്രങ്ങൾ സ്‌ത്രീകൾ ഓപ്പറേറ്റ് ചെയ്യുന്നത് വിഴിഞ്ഞത്തായിരിക്കും. കേരള സർക്കാരിന്റെ ക്ഷേമ നടപടികളുടെ ഭാഗമായി തുറമുഖ മേഖലയിലുണ്ടായ സ്‌ത്രീശാക്തീകരണത്തിന്റെ ദൃഷ്ടാന്തം കൂടിയാണ് ഈ നേട്ടം.
 

കൂടുതൽ ലേഖനങ്ങൾ

പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടണം

സ. പിണറായി വിജയൻ

ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തിയ ആക്രമണത്തേയും പ്രത്യാക്രമണത്തേയും തുടർന്ന് ഗൾഫ് മേഖലയിലാകെ രൂപപ്പെട്ടിരിക്കുന്ന സംഘർഷാവസ്ഥയിൽ വലിയ ആശങ്കയാണ് ഉയർന്നിട്ടുള്ളത്. ഈ സാഹചര്യത്തിൽ പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടാൻ അഭ്യർത്ഥിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. അസാധ്യത്തെ ഇച്ഛാശക്തികൊണ്ട് സാധ്യമാക്കിയ സന്തോഷകരമായ സന്ദർഭമാണിത്. ആദ്യഘട്ടം നൽകിയത് 178 വീടാണ്. 7 സെന്റിന്റെ പട്ടയവും നൽകുന്നു.

ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്

സ. പിണറായി വിജയൻ

എഹ്സാൻ ജാഫ്രിയുടെ ഓർമ്മദിനമാണ് ഇന്ന്.
ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്. അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ സംഘപരിവാർ നടത്തിയ തീവെപ്പിൽ മുൻ കോൺഗ്രസ്സ് എംപിയായ ജാഫ്രിയുൾപ്പെടെ 69 പേരായിരുന്നു വെന്തുമരിച്ചത്.

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം സ. പിണറായി വിജയൻ നയിക്കും

സ. എം എ ബേബി

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യന്ത്രി സ. പിണറായി വിജയൻ നയിക്കും. സ്ഥാനാർഥി നിർണയ ചർച്ചകൾ ഉടൻ ആരംഭിക്കും. എൽഡിഎഫ് സർക്കാരിന്റെ വികസന - ക്ഷേമ പ്രവർത്തനങ്ങൾ രാജ്യത്തിനാകെ മാതൃകയാണ്. പൊതുജനാരോഗ്യത്തിൽ എൽഡിഎഫിന്റെ ഈ നേട്ടങ്ങൾ കോൺഗ്രസിനും ബിജെപിക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ല.