വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്ഐആർ) നടത്താനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ നീക്കത്തിൽ സിപിഐ എം നിയമപോരാട്ടത്തിന്. വിഷയത്തിൽ പാർടി സുപ്രീംകോടതിയെ സമീപിക്കും. തെരഞ്ഞെടുപ്പ് കമീഷനെ ഉപയോഗിച്ച് ഒരുവിഭാഗം വോട്ടർമാരെ ഒഴിവാക്കുന്നതിനുള്ള ബോധപൂർവമായ പ്രവർത്തനമാണ് രാജ്യത്തുടനീളം ബിജെപി മുൻകൈ എടുത്ത് നടത്തുന്നത്.
സംസ്ഥാനത്ത് ബിഎൽഒമാരുൾപ്പെടെ ഒന്നരലക്ഷത്തോളം ജീവനക്കാർ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്. ആ സാഹചര്യത്തിൽ ഫോം വിതരണംപോലും ഫലപ്രദമായി നടത്താൻ സാധിച്ചിട്ടില്ല. 80 ശതമാനത്തിലധികം ഫോം വിതരണം ചെയ്തുവെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ പറയുന്നത്. അത് കേവലമായ കണക്കാണ്. എല്ലാവർക്കും വോട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കും എന്നതിന് ഗ്യാരന്റി വേണമെന്നാണ് സിപിഐ എം ആവശ്യപ്പെടുന്നത്.
എസ്ഐആർ) നീട്ടിവയ്‌ക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹെെക്കോടതിയിൽ ഹർജി നൽകിപ്പോൾ സുപ്രീംകോടതിയെ സമീപിക്കുന്നതാകും ഉചിതമെന്നാണ് കോടതി നിർദേശിച്ചത്. എത്രത്തോളം വേണോ അത്രത്തോളം നിയമയുദ്ധം മുന്നോട്ടുപോകണം. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ എസ്ഐആർ നടപടികൾക്ക് സാവകാശം നൽകി മാറ്റിവെക്കണമെന്ന് ഇന്നത്തെ സർവകക്ഷിയോഗത്തിൽ ബിജെപി ഉൾപ്പെടെയുള്ള എല്ലാ പാർടികളും ആവശ്യപ്പെട്ടു. എന്നാൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർക്ക് രാഷ്ട്രീയ പാർടികൾ ഉന്നയിച്ച ആശങ്കകൾക്ക് മറുപടിയുണ്ടായില്ല.
ഈ പശ്ചാത്തലത്തിൽ വോട്ടർപട്ടിക പുതുക്കുന്ന പ്രക്രിയയിൽനിന്ന് ഒരാളും ഒഴിഞ്ഞുനിൽക്കാതെ ഇടപെടേണ്ടതുണ്ട്. എസ്ഐആറിൽ നിയമപോരാട്ടം നടക്കുന്നു എന്നതുകൊണ്ട് വോട്ടർപട്ടിക നിർമാണത്തിൽനിന്ന് വിട്ടുനിന്നാൽ വലിയതോതിലുള്ള വോട്ടുചോർച്ചയുണ്ടായേക്കാം. വോട്ടർമാരെ ചേർക്കുന്നതിനും ഫോം പൂരിപ്പിക്കുന്നതിനും എല്ലാ പാർടികളും ഫലപ്രദമായി ഇടപെടണം.
