Skip to main content

കൈപ്പത്തി ചിഹ്നത്തിൽ വോട്ട് വാങ്ങി വിജയിച്ചവർ അധികാരം പങ്കിടാൻ താമരയെ പുൽകുന്നത് രാഷ്ട്രീയ ധാർമ്മികതയുടെ നഗ്നമായ ലംഘനമാണ്

തൃശ്ശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിൽ അരങ്ങേറിയ നാണംകെട്ട രാഷ്ട്രീയ നാടകം കേരളത്തിലെ ജനാധിപത്യ വിശ്വാസികൾക്ക് വലിയൊരു മുന്നറിയിപ്പാണ് നൽകുന്നത്. ജനവിധി അട്ടിമറിക്കാനും ഇടതുപക്ഷത്തെ ഭരണത്തിൽ നിന്ന് മാറ്റിനിർത്താനും കോൺഗ്രസ് എത്രത്തോളം തരംതാഴുമെന്ന് മറ്റത്തൂരിലെ നിലപാടുകൾ വ്യക്തമാക്കുന്നു. കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചുവന്ന എട്ടു അംഗങ്ങളും ഒരൊറ്റ മനസ്സോടെ ബിജെപി പാളയത്തിൽ അഭയം പ്രാപിച്ചത് വെറുമൊരു പ്രാദേശിക സംഭവമല്ല, മറിച്ച് കോൺഗ്രസും ബിജെപിയും തമ്മിലുള്ള അന്തർധാരയുടെ പരസ്യമായ പ്രഖ്യാപനമാണ്.
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ ബിജെപി അധികാരം പിടിച്ചെടുക്കാൻ ഉപയോഗിച്ച അതേ 'ചാക്കിട്ടുപിടുത്തം' കേരളത്തിലും പയറ്റാൻ അവർക്ക് കോൺഗ്രസ് തന്നെ പാലമിട്ടു നൽകുന്നു എന്നത് ഗൗരവകരമാണ്. മതേതരത്വം പ്രസംഗിക്കുകയും പ്രവർത്തിയിൽ വർഗീയതയ്ക്ക് വളമിടുകയും ചെയ്യുന്ന കോൺഗ്രസിന്റെ ഇരട്ടത്താപ്പാണ് ഇവിടെ വെളിവാകുന്നത്. എൽ.ഡി.എഫ് ഭരണം തടയാൻ വേണ്ടി വർഗീയ ശക്തികളുമായി കൈകോർക്കുന്നതിലൂടെ തങ്ങളെ വിജയിപ്പിച്ച വോട്ടർമാരെയും പരസ്യമായി വഞ്ചിക്കുകയാണ് ഇവർ ചെയ്തത്.
തങ്ങൾക്ക് ബിജെപിയിലേക്ക് പോകണമെന്ന് തോന്നിയാൽ പോകുമെന്ന് മുൻപ് പരസ്യമായി പ്രഖ്യാപിച്ച കോൺഗ്രസ് നേതൃത്വത്തിന്റെ തണലിലാണ് ഈ അവിശുദ്ധ സഖ്യം രൂപപ്പെട്ടിരിക്കുന്നത്. കൈപ്പത്തി ചിഹ്നത്തിൽ വോട്ട് വാങ്ങി വിജയിച്ചവർ അധികാരം പങ്കിടാൻ താമരയെ പുൽകുന്നത് രാഷ്ട്രീയ ധാർമ്മികതയുടെ നഗ്നമായ ലംഘനമാണ്. അധികാരം നേടാൻ ആദർശവും കൊടിയും പണയം വെക്കുന്ന ഇത്തരം രാഷ്ട്രീയ അല്പത്തങ്ങൾക്കെതിരെ മതേതര കേരളം ജാഗ്രത പാലിക്കേണ്ടതുണ്ട്. വർഗീയതയെ പ്രതിരോധിക്കാൻ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ എന്ന സത്യം മറ്റത്തൂരിലെ ഈ വഞ്ചനയിലൂടെ ഒരിക്കൽ കൂടി അടിവരയിടുകയാണ്.
ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ ഈ അവിശുദ്ധ സഖ്യത്തെ കേരളത്തിലെ പൊതുസമൂഹം തിരിച്ചറിയുക തന്നെ ചെയ്യും.

 

കൂടുതൽ ലേഖനങ്ങൾ

ലെനിൻ; ലോക രാഷ്ട്രീയത്തെ നിർണയിക്കാനും നിയന്ത്രിക്കാനും ശേഷിയുള്ള സിദ്ധാന്തമായി മാർക്സിസത്തെ പരിവർത്തനപ്പെടുത്തിയ ഉജ്ജ്വല വിപ്ലവകാരി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ലോക രാഷ്ട്രീയത്തെ നിർണയിക്കാനും നിയന്ത്രിക്കാനും ശേഷിയുള്ള സിദ്ധാന്തമായി മാർക്സിസത്തെ പരിവർത്തനപ്പെടുത്തിയ ഉജ്ജ്വല വിപ്ലവകാരി ലെനിന്റെ ഓർമ്മദിവസമാണിന്ന്. പുതിയൊരു ലോകക്രമം എന്ന മനുഷ്യരാശിയുടെ സ്വപ്നം സാധ്യമാണെന്ന് ലോകത്തെ പഠിപ്പിച്ച മഹാരഥൻ.

ലോകത്താകമാനമുള്ള മര്‍ദ്ദിത ജനവിഭാഗങ്ങളുടെ പോരാട്ടങ്ങൾക്ക് ലെനിന്റെ ഐതിഹാസിക സ്മരണ എക്കാലവും പ്രചോദനമാവും

സ. പിണറായി വിജയൻ

മഹാനായ ലെനിന്റെ ഓർമ്മദിനമാണ് ഇന്ന്. മാർക്സിസം കേവലം തത്വചിന്തയല്ലെന്ന കാൾ മാർക്സിൻ്റെ കാഴ്ചപ്പാടിനെ പ്രയോഗവൽക്കരിച്ചു എന്നതാണ് ലെനിൻ്റെ ഏറ്റവും വലിയ സംഭാവന. ലെനിൻ നേതൃത്വം നൽകിയ റഷ്യൻ വിപ്ലവത്തിലൂടെ മാർക്സിസം - ലെനിനിസം ലോകത്തിൻ്റെ വിപ്ലവ സിദ്ധാന്തമായി വളരുകയായിരുന്നു.

സിപിഐ എം പുനലൂർ ഏരിയ കമ്മിറ്റി ഓഫീസ് മന്ദിരമായ വിഎസ് ഭവൻ സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

സിപിഐ എം പുനലൂർ ഏരിയ കമ്മിറ്റി ഓഫീസ് മന്ദിരമായ വിഎസ് ഭവൻ മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

ജനാധിപത്യവിരുദ്ധ നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കേണ്ട വർത്തമാനകാലത്ത് ഇ ബാലാനന്ദന്റെ സ്മരണ നമുക്ക് പുതിയ ഊർജമേകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ ശക്തനായ ദേശീയ നേതാവും മികച്ച പാർലമെന്റേറിയനുമായിരുന്നു സ. ഇ ബാലാനന്ദൻ. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് 17 വർഷം തികയുന്നു. 2009 ജനുവരി 19 നാണ്‌ അദ്ദേഹം അന്തരിച്ചത്‌. കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ ആദ്യപഥികരിൽ ഒരാളായിരുന്നു ഇ ബാലാനന്ദൻ.