സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന സഖാവ് ചടയൻ ഗോവിന്ദന്റെ 27-ാം ചരമവാർഷികം സെപ്റ്റംബർ 09 ന് ചൊവ്വാഴ്‌ച വിപുലമായി ആചരിക്കുക. പാർടി ഓഫീസുകൾ അലങ്കരിച്ചും പതാക ഉയർത്തിയും അനുസ്‌മരണ സമ്മേളനം നടത്തിയും ചടയൻ ദിനം ആചരിക്കണം.
1998ൽ സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് ചടയൻ അന്തരിച്ചത്. 1948ൽ പാർടി സെല്ലിൽ അംഗമായ അദ്ദേഹം 1979ൽ കണ്ണൂർ ജില്ലാ സെക്രട്ടറിയും 1985ൽ സംസ്ഥാന സെക്രട്ടറിയറ്റംഗവുമായി. പാർടിയെയും വർഗപ്രസ്ഥാനങ്ങളേയും മുന്നോട്ടു നയിക്കുന്നതിന് ജീവിതത്തിലുടനീളം ചടയൻ പരിശ്രമിച്ചു. പാർലമെൻ്ററി രംഗത്തും സഖാവ് സജീവമായി ഇടപെട്ടു.
കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരായ പോരാട്ടം ശക്തിപ്പെട്ട കാലത്താണ് ചടയൻ അനുസ്‌മരണം കടന്നുവരുന്നത്. സാധാരണക്കാരുടെ ജീവിതം അങ്ങേയറ്റം ദുസ്സഹമാക്കിയ കേന്ദ്രസർക്കാർ കാർഷിക മേഖലയെ ഇന്ത്യയിലും വിദേശത്തുമുള്ള കുത്തകൾക്കും കോർപ്പറേറ്റുകൾക്കും തീറെഴുതാനുള്ള നടപടികളിലാണ്. ഭരണഘടനാ സ്ഥാപനങ്ങളെ സംഘപരിവാർ ഏജൻസികളാക്കി മാറ്റാനാണ് ശ്രമം. ജനാധിപത്യത്തിന് കാവലാകേണ്ട തെരഞ്ഞെടുപ്പ് കമീഷൻ്റെ സ്വതന്ത്ര്യമായ പ്രവർത്തനത്തെ അട്ടിമറിക്കുന്ന ആപൽക്കരമായ ഇടപെടലിനും രാജ്യം സാക്ഷ്യം വഹിക്കുന്നു.
കേന്ദ്രനയങ്ങൾക്ക് ബദലുയർത്തുന്ന കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ ദുർബലപ്പെടുത്താനുള്ള ശ്രമം നടക്കുന്നു. ഇതിനെ അതിജീവിച്ച് ജനകീയ ബദൽ ഉയർത്തി പ്രവർത്തിക്കുന്ന എൽഡിഎഫ് സർക്കാരിനെ സംരക്ഷിക്കാനുള്ള പോരാട്ടങ്ങൾക്ക് സഖാവ് ചടയൻ ഗോവിന്ദന്റെ ഓർമ കരുത്തുപകരും.
