കയ്യൂര്‍ സമരത്തിനും സഖാക്കള്‍ക്കും രക്തസാക്ഷിത്വത്തിനും മനുഷ്യ വിമോചന പോരാട്ടങ്ങളുടെ ചരിത്രത്തില്‍ അനിഷേധ്യമായ സ്ഥാനമുണ്ട്. രാജ്യത്ത് ചൂഷണവും അസമത്വവും പെരുകിവരുന്ന സമകാലിക സന്ദർഭത്തിൽ ആ സമരസ്മരണകൾ പ്രതിരോധത്തിനും മുന്നേറ്റത്തിനുമുള്ള ഊർജമാണ്.
സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനുമെതിരായ ചെറുത്തുനിൽപ്പുകൾക്ക് ചെങ്കൊടിയുടെ ബലം നൽകിയ ഉജ്ജ്വല കാർഷിക മുന്നേറ്റമായിരുന്നു കയ്യൂർ. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളോടൊപ്പം ജന്മി മാടമ്പിത്തത്തിനെതിരെ മലബാറിലെ വയലുകൾ കൈകോർക്കുന്ന കാലം. ഒന്നുചേർന്ന കർഷകരുടെ സമര മുന്നേറ്റത്തിൽ കയ്യൂർ സമാനതകളില്ലാത്ത പൊലീസ് നര നായാട്ടിന് സാക്ഷ്യം വഹിച്ചു. സാമ്രാജ്യത്ത ഭരണകൂടം അഞ്ചു സഖാക്കളെ തൂക്കിക്കൊല്ലാൻ വിധിച്ചു. ഒരാൾക്ക് പ്രായപൂർത്തിയാകാത്തതിനെ തുടർന്ന് പിന്നീട് വിട്ടയച്ചു. സഖാക്കൾ വി വി കുഞ്ഞമ്പു മുതൽ ഇ കെ നായനാർ വരെ പ്രക്ഷോഭത്തിന്റെ പേരിൽ പ്രതി ചേർക്കപ്പെട്ടു. നിരവധി ഇടപെടലുകൾ ഉണ്ടായിട്ടും 1943 മാർച്ച് 29 ന് സഖാക്കൾ മഠത്തിൽ അപ്പു, കോയിത്താറ്റിൽ ചിരുകണ്ടൻ, പൊടോര കുഞ്ഞമ്പു നായർ, പള്ളിക്കൽ അബൂബക്കർ എന്നിവരെ തൂക്കിലേറ്റി. തേജസ്വിനിയുടെ തീരങ്ങൾ ഏറ്റുവാങ്ങിയ ധീര രക്തസാക്ഷികളുടെ ചിരസ്മരണ തുടർന്നുവന്ന പോരാട്ടങ്ങൾക്കും, തുടരുന്ന സമരങ്ങൾക്കും നിത്യ പ്രചോദനം നൽകിക്കൊണ്ടിരിക്കുന്നു.
![](/sites/default/files/2024-04/434264181_952201029600379_4775327688347330166_n_0.jpg)