ദുരന്തത്തിന്റെ പേരിൽ തെറ്റായ പ്രചാരണം നടത്തി രാഷ്‌ട്രീയ നേട്ടമുണ്ടാക്കാനാണ് പ്രതിപക്ഷ നേതാവും ചില മാധ്യമങ്ങളും ശ്രമിക്കുന്നത്. വസ്‌തുതകളെ വസ്‌തുതകളായി പറയാൻ മാധ്യമങ്ങൾ തയ്യാറാകണം. കോട്ടയം മെഡിക്കൽ കോളേജിലെ പഴയ ശുചിമുറി കെട്ടിടം തകർന്നിടത്ത് രക്ഷാപ്രവർത്തനം നിർത്തി എന്നൊക്കെ കള്ളം പറയുമ്പോൾ മാധ്യമങ്ങൾ വസ്‌തുത പറയണം.
അപകടമുണ്ടായയുടൻ സ്ഥലത്ത് എത്തിയ മന്ത്രിമാർ മാധ്യമങ്ങളുടെ ചോദ്യത്തിന് അവർക്ക് പ്രാഥമികമായി കിട്ടിയ വിവരങ്ങളാണ് പങ്കുവച്ചത്. രണ്ടുപേർക്ക് പരിക്കുപറ്റി എന്നായിരുന്നു വിവരം. അത് താനാണ് മന്ത്രിയെ അറിയിച്ചതെന്ന് സൂപ്രണ്ടും മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. എങ്കിലും തിരച്ചിൽ നടത്താൻ മന്ത്രിമാർതന്നെയാണ് നിർദേശിച്ചത്. മണ്ണുമാന്തിയന്ത്രം അപകടസ്ഥലത്ത് എത്തിക്കാൻ ചില തടസ്സങ്ങളുണ്ടായിരുന്നു. കെട്ടിടത്തിന്റെ ഭാഗം പൊളിച്ചും ഇരുമ്പുകമ്പികൾ അറുത്തുമാറ്റിയും മണ്ണുമാന്തിയന്ത്രം എത്തിച്ച് അവശിഷ്‌ടങ്ങൾ നീക്കിയപ്പോഴാണ് ഒരു സ്‌ത്രീ കുടുങ്ങിയതായി കണ്ടെത്തിയത്. അവരുടെ കുടുംബത്തിന് ധനസഹായമുൾപെടെയുള്ള കാര്യങ്ങൾ സർക്കാർ ചെയ്യും.
ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവുൾപ്പെടെ ദുരന്തത്തെ വക്രീകരിച്ച് രാഷ്‌ട്രീയമായി ഉപയോഗിക്കുകയാണ്. ആസൂത്രിതമായ പ്രചാരണത്തിന്റെ ഒരു രീതിയാണത്. ഒരു സന്ദർഭത്തിലും ഇത്തരം ഒരു രീതി ആരും ഉപയോഗിക്കരുത്. പ്രതിപക്ഷം രാജി ആവശ്യപ്പെടുന്നതിലൊന്നും കാര്യമില്ല. നാലുവർഷമായി മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുകയാണ്. അതാര് കേൾക്കുന്നു. അവിടെയുണ്ടായ സംഭവങ്ങളെ കൃത്യമായ വിവരം ജനങ്ങളിൽ എത്തിക്കേണ്ടതിനു പകരം മന്ത്രിയെത്തിയപ്പോൾ രക്ഷാപ്രവർത്തനം നിർത്തിവച്ചു എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും തിരുവഞ്ചൂർ രാധാകൃഷ്‌ണനും കള്ളം പറയുമ്പോൾ കൂട്ടുനിന്ന മാധ്യമങ്ങളുടെ നിലപാട് ശരിയല്ല.
