Skip to main content

എൽഡിഎഫ് ഭരണത്തിന്റെ ജനക്ഷേമവികസന പ്രവർത്തനങ്ങളെ തടയാനിറങ്ങുന്ന പ്രതിപക്ഷനയം വിനാശകരമാണ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തെ അതിശയോക്തിയായി അവതരിപ്പിക്കുകയാണ് പല കേന്ദ്രങ്ങളും. എന്നിട്ട് അതിന്റെ തുടർച്ചയായി എൽഡിഎഫ് സർക്കാരിനെ അസ്ഥിരീകരിക്കാൻ അധാർമിക മാർഗങ്ങൾ പ്രതിപക്ഷത്തെ ചില കക്ഷികൾ സ്വീകരിക്കുന്നു. ഇക്കാര്യത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികളെ കൂട്ടാൻ കരുനീക്കുകയും ചെയ്യുന്നു. പ്രാദേശികംമുതൽ പാർലമെന്റ് വരെയുള്ള തെരഞ്ഞെടുപ്പുകളെയും ഉപതെരഞ്ഞെടുപ്പുകളെയും വർഗസമരത്തിന്റെയും അതിന്റെ ഭാഗമായുള്ള രാഷ്ട്രീയ പോരാട്ടത്തിന്റെയും വേദിയായാണ് കമ്യൂണിസ്റ്റുകാർ കാണുന്നത്. അതതു കാലത്തെ രാഷ്ട്രീയ സാമൂഹ്യ അവസ്ഥ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുകയും അവരെ കമ്യൂണിസ്റ്റ് നേതൃപക്ഷത്തേക്ക് കൂടുതലായി കൊണ്ടുവരികയും ചെയ്യുക എന്നതാണ് പ്രധാനം. ഒരു തെരഞ്ഞെടുപ്പിൽ ജയിച്ചാൽ അതുകൊണ്ട് എല്ലാം നേടിയെന്നോ അല്ലെങ്കിൽ തോറ്റാൽ അതോടെ എല്ലാം ഇല്ലാതായെന്നോ കരുതുന്നില്ല. എന്നാൽ, രാഷ്ട്രീയസ്വാധീനം തെല്ലെങ്കിലും വളർത്താൻ കഴിഞ്ഞാൽ അത് ആ അർഥത്തിൽ നേട്ടമാണ്.

സംസ്ഥാനത്ത് ഏത് കാലാവസ്ഥയിലും യുഡിഎഫിന് ജയിക്കാൻ കഴിയുന്ന ചില നിയമസഭാ മണ്ഡലങ്ങളുണ്ട്. അവയുടെ എണ്ണം കുറഞ്ഞുവരികയാണെങ്കിലും ആ സ്വാധീനം ഇപ്പോഴും നിലനിർത്തുന്ന ഒരിടമാണ് തൃക്കാക്കര. അതുകൊണ്ട് സിറ്റിങ്‌ എംഎൽഎയുടെ നിര്യാണത്തെ തുടർന്ന് ഭാര്യ മത്സരിച്ച സീറ്റ് കോൺഗ്രസ് നിലനിർത്തിയതും നല്ല ഭൂരിപക്ഷം നേടിയതും മഹാത്ഭുതമായി ചിത്രീകരിക്കേണ്ടതില്ല. ഇതേ മണ്ഡലത്തിൽ പി ടി തോമസ് 2021ൽ നേടിയ ഭൂരിപക്ഷമായ 14,329 വോട്ടിനെ മറികടന്ന് 25,016 വോട്ടിന് ജയിച്ചു. ഇതിൽ കോൺഗ്രസും യുഡിഎഫും അമിതാഹ്ലാദം പ്രകടിപ്പിക്കുമ്പോൾ ഇതേ മണ്ഡലത്തിൽ ഹൈബി ഈഡന് ലഭിച്ച ഭൂരിപക്ഷം 31,777 വോട്ടായിരുന്നു എന്നത് ഓർക്കണം.

യുഡിഎഫ്‌ വിജയം സ്ഥായിയല്ല

തൃക്കാക്കരയുടെ വലതുപക്ഷ ചായ്‌വ്‌ എന്ന സ്വഭാവം ഒരു ഭാഗത്തുള്ളപ്പോൾത്തന്നെ അന്തരിച്ച ജനപ്രതിനിധിയുടെ ഭാര്യയോടുള്ള സഹതാപത്തിന്റെ ഘടകം മറ്റൊരു ഭാഗത്ത് യുഡിഎഫിന് അനുകൂലമായി. സിറ്റിങ്‌ എംഎൽഎയുടെ ഭാര്യയോ ബന്ധുവോ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ ജയിപ്പിക്കുന്ന സ്വഭാവം കേരളം പൊതുവിൽ പ്രകടിപ്പിക്കാറുണ്ട്. ഇതെല്ലാം അടങ്ങിയ വിജയമാണ് യുഡിഎഫ് നേടിയത്. ഉപതെരഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർഥികൾ വർധിച്ച ഭൂരിപക്ഷത്തിൽ ജയിച്ച അനുഭവം നിരവധിയുണ്ട്. എ കെ ആന്റണിയുടെ കാര്യംതന്നെ ഉദാഹരണം. ആന്റണി മുഖ്യമന്ത്രിയായി വന്നപ്പോൾ രണ്ടുതവണയും ഉപതെരഞ്ഞെടുപ്പിലൂടെയാണ് നിയമസഭയിലെത്തിയത്. ആദ്യം കഴക്കൂട്ടത്തും പിന്നീട് തിരൂരങ്ങാടിയിൽനിന്നും. രണ്ടിടത്തും ലഭിച്ചത് വർധിച്ച ഭൂരിപക്ഷം. എന്നാൽ, തുടർന്ന് നിയമസഭയിലേക്ക് പൊതുതെരഞ്ഞെടുപ്പ് നടന്നപ്പോൾ സംസ്ഥാനത്ത് യുഡിഎഫ് തോറ്റമ്പുകയും ചെയ്തു. അതായത്, തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയം കോൺഗ്രസിനും യുഡിഎഫിനും സ്ഥായിയായ വിജയയാത്ര നടത്താനുള്ള വകയല്ലെന്ന് സാരം.

എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകിയതിനെ ചില കേന്ദ്രങ്ങൾ വിമർശിക്കുന്നതായി കണ്ടു. സംസ്ഥാന ഭരണാധികാരി മാത്രമല്ല, സിപിഐ എമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗവും പാർടിയുടെ ദേശീയ നേതാവും കേരളഘടകത്തെ നയിക്കുന്നവരിൽ പ്രമുഖനുമാണ് പിണറായി. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് ക്യാമ്പയിന് കൂട്ടായ നേതൃത്വത്തിന് സമയം ചെലവഴിച്ചത് കമ്യൂണിസ്റ്റ് പ്രവർത്തനശൈലി തന്നെയാണ്. ചെങ്ങന്നൂരിൽ ഉൾപ്പെടെ ഉപതെരഞ്ഞെടുപ്പ് നടന്ന സ്ഥലങ്ങളിലെല്ലാം ഇപ്രകാരം പ്രവർത്തിച്ചിട്ടുണ്ട്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 99 സീറ്റ് എൽഡിഎഫിനും 41 സീറ്റ് യുഡിഎഫിനും ജനങ്ങൾ നൽകി. നിയമസഭയിലെ ഈ അംഗബലത്തിൽ തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം ഒരു മാറ്റവും വരുത്തിയിട്ടില്ല. എൽഡിഎഫ് ഭരണത്തിനോ സർക്കാർ മുന്നോട്ടുവച്ചിട്ടുള്ള സിൽവർ ലൈൻ ഉൾപ്പെടെയുള്ള നവകേരള വികസന കാഴ്ചപ്പാടിനെയോ നിരാകരിക്കുന്നതല്ല ഒരു മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം.

എൽഡിഎഫിന്‌ വോട്ട്‌ വർധിച്ചു

തൃക്കാക്കരയിലെ യുഡിഎഫ് വിജയത്തിന്റെ പശ്ചാത്തലത്തിൽ എൽഡിഎഫ് പ്രചാരണത്തിന് നേതൃത്വം നൽകിയ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന ചിലരുടെ ആവശ്യം ബാലിശമാണ്. അങ്ങനെയെങ്കിൽ എത്ര പ്രധാനമന്ത്രിമാരും ഭരണാധികാരികളും രാജിവയ്‌ക്കണമായിരുന്നു. ഒന്നാം ഇ എം എസ് സർക്കാരിന്റെ ഭരണകാലത്ത് ദേവികുളത്ത് ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ കമ്യൂണിസ്റ്റുകാരെ തോൽപ്പിക്കുന്നതിനുവേണ്ടി സംസ്ഥാനവ്യാപകമായി പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു പൊതുയോഗ പര്യടനം നടത്തി. കമ്യൂണിസ്റ്റ് ഭരണം അവസാനിപ്പിക്കേണ്ടത് അടിയന്തരകടമയാണെന്നുവരെ നെഹ്റു പറഞ്ഞു. എന്നാൽ, നെഹ്റുവിനെ തള്ളി ദേവികുളത്തെ ജനങ്ങൾ കമ്യൂണിസ്‌റ്റ്‌ സ്ഥാനാർഥി റോസമ്മ പുന്നൂസിനെ വിജയിപ്പിച്ചു. കോൺഗ്രസും ലീഗും പിഎസ്‌പിയും എല്ലാം ചേർന്നായിരുന്നു സ്ഥാനാർഥിയെ നിർത്തിയത്. ദേവികുളത്തെ തോൽവികൊണ്ട് കോൺഗ്രസ് നേതാവായ നെഹ്റു പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കാൻ കമ്യൂണിസ്റ്റുകാർ ആവശ്യപ്പെട്ടിരുന്നില്ല. ഈ ജനാധിപത്യം ഇവിടത്തെ കോൺഗ്രസുകാർക്കും യുഡിഎഫുകാർക്കും ഇല്ലാത്തതുകൊണ്ടാണ് അവർ അപക്വമായ ആവശ്യങ്ങൾ ഉന്നയിക്കുന്നത്.

എൽഡിഎഫിന്റെ വോട്ടും ശതമാനവും വർധിച്ചത് എതിരാളികൾ തമസ്‌കരിക്കുന്നുണ്ടെങ്കിലും അത് തെളിഞ്ഞുനിൽക്കുന്ന വസ്തുതയാണ്. 2244 വോട്ട് അധികം നേടുകയും വോട്ടുവിഹിതം 35.28 ശതമാനം ആക്കുകയും ചെയ്തു. വിജയിക്കാനായില്ലെന്ന പോരായ്മ ഉള്ളപ്പോൾത്തന്നെ മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എണ്ണത്തിലും ശതമാനത്തിലും വോട്ടുകൂടി എന്നത് ശ്രദ്ധേയം. 2021ൽ 45,510 വോട്ടായിരുന്നു. അത് 47,754 ആയി. അന്ന് 33.22 ശതമാനമായിരുന്നു. അതായത്, എൽഡിഎഫിനെയും പിണറായി സർക്കാരിനെയും ഒരു വർഷംമുമ്പ് അനുകൂലിച്ചവരേക്കാൾ കൂടുതൽ പേർ ഈ പക്ഷത്തേക്ക് ചേർന്നിരിക്കുന്നു. ആകെ പോൾ ചെയ്ത വോട്ട് കഴിഞ്ഞ തവണത്തേക്കാൾ 1221 കുറവായിരുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും യുഡിഎഫിന്റെ വോട്ട് 53.76 ശതമാനവും കൂടിയ വോട്ടിന്റെ എണ്ണം 12,931ഉം അല്ലേ എന്ന ചോദ്യം വരാം. ഈ അധികവോട്ടിന് അവർ കടപ്പെട്ടിരിക്കുന്നത് ബിജെപിയോടും ട്വന്റി ട്വന്റിയോടും പോപ്പുലർ ഫ്രണ്ട് അടക്കമുള്ള വർഗീയശക്തികളോടുമാണ്.

ഇടതുപക്ഷവിരുദ്ധ ശക്തികളുടെ ഏകോപനം

ബിജെപിക്ക് കെട്ടിവച്ച കാശ് പോയി. സംസ്ഥാന വൈസ്‌ പ്രസിഡന്റ് എ എൻ രാധാകൃഷ്ണൻ മത്സരിച്ചിട്ടും 9.57ശതമാനം വോട്ട് നേടാനേ കഴിഞ്ഞുള്ളൂ. കിട്ടിയ വോട്ടാകട്ടെ 12,957ഉം. 2021 നേക്കാൾ 2526 വോട്ട് കുറഞ്ഞു. കഴിഞ്ഞ തവണ 13,897 വോട്ട് നേടിയ ട്വന്റി ട്വന്റിക്ക്‌ സർക്കാർവിരുദ്ധ നിലപാടായിരുന്നുവെന്ന് അതിന്റെ നേതാക്കൾ പിന്നീട് വെളിപ്പെടുത്തിയിരുന്നു. പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെയുള്ള വർഗീയ സംഘടനകളുടെ വോട്ടും സമ്പാദിച്ചു. ഇങ്ങനെ ഇടതുപക്ഷവിരുദ്ധ ശക്തികളുടെ ഏകോപനമാണുണ്ടായത്. ഇതിന്റെ നേട്ടമാണ് യുഡിഎഫിന്റെ ഭൂരിപക്ഷത്തിൽ തെളിഞ്ഞത്. കേരളം ഇപ്പോഴും തുടരുന്ന ഒരു സ്വഭാവവിശേഷമുണ്ട്. ചില ഘട്ടങ്ങളിൽ ചിലയിടങ്ങളിലോ സംസ്ഥാനത്തോ ജാതി–മതശക്തികളുടെ, കമ്യൂണിസ്റ്റ് വിരുദ്ധശക്തികളുടെ ഏകീകരണം ഉണ്ടാകാറുണ്ട്. വിമോചനസമരകാലത്ത് കേരളത്തിൽ ഇത്തരത്തിൽ ജാതി–മതവികാരം ആളിക്കത്തിച്ചിരുന്നുവെന്ന്‌ ഇ എം എസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പക്ഷേ, കുപ്രസിദ്ധമായ ‘വിമോചനസമരം' എന്ന ഭരണഘടനാവിരുദ്ധ കലാപം ഉയർത്തിവിട്ട പുകയും തീയും ഇനി അതുപോലെ സംസ്ഥാനത്ത് പടർത്താൻ കഴിയില്ലെന്ന വസ്തുത, തൃക്കാക്കര സീറ്റ് യുഡിഎഫ് നിലനിർത്തിയപ്പോൾത്തന്നെ ഉറക്കെ വിളിച്ചുപറയാനാകും.

തൃക്കാക്കരയിലെ യുഡിഎഫ് വിജയം ഒറ്റപ്പെട്ട സംഭവമാണ്. ഇത് സ്ഥായിയോ തുടർപ്രതിഭാസമോ അല്ല. സംസ്ഥാന രാഷ്ട്രീയത്തിൽ മാറ്റത്തിന്റെ വർഗപരമായ ഒരു അടിയൊഴുക്കും ഉണ്ടായിട്ടില്ല. എന്നാൽ, എൽഡിഎഫിനെ അധികാരത്തിൽനിന്ന്‌ നിഷ്കാസിതമാക്കാനും ഭരണയന്ത്രത്തിൽ ഒരിടം കിട്ടാനും വേണ്ടിയുള്ള ഗൂഢതാൽപ്പര്യം കോൺഗ്രസും ബിജെപിയും നയിക്കുന്ന പ്രതിപക്ഷത്തിനുണ്ട്. അതിനുവേണ്ടി കൂടുതൽ ആക്രമണോത്സുകരും നിഷേധികളുമായി പ്രതിപക്ഷം രംഗത്തെത്തിയിരിക്കുകയാണ്. തൃക്കാക്കരയിലെ കോൺഗ്രസ് വിജയത്തെ തുടർന്ന് ഹാലിളകിയ മട്ടിലാണ് യുഡിഎഫ്. ബിജെപിയാകട്ടെ എൽഡിഎഫ് വിരുദ്ധതയിൽ യുഡിഎഫുമായി കൂട്ടുകൂടി കേന്ദ്രഭരണത്തെ ദുരുപയോഗപ്പെടുത്തി ഭരണഘടനാവിരുദ്ധ അധമ രാഷ്ട്രീയത്തിലേക്ക് നീങ്ങുകയാണ്. ഇക്കാര്യത്തിൽ യുഡിഎഫും ബിജെപിയും ഒക്കച്ചങ്ങാതിമാരായിരിക്കുകയാണ്.

വിമോചനസമരകാലത്ത് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ ആക്ഷേപങ്ങൾ ചൊരിയുകയും നെറികെട്ട മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തിരുന്നു. സന്യാസി തുല്യനായിരുന്ന കെ സി ജോർജ് എന്ന ഭക്ഷ്യമന്ത്രിക്കെതിരെ അരി കുംഭകോണംവരെ കൊണ്ടുവന്നു. അന്ന് വിളിച്ച ശകാരമുദ്രാവാക്യങ്ങൾ തികച്ചും മര്യാദകെട്ടവയായിരുന്നു. ‘വിക്കാ, ചട്ടാ, മണ്ടാ' എന്നു തുടങ്ങി ‘ഗൗരിച്ചോത്തിയെ വേളികഴിച്ച റൗഡിത്തോമാ', ‘തുണിയെവിടെ, അരിയെവിടെ' എന്നിത്യാദിയായിരുന്നു മുദ്രാവാക്യങ്ങൾ. അന്ന് ഇ എം എസിനെതിരെ ആയിരുന്നെങ്കിൽ ഇന്ന് പിണറായിക്കെതിരെ ആഭാസകരമായ മുദ്രാവാക്യങ്ങൾ മുഴക്കുകയും അരാജകസമരം നടത്തുകയുമാണ്.

ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള ലക്ഷ്യത്തോടെ ഭരണചക്രം തിരിക്കുന്ന മോദിഭരണത്തിന്റെയും സംഘപരിവാറിന്റെയും കണ്ണിലെ കരടാണ്‌ മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫ് സർക്കാരും. ആർഎസ്എസും ബിജെപിയുമായി സഹകരിച്ച് എൽഡിഎഫ് സർക്കാരിനെ ഒറ്റപ്പെടുത്താൻ പുറപ്പെട്ടിട്ടുള്ള കോൺഗ്രസിനും യുഡിഎഫിനും സമാന നിലപാടാണ്. അഴിമതിരഹിതമായ ഭരണത്തിന് നേതൃത്വം നൽകുന്ന, ജനങ്ങളുടെ ഹൃദയത്തിൽ സ്ഥാനമുള്ള ഭരണാധികാരിയായ പിണറായി വിജയനെയും അദ്ദേഹം നേതൃത്വം നൽകുന്ന എൽഡിഎഫ് സർക്കാരിനെയും അപകീർത്തിപ്പെടുത്താൻ ഇക്കൂട്ടരുടെ അധമരാഷ്ട്രീയം കൊണ്ടുകഴിയില്ല. സ്വർണക്കടത്തു കേസിലെ പ്രതികളെ ഉപയോഗിച്ച് അടിസ്ഥാനമില്ലാത്ത ആക്ഷേപം പരത്തി അതിന്റെ മറവിൽ സമരകോലാഹലവും അക്രമവും സൃഷ്ടിക്കാനാണ് നോക്കുന്നത്.

തദ്ദേശഭരണതെരഞ്ഞെടുപ്പിലും പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ചർവിതചർവണം ചെയ്ത സ്വർണക്കടത്ത് കേസാണ് തൃക്കാക്കര തെരഞ്ഞെടുപ്പിനെ തുടർന്ന് വീണ്ടും ജീവൻവയ്‌പിച്ചിരിക്കുന്നത്. നുണപ്രചാരണത്തിന് രാഷ്ട്രീയനേതൃത്വം നൽകിയവരിൽ ഒരാളായ അന്നത്തെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സെക്രട്ടറിയറ്റിനു മുന്നിലെ ഒരു സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ബുധനാഴ്ച വ്യക്തമാക്കിയത്: ‘ഇപ്പോൾ പുറത്തുവന്നിരിക്കുന്ന കാര്യങ്ങൾ ഒന്നാം പിണറായി സർക്കാരിന്റെ കാലത്തുതന്നെ പറഞ്ഞപ്പോൾ പ്രതിപക്ഷത്തെ ആക്ഷേപിച്ചവരുണ്ട്' എന്നാണ്. ഇതിനർഥം ഒന്നോ രണ്ടോ വർഷത്തിനുമുമ്പ് ആടിയ പൊറാട്ടുനാടകം വീണ്ടും അവതരിപ്പിക്കുന്നു എന്നാണ്. ജനങ്ങൾ തള്ളിയ പെരുംനുണ വീണ്ടും എഴുന്നള്ളിക്കുന്നവരെ നാട് ഒറ്റപ്പെടുത്തുകതന്നെ ചെയ്യും. തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലത്തിന്റെ മറവിൽ അക്രമവും അരാജകത്വവും സൃഷ്ടിച്ച് എൽഡിഎഫ് ഭരണത്തിന്റെ ജനക്ഷേമവികസന പ്രവർത്തനങ്ങളെ തടയാനിറങ്ങുന്ന പ്രതിപക്ഷനയം വിനാശകരമാണ്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല

സ. പിണറായി വിജയൻ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നമ്മുടെ രാജ്യം മതരാജ്യം ആകണമെന്ന് ആഗ്രഹിച്ചവര്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട് മതനിരപേക്ഷ രാജ്യമായി നിലനിന്നു. പരിഷ്‌കൃത രാജ്യങ്ങള്‍ മത രാഷ്ട്രത്തെ അംഗീകരിക്കുന്നില്ല.

ബിജെപിയെ കോൺഗ്രസിന് ഭയമാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ബിജെപിക്കെതിരായാണ് മത്സരം എന്നാണ് കോൺഗ്രസ് പറയുന്നത്. എന്നിട്ടും സ്വന്തം പതാക പോലും ഉയർത്താൻ കോൺഗ്രസിന് കഴിയുന്നില്ല. മുസ്ലിം ലീഗിന്റ സഹായമില്ലങ്കിൽ വയനാട് രാഹുൽ ഗാന്ധി വിജയിക്കില്ല. എന്നിട്ടും ബിജെപിയെ ഭയന്ന് ലീഗിന്റെ കൊടി ഉപേക്ഷിച്ചു. അതുകൊണ്ട് സ്വന്തം കൊടിയും ഉപേക്ഷിക്കേണ്ടി വന്നു.

ഇലക്ടറൽ ബോണ്ട്‌ ‘കൊള്ളയടി’യിൽ ബിജെപിയുടെ പ്രധാന പങ്കാളി കോൺഗ്രസ്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇലക്ടറൽ ബോണ്ട്‌ കൊള്ളയടിയാണൈന്ന് രാഹുൽ ഗാന്ധി പറഞ്ഞപ്പോൾ മാധ്യമങ്ങൾ ആവേശംകൊണ്ടു. എന്നാൽ, ഇലക്ടറൽ ബോണ്ടിൻെറ പങ്കുപറ്റിയ ബിജെപിക്കും കോൺഗ്രസിനും അഴിമതിയെപ്പറ്റി സംസാരിക്കാൻ അർഹതയില്ല. ഇലക്ടറൽ ബോണ്ട്‌ കൊള്ളയടിയിൽ ബിജെപിയുടെ പ്രധാന പങ്കാളി കോൺഗ്രസാണ് എന്നതാണ് വസ്തുത.

സ. കെ കെ ശെെലജ ടീച്ചർക്കെതിരായ സെെബർ ആക്രമണം യുഡിഎഫ് സ്ഥാനാർഥിയും നേതൃത്വവും അറിയാതെ സംഭവിക്കില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി സ. കെ കെ ശെെലജ ടീച്ചർക്കെതിരായ സെെബർ ആക്രമണം യുഡിഎഫ് സ്ഥാനാർഥിയും നേതൃത്വവും അറിയാതെ സംഭവിക്കില്ല. ഇതു തടയാൻ യുഡിഎഫ് നേതൃത്വം ഇടപെടണം സെെബർ ആക്രമണം നടത്താനുള്ള നീക്കം കേരളത്തിൽ വിലപോകില്ല.