Skip to main content

കേന്ദ്ര ബജറ്റ് ജനവിരുദ്ധം

ബിജെപിയുടെ ശിങ്കിടി മുതലാളിമാർക്കും സിൽബന്ധി സംസ്ഥാനങ്ങൾക്കും വേണ്ടിയുള്ള ഒരു ജനവിരുധ കേന്ദ്ര ബജറ്റാണ്‌ ഇന്ന്‌ അവതരിപ്പിച്ചത്‌. ആന്ധ്രയ്‌ക്കും ബീഹാറിനുമെല്ലാം വാരിക്കോരി ചോദിച്ചത്‌ കൊടുക്കുമ്പോൾ അതുപോലെ ആവശ്യപ്പെട്ട കേരളത്തിന്റെ പാക്കേജിനെക്കുറിച്ച്‌ പ്രതികരിക്കുന്നതിനുപോലും കേന്ദ്ര മന്ത്രി തയ്യാറായില്ല. എന്നുമാത്രമല്ല ഇപ്പൊകൊണ്ടുവരും എന്ന്‌ തൃശൂർ എംപി വീമ്പിളക്കിയ എയിംസിനെക്കുറിച്ച്‌ മിണ്ടാട്ടവുമില്ല.

കോവിഡിന്‌ ശേഷം ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റുകളുടെ അതേ മാതൃകയിലുള്ള ബജറ്റാണ്‌ ഇത്തവണയും അവതരിപ്പിച്ചിട്ടുള്ളത്‌. ഊന്നൽ ഫിസിക്കൽ കൺസോളിഡേഷൻ അഥവാ ധനദൃഡീകരണത്തിനാണ്‌. ഇക്കണോമിക്‌ റിവ്യൂവിൽ പറഞ്ഞതുപോലെ ഇന്ത്യയിലെ സാമ്പത്തിക വളർച്ചയുടെ വേഗത കൂടിയിട്ടുണ്ട്‌. അതുകൊണ്ടുതന്നെ റവന്യു വരുമാനം ഗണ്യമായി ഉയർന്നു. 26.32 ലക്ഷം കോടി രൂപ റവന്യൂ വരുമാനം ഉണ്ടായിരുന്നത്‌ 31.29 ലക്ഷം കോടി രൂപയായി വർദ്ധിച്ചു. 14.5 ശതമാനമാണ്‌ റവന്യൂ വർധന. ഇത്രയും വലിയ വർധന റവന്യു വരുമാനത്തിൽ ഉണ്ടാകുമ്പോൾ സ്വാഭാവികമായും പ്രതീക്ഷിക്കുക ജനങ്ങൾക്കുള്ള സഹായങ്ങളും ക്ഷേമ ചെലവും ബജറ്റിൽ വർധിക്കുമെന്നതാണ്‌. എന്നാൽ റവന്യു ചെലവ്‌ കേവലം 5.9 ശതമാനം മാത്രമാണ്‌ വർധിച്ചത്‌. 5.9 ശതമാനം എന്ന്‌ പറഞ്ഞാൽ വിലക്കയറ്റംകൂടി പരിഗണിച്ചാൽ വർധനയേയില്ല.

റവന്യു വരുമാനത്തിൽ ഗണ്യമായ വർധനയുണ്ടാകുമ്പോൾ എന്തുകൊണ്ട്‌ റവന്യൂ ചെലവ്‌ വർധിപ്പിക്കുന്നില്ല. ധനക്കമ്മി കുറയ്‌ക്കുകയാണ്‌ ലക്ഷ്യം. വായ്‌പ എടുക്കുന്നത്‌ 17 ലക്ഷം കോടി രൂപയിൽ നിന്ന്‌ 16 ലക്ഷം കോടി രൂപയായി കുറച്ചു. അതിന്റെ ഫലമായിട്ട്‌ ധനക്കമ്മി 5.69 ശതമാനത്തിൽ നിന്ന്‌ 4.9 ശതമാനമായി കുറഞ്ഞു. അതോടൊപ്പം പശ്ചാത്തല സൗകര്യത്തിനുവേണ്ടിയുള്ള ചെലവിൽ 29 ശതമാനമാണ്‌ വർധനവരുത്തിയത്‌. റവന്യു വരുമാനം വർധിച്ചത്‌ ധനക്കമ്മി കുറയ്‌ക്കുന്നതിനും പശ്ചാത്തല സൗകര്യ നിർമിതിക്കും വേണ്ടി പൂർണമായി ചെലവഴിച്ച്‌ ജനങ്ങളുടെ ക്ഷേമത്തിന്‌ വേണ്ടി പണം നീക്കിവയ്‌ക്കാൻ ഈ ബജറ്റ്‌ തയ്യാറായിട്ടില്ല.

ഇതിന്റെ ഏറ്റവും വലിയ തിരിച്ചടി കാർഷിക മേഖലയിലാണ്‌. കാർഷിക വകുപ്പിന്റെ ബജറ്റ്‌ അടങ്കൽ 1.44 ലക്ഷത്തിൽ നിന്ന്‌ 1.51 ലക്ഷമായിട്ടേ വർധിച്ചുള്ളൂ. കേവലം 5 ശതമാനമാണ്‌ വർധന. വളം സബ്‌സിഡിയിലാകട്ടെ 1.75 ലക്ഷം കോടി രൂപയായിരുന്നത്‌ ഈ വർഷം 1.64 ലക്ഷം കോടിരൂപയായി കുറച്ചു. വിളകളുടെ തറവില വർധിപ്പിക്കാൻ പരിപാടിയില്ല. കിസാൻ സമ്മാൻ കഴിഞ്ഞ തവണത്തെ 60,000 കോടിയല്ലാതെ ഒരു പൈസ വർധിപ്പിച്ചിട്ടില്ല.

ഏറ്റവും വലിയ തട്ടിപ്പ്‌ നിർമലാ സീതാരാമൻ നടത്തിയിട്ടുള്ളത്‌ തൊഴിലുറപ്പ്‌ സംബന്ധിച്ചാണ്‌. 2022-2023-ൽ 90,806 കോടി രൂപ തൊഴിലുറപ്പിനായി ചെലവഴിച്ചു. പക്ഷേ കഴിഞ്ഞ വർഷം ബജറ്റിൽ 60,000 കോടിയേ വകയിരുത്തിയുള്ളൂ. ഈ വെട്ടിക്കുറവ്‌ വലിയ പ്രതിഷേധത്തിന്‌ ഇടയാക്കി. ഇതിന്റെ ഫലമായി 2023, 2024 ൽ 86,000 കോടി രൂപ ചെലവായി എന്നാണ്‌ കണക്ക്‌. ഇപ്പോൾ എന്താണ്‌ ധനമന്ത്രി ചെയ്‌തിരിക്കുന്നത്‌. കഴിച്ച വർഷം ചെലവാക്കിയതിൽ നിന്ന്‌ ഒരു പൈസ വർധിപ്പിക്കാൻ ഇത്തവണ തയ്യാറായില്ല. എന്നിട്ട്‌ കഴിഞ്ഞ വർഷത്തെ ബജറ്റിനേക്കാൾ 26,000 കോടി രൂപ കൂടുതൽ വകയിരുത്തിയെന്ന്‌ വീമ്പുപറയുകയാണ്‌. ഒരു കാര്യംകൂടി ഈ സന്ദർഭത്തിൽ പറയാനുണ്ട്‌. ഈ വർഷം ജൂൺവരെയുള്ള കാലയളവിൽ 46,000 കോടി രൂപ ചെലവാക്കിയിരുന്നു. ബാക്കിയുള്ള പണം കൊണ്ട്‌ ബാക്കി മാസം ചെലവഴിക്കാനുള്ള പണം എങ്ങനെ കണ്ടെത്തും. രണ്ട്‌ വർഷം മുമ്പ്‌ ചെലവാക്കിയ തുകപോലും തൊഴിലുറപ്പിന്‌ നീക്കിവയ്‌ക്കാൻ തയ്യാറാകുന്നില്ല.

എന്നുമാത്രമല്ല കേരളത്തിന്‌ വലിയൊരപകടം തുറിച്ചുനോക്കുന്നുണ്ട്‌. ഈ ഇക്കണോമിക്‌ റിവ്യൂവിൽ തൊഴിലുറപ്പ്‌ കേരളവും തമിഴ്‌നാടും പോലുള്ള സംസ്ഥാനങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്ന്‌ ഒരു കുറ്റാരോപണം നടത്തിയിട്ടുണ്ട്‌. കാരണം ഈ രണ്ട്‌ സംസ്ഥാനങ്ങളിൽ ഇന്ത്യയിലെ ദരിദ്രരുടെ 1.1 ശതമാനമേ ഉള്ളൂ. പക്ഷേ അവരാണ്‌ 19 ശതമാനം തൊഴിലുറപ്പ്‌ പണവും ചെവഴിക്കുന്നത്‌. അതേ സമയം 45 ശതമാനം ദരിദ്രർ ബീഹാറിലും യുപിയിലുമാണ്‌. അവർക്ക്‌ ഏതാണ്ട്‌ 17 ശതമാനമേ മൊത്തം ചെലവിന്റെ വരുന്നുള്ളൂ. ഇതിങ്ങിനെ പറഞ്ഞുവച്ചിരിക്കുന്നത്‌ തൊഴിലുറപ്പ്‌ ദാരിദ്ര്യരേഖയ്‌ക്ക്‌ കീഴിലുള്ളവരുടെ എണ്ണത്തിന്റെ അനുപാതത്തിൽ വിതരണം ചെയ്യാൻവേണ്ടിയിട്ടാണ്‌. അതിന്റെ തുടക്കമാണ്‌ ഇക്കണോമിക്‌ റിവ്യൂ ചെയ്‌തിട്ടുള്ളത്‌. ശക്തമായ പ്രതിഷേധം ഇത്‌ സംബന്ധിധിച്ചിട്ടുണ്ടാകണം.

സാമൂഹ്യക്ഷേമ മേഖലയിൽ ഒരു വർധനവും വരുത്തിയിട്ടില്ല.

അങ്കണവാടിക്ക്‌ ഈ വർഷവും അടുത്ത വർഷവും 21,000 കോടി രൂപയാണ്‌. ആശാവർക്കർമാർക്ക്‌ വർധിപ്പിച്ചിട്ടില്ല. ജൽജീവൻ മിഷന്‌ കഴിഞ്ഞ വർഷവും ഈവർഷവും 70,000 കോടി തന്നെയാണ്‌.

പിഎം പോഷന്‌ കഴിഞ്ഞ വർഷം 17,000 എന്നത്‌ ഈ വർഷം 12,467 ആയി ചുരുങ്ങി. സമഗ്ര ശിക്ഷാ അഭിയാന്‌ കഴിഞ്ഞ വർഷും ഈ വർഷവും 37,600 കോടി രൂപ. സ്വഛ്‌ ഭാരതിന്റെ അടങ്കലിനും മാറ്റമില്ല. ദേശീയ പെൻഷൻ സ്‌കീമിൽ ഒരു രൂപ കൂട്ടാനോ ഒരാൾക്കെങ്കിലും അധികം നൽകാനും തയ്യാറല്ല. കഴിഞ്ഞ വർഷവും ഈ വർഷവും 9,600 കോടി രൂപയാണ്‌ വകയിരുത്തിയത്‌. ഇങ്ങനെ ഓരോ ഇനത്തിലും.

തൊഴിലില്ലായ്‌മ പരിഹരിക്കാനുള്ള നടപടികൾ അതീവ ദുർബലമാണ്‌. ഇപ്പോൾ മുതലാളിമാർക്ക്‌ പ്രൊഡക്ഷൻ ലിങ്ക്‌ ഇൻസെന്റുവുണ്ട്‌. ചില മേഖലകളിൽ ഉൽപ്പാദനം വർധിപ്പിക്കുമ്പോൾ സബ്‌സിഡിയായി ഇൻസെന്റീവ്‌ കിട്ടുന്നു. ഇനി കൂടുതൽ തൊഴിൽ കൊടുത്താലും സബ്‌സിഡി കിട്ടുമത്രേ. ഒരു പുതിയ തൊഴിലാളിയെ നിയമിച്ചാൽ മുതലാളിക്ക്‌ 75,000 രൂപയും തൊഴിലാളിക്ക്‌ മൂന്ന്‌ മാസം 5,000 രൂപ വീതവും ലഭിക്കും. തൊഴിലില്ലായ്‌മ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്‌- 9.2 ശതമാനം.

മോഡി അധികാരത്തിൽ വന്നശേഷം തൊഴിലില്ലായ്‌മ തുടർച്ചയായി ഉയരുകയാണ്‌. കള്ളക്കണക്കുകൊണ്ട്‌ അതുമൂടിവയ്‌ക്കാനാണ്‌ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്‌. ഇപ്പോൾ കൊള്ളപ്പരിപാടികൾ കൊണ്ടും.

കഴിഞ്ഞ വർഷം ആദ്യമായി വ്യക്‌തികളുടെ ആദായനികുതി കോർപ്പറേറ്റുകളുടെ പ്രത്യക്ഷ നികുതിയേക്കാൾ വർധിച്ചു. 2024-2025-ൽ ഈ അന്തരം കൂടുതൽ വർധിക്കുകയാണ്‌.

ഇതൊക്കെ ചെയ്‌തുകൊടുത്തിട്ടും കോർപ്പറേറ്റു നിക്ഷേപം ഇന്ത്യയിൽ ഉയരുന്നില്ല. ഇതിന്റെ കാരണം ജനങ്ങളുടെ ഉപഭോഗത്തിൽ വർധന ഉണ്ടാകുന്നില്ല എന്നാണ്‌. ജനങ്ങളുടെ ഉപഭോഗ നിലവാരം ഉയർത്താൻ ഈ ബജറ്റിൽ ഒന്നുമില്ല. ഇത്‌ തികച്ചും ജനവിരുധ ബജറ്റാണ്‌.
 

കൂടുതൽ ലേഖനങ്ങൾ

വിദ്വേഷവും ഹിംസയും കൊടിയടയാളമാക്കിയ ഹിന്ദുത്വ വർഗീയതയെ കേരളത്തിന്റെ മണ്ണിലേക്ക് ആനയിച്ചാൽ ഉണ്ടാകുന്ന അപകടത്തെക്കുറിച്ച് മലയാളികൾ തിരിച്ചറിയണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ജൂലൈ 28 മുതൽ 30വരെ ഡൽഹിയിൽ ചേർന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗത്തിനുശേഷം പാർടി വിശദമായ റിവ്യൂ റിപ്പോർട്ട്‌ പുറത്തിറക്കുകയുണ്ടായി. സിപിഐ എമ്മിന്റെ വെബ് സൈറ്റിൽ ഡോക്യുമെന്റ്‌ വിഭാഗത്തിൽ ഇതിന്റെ പൂർണരൂപം ലഭ്യമാണ്.

ഭൂരിപക്ഷമതത്തിന്റെ ആളുകളായി ചമഞ്ഞ് രാജ്യമാകെ വർഗീയ വിദ്വേഷം പടർത്തുന്ന ബിജെപി ശൈലി മൂന്നാം മോദി സർക്കാരും തുടരുകയാണ്

സ. എ വിജയരാഘവൻ

ഉത്തരേന്ത്യയിൽ പശുക്കടത്ത് ആരോപിച്ച് മനുഷ്യരെ കൊല്ലുന്ന പരിപാടി ഊർജിതമായി സംഘപരിവാർ നടത്തുകയാണ്. ഹരിയാനയിൽ നിന്ന് ഇത്തരം റിപ്പോർട്ടുകൾ തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നത് ഏവരെയും ആശങ്കയിലാക്കുന്നുണ്ട്.

കേരളത്തിന്റെ ഐടി രംഗത്ത് മികച്ച സംഭാവനകൾ നൽകിയ ഇൻഫോപാർക്ക് 20 വർഷങ്ങൾ പിന്നിടുന്നു

സ. പിണറായി വിജയൻ

കേരളത്തിന്റെ ഐടി രംഗത്ത് മികച്ച സംഭാവനകൾ നൽകിയ ഇൻഫോപാർക്ക് പ്രവർത്തനമാരംഭിച്ചു 20 വർഷങ്ങൾ പിന്നിടുകയാണ്. ഈ വേളയിൽ പുതിയ നേട്ടങ്ങളുമായി കുതിപ്പ് തുടരുന്ന ഇൻഫോപാർക്കിലെ ഐടി കയറ്റുമതി വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷം 11,417 കോടി രൂപയിൽ എത്തി നിൽക്കുന്നു.

ഓണത്തിനും കേരളത്തിന് കേന്ദ്രത്തിന്റെ കടുംവെട്ട്: കേന്ദ്രം പിടിച്ചുവെച്ചത്‌ ₹3685 കോടി

മലയാളികളുടെ ദേശീയോത്സവമായ ഓണക്കാലത്തും കേരളത്തിന് അർഹമായ വിഹിതം തടഞ്ഞുവച്ച്‌ കേരളത്തോടുള്ള ദ്രോഹം കേന്ദ്രസർക്കാർ തുടരുകയാണ്. വായ്പയെടുക്കാനുളള അനുമതിപത്രവും കേന്ദ്രം നൽകുന്നില്ല.