Skip to main content

എൽഡിഎഫിന്റെ വികസന പാതയിലൂടെയാണ് യുഡിഎഫിന്റെ മലയോര വാഹനജാഥ

യുഡിഎഫിന്റെ മലയോരജാഥകൊണ്ട് ഒരു ഗുണമുണ്ടാകും. കഴിഞ്ഞ എട്ട് വർഷക്കാലത്തിനിടയിൽ മലയോരത്തെ ഗതാഗത സൗകര്യങ്ങളിൽവന്ന കുതിപ്പിനെ അവർക്ക് ബോധ്യപ്പെടും. അതെ എൽഡിഎഫിന്റെ വികസനപാതയിലൂടെയാണ് അവരുടെ സഞ്ചാരം. ഇതിൽ 793 കിലോമീറ്റർ ദൈർഘ്യമുള്ള മലയോര ഹൈവേയും ഉൾപ്പെടും. മലയോരഹൈവേക്കും പുതിയ ബിഎം&ബിസി റോഡുകൾക്കും പാലങ്ങൾക്കും വേണ്ടി മാത്രം 6000-ത്തിലേറെ കോടി രൂപയാണ് കിഫ്ബിയിൽ നിന്നു ചെലവഴിക്കുന്നത്. ഏത് കാലത്ത് ഇതുപോലൊരു നിക്ഷേപം മലയോരത്ത് ഉണ്ടായിട്ടുണ്ട്?

മലയോരത്തെ ഏറ്റവും വലിയ പ്രശ്നം എന്താണ്? നാണ്യവിളകളുടെ വിലയിടിവ്. നിങ്ങൾ ആസിയാൻ കരാർ കൊണ്ടുവന്നപ്പോൾ 1 കിലോ റബർ കൊണ്ട് 11 കിലോ അരി വാങ്ങാമായിരുന്നു. ഇന്ന് 3 കിലോ അരിയേ വാങ്ങാൻ കഴിയൂ. ആരാണ് ഉത്തരവാദി? നിങ്ങൾ ഒപ്പിട്ട ആസിയാൻ കരാറിനു മുമ്പ് 1988-1996 കാലത്ത് കേരളത്തിന്റെ കാർഷിക മേഖല പ്രതിവർഷം 5.35 ശതമാനം വീതമാണ് വളർന്നുകൊണ്ടിരുന്നത്. എന്നാൽ 1988-2018-നും ഇടയ്ക്ക് കാർഷിക വളർച്ച 1.3 ശതമാനമായി ഇടിഞ്ഞു.

ആസിയാൻ കരാർകൊണ്ട് ഒരു നേട്ടവും ഉണ്ടായിട്ടില്ലായെന്നു പറയുന്നില്ല. രാജ്യത്തു നിന്നുള്ള സോഫ്ടുവെയറും മറ്റും കയറ്റുമതി കുത്തനെ ഉയർന്നു. പക്ഷേ, നമ്മുടെ കാർഷിക മേഖല തകർന്നു. രാജ്യത്തിനുണ്ടായ നേട്ടത്തിൽ നിന്ന് ഒരു ചെറിയ ഭാഗം കേരളത്തിലെ കൃഷിക്കാർക്കായി നൽകാൻ കോൺഗ്രസും ബിജെപിയും തയ്യാറല്ല. പരിഷ്കാരങ്ങൾ തുടങ്ങിയതിനുശേഷം കോൺഗ്രസും ബിജെപിയും 15 വർഷം വീതം ഇന്ത്യ ഭരിച്ചിട്ടുണ്ട്. നിങ്ങൾ ഭരിച്ച 15 വർഷക്കാലത്തിനിടയിൽ കേരളത്തിലെ മലയോര കൃഷിക്കാർക്കുവേണ്ടി ഒരു ചെറുവിരൽ അനക്കാൻ നിങ്ങളുടെ കേന്ദ്ര സർക്കാരിനു കഴിഞ്ഞോ?

വന്യജീവി നിയമം 1972-ൽ ഇന്ദിരാ ഗാന്ധിയാണ് ഉണ്ടാക്കിയത്. ആ നിയമം കൂടുതൽ കർക്കശമാക്കിക്കൊണ്ട് 7 തവണ നിയമം ഭേദഗതി ചെയ്തു. അതിൽ 5 എണ്ണത്തിന്റെയും ഉത്തരവാദിത്വം കോൺഗ്രസിനല്ലേ? അവസാനം 2022-ൽ മോദി വനനിയമം ഭേദഗതി ചെയ്തപ്പോൾ ഏതെങ്കിലും കോൺഗ്രസ് പാർലമെന്റ് അംഗം ആവശ്യമെങ്കിൽ വന്യജീവികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങൾക്കുകൂടി അധികാരം നൽകണമെന്ന് ആവശ്യപ്പെട്ടോ? ഇതിനായി ജോൺ ബ്രിട്ടാസ് എംപി കൊണ്ടുവന്ന നിയമഭേദഗതിയെ പിന്താങ്ങാൻ തയ്യാറായോ? എന്നിട്ട് ഇപ്പോൾ ജാഥയുമായി ഇറങ്ങിയിരിക്കുകയാണ്.

ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് നൽകിയ പട്ടയങ്ങളുടെ എണ്ണം 82,000. കഴിഞ്ഞ എൽഡിഎഫ് സർക്കാർ നൽകിയ പട്ടയങ്ങളുടെ എണ്ണം 1.63 ലക്ഷം. രണ്ടാം പിണറായി സർക്കാർ ഇതുവരെ നൽകിയ പട്ടയങ്ങളുടെ എണ്ണം 1.80 ലക്ഷം. അർഹമായ മുഴുവൻ പേർക്കും പട്ടയം നൽകുന്നതിനുള്ള നടപടികൾ നീങ്ങുകയാണ്. ഇവിടെയും മലയോരപ്രദേശത്തെ പ്രതിബന്ധം കേന്ദ്ര സർക്കാരാണ്. ഈ കേന്ദ്രത്തിനെതിരെ കൃഷിക്കാർക്കുവേണ്ടി യോജിച്ചൊരു സമരത്തിന് കോൺഗ്രസ് തയ്യാറുണ്ടോ?

ജാഥയിൽ പ്രസംഗങ്ങൾക്ക് കുറവൊന്നും ഉണ്ടാകില്ലല്ലോ. മലയോരത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും കാതലായ മേൽപ്പറഞ്ഞ നാല് പ്രശ്നങ്ങളിൽ വിശദീകരണം തരാൻ പ്രതിപക്ഷനേതാവ് സമയം കണ്ടെത്തുമോ? അതോ, ഈ യാത്ര ഒരു “ചിരിയോരം” കാണിച്ച് അവസാനിപ്പിക്കുമോ?
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.