Skip to main content

ബിജെപി ഗവൺമെന്റിനെ വിമർശിക്കുമ്പോൾ പ്രതിപക്ഷനേതാവ് അസ്വസ്ഥനാകുന്നത് എന്തുകൊണ്ട്?

കേന്ദ്ര ധനകാര്യ മന്ത്രിയെ കണ്ട കേരള എംപിമാരുടെ നിവേദക സംഘത്തിൽ യുഡിഎഫ് എംപിമാർ സഹകരിച്ചില്ല എന്ന ഞാൻ ഉയർത്തിയ വിമർശനം സംബന്ധിച്ച് ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവും യുഡിഎഫ് നേതാക്കളും നടത്തിയ പ്രതികരണം തെറ്റിദ്ധാരണാജനകമാണ്.

പാർലമെന്റ് സമ്മേളനത്തിനു മുൻപ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന എംപിമാരുടെ യോഗത്തിൽ, കേരളത്തോടുള്ള കേന്ദ്രത്തിന്റെ സാമ്പത്തിക അവഗണന കേരളത്തിലെ എംപിമാർ പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരണമെന്നും ഈ വിഷയത്തിൽ ഒരു നിവേദനം കേന്ദ്ര ധനകാര്യ മന്ത്രിയ്ക്ക് സമർപ്പിക്കണമെന്നും തീരുമാനമെടുത്തിരുന്നു. ഇതിനായി വിശദമായ കുറിപ്പ് തയ്യാറാക്കുകയും ചെയ്തു. എന്നാൽ എംപിമാരുടെ നിവേദനത്തിൽ ഒപ്പിടാനോ നിവേദക സംഘത്തിന്റെ ഭാഗമാകാനോ യുഡിഎഫ് എംപിമാർ തയ്യാറായില്ല എന്നതായിരുന്നു ഞാൻ ഉന്നയിച്ച പ്രശ്നം.

എന്നാൽ സംസ്ഥാന ധനകാര്യ മന്ത്രി ഡൽഹിയിലെത്തി കേന്ദ്ര ധനകാര്യമന്ത്രിയെ കണ്ട സന്ദർഭത്തിൽ ഒപ്പം പോകാൻ എംപിമാരെ ക്ഷണിച്ചിരുന്നില്ല എന്ന മറുപടി നൽകി തെറ്റിദ്ധരിപ്പിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. സംസ്ഥാന ധനകാര്യ മന്ത്രിയോടൊപ്പം എംപിമാർ കേന്ദ്ര ധനകാര്യ മന്ത്രിയെ കാണാൻ വന്നില്ല എന്ന ആക്ഷേപം ഞാൻ ഒരിടത്തും ഉന്നയിച്ചിട്ടില്ല. ഞാൻ ഉന്നയിക്കാത്ത വിഷയത്തിനു മറുപടി പറഞ്ഞ് ഉന്നയിച്ച വിഷയം മാറ്റാനാണ് ശ്രമിക്കുന്നത്. കേരളത്തിന്റെ പൊതുവായ താല്പര്യമുയർത്തിപ്പിടിച്ച് കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തി അർഹമായ സാമ്പത്തിക വിഹിതം നേടിയെടുക്കണം എന്ന പൊതു തീരുമാനത്തിൽ നിന്ന് യുഡിഎഫ് എംപിമാർ പിന്മാറിയത് അങ്ങേയറ്റം ദുഃഖകരവും പ്രതിഷേധാർഹവുമാണെന്ന് ആവർത്തിക്കുന്നു.

മറ്റൊന്ന് കേരളത്തോട് കേന്ദ്രം കാട്ടുന്ന സാമ്പത്തിക അവഗണനയെക്കുറിച്ചുള്ള പ്രതിപക്ഷനേതാവിന്റെ സമീപനത്തെക്കുറിച്ചാണ്. കേരളത്തോടുള്ള കേന്ദ്ര അവഗണനയുമായി ബന്ധപ്പെട്ട വ്യക്തമായ കണക്കുകൾ സഹിതം ഞാൻ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. എന്നാൽ പതിവുപോലെ പ്രതിപക്ഷ നേതാവ് കേന്ദ്രസർക്കാരിന് പ്രതിരോധവും തീർത്ത് രംഗത്ത് വന്നിട്ടുണ്ട്. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാന ഗവൺമെന്റ് നികുതി പിരിക്കാത്തതാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

കേന്ദ്രം കേരളത്തിന് അർഹമായ നികുതി വിഹിതം നൽകുന്നില്ല എന്നതും സംസ്ഥാനത്തിന് അർഹമായ കടമെടുപ്പ് പോലും അനുവദിക്കുന്നില്ല എന്നതും അദ്ദേഹത്തിന് അറിയാത്ത കാര്യമല്ല. കേരള നിയമസഭയിൽ എത്രയോ തവണ ഈ വിഷയങ്ങൾ ചർച്ച ചെയ്തതാണ്. രാജ്യത്തെ പ്രമുഖ മാധ്യമങ്ങളെല്ലാം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളോട് കേന്ദ്ര ഗവൺമെന്റ് പുലർത്തുന്ന സാമ്പത്തിക സമീപനത്തെക്കുറിച്ച് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളതാണ്. അപ്പോഴും പ്രതിപക്ഷ നേതാവ് കേന്ദ്രത്തെ കുറ്റപ്പെടുത്താതെ കേരളത്തിന്റെ നികുതി പിരിവിന്റെ കുഴപ്പമാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാനം എന്ന് പറയുന്നത് ഏത് വസ്തുതയുടെ അടിസ്ഥാനത്തിലാണ്? ബിജെപി ഗവൺമെന്റിനെ വിമർശിക്കുമ്പോൾ അദ്ദേഹം ഇത്രമേൽ അസ്വസ്ഥനാകുന്നത് എന്തുകൊണ്ടാണ്?

കേരളത്തിന്റെ തനത് വരുമാനത്തിൽ രണ്ടുവർഷംകൊണ്ട് ഇരുപത്തിനാലായിരം കോടി രൂപയുടെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. 2021ൽ 47000 കോടി രൂപയായിരുന്ന തനത് വരുമാനം 2023 ൽ 71000 കോടി രൂപയായി ഉയർന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തനത് നികുതി വരുമാനവും വാർഷിക വരുമാന വർദ്ധനവുമാണ് ഈ വർഷം ഉണ്ടായിട്ടുള്ളത്. നിയമസഭയിൽ സമർപ്പിച്ചിട്ടുള്ള ഈ കണക്കുകൾ അറിയുന്ന പ്രതിപക്ഷ നേതാവ് സംസ്ഥാനത്തിന്റെ സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി ഒരുമിച്ച് നിൽക്കാൻ തയ്യാറാകുകയാണ് വേണ്ടത്.

കൂടുതൽ ലേഖനങ്ങൾ

വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്

സ. വി ശിവൻകുട്ടി

വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ആവശ്യം പഠനത്തെ തടസപ്പെടുത്തും. സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്.

മതേതരത്വവും ബഹുസ്വരതയും ഫെഡറലിസവുമടക്കമുള്ള നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങളെ അട്ടിമറിക്കാൻ എല്ലാ വഴിക്കും മതരാഷ്ട്രവാദികൾ ശ്രമിക്കുന്ന ഈ കാലത്ത് ഭരണഘടനാദിനം ഏറെ പ്രസക്തമാണ്

സ. കെ എൻ ബാലഗോപാൽ

ഇന്ത്യൻ ഭരണഘടന നമ്മുടെ രാജ്യത്തിന്റെ ആശയവും ഉള്ളടക്കവും പ്രതിഫലിപ്പിക്കുന്നു. ഡോ. ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ള മഹാമനീഷികളായ ഭരണഘടനകർത്താക്കൾ വിഭാവനം ചെയ്ത ആധുനികവും ബഹുസ്വരവുമായ ഇന്ത്യയെന്ന ദേശരാഷ്ട്രത്തിൻ്റെ വിളംബരമാണ് ഇന്ത്യൻ ഭരണഘടന.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെക്കൽ, ജമ്മു കശ്മീർ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നടപടികൾ എന്നിവയെല്ലാം ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ്

സ. പി രാജീവ്

എഴുതപ്പെട്ട വാക്കുകളിലല്ല, പ്രയോഗത്തിന്റെ രീതികളിലാണ് ഭരണഘടനയുടെ ജീവൻ എന്ന് ഡോ. അംബേദ്കർ നൽകിയ മുന്നറിയിപ്പ് ഭരണഘടന അംഗീകരിച്ചതിന്റെ 76-ാം വാർഷികത്തിൽ ഏറെ പ്രസക്തമാണ്.

ജനങ്ങൾ ജനങ്ങൾക്കായി നിർമ്മിച്ച ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ജനങ്ങളിൽ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്, നമ്മുടെ രാജ്യത്തിൻ്റെ ബഹുസ്വരതയും ജനാധിപത്യവും കാത്തുസൂക്ഷിക്കാനുള്ള പ്രതിരോധം തീർക്കാൻ ഓരോ പൗരനും തയ്യാറാവേണ്ട സമയമാണിത്

സ. പിണറായി വിജയൻ

ഇന്നു ഭരണഘടനാ ദിനം. നീണ്ട ചർച്ചകൾക്കും ആശയവിനിമയങ്ങൾക്കും ഒടുവിലാണ് സ്വാതന്ത്ര്യസമരം ലക്ഷ്യമാക്കിയ നീതിയും സമത്വവും പൗരസ്വാതന്ത്ര്യവും സാക്ഷാൽക്കാരിക്കാനുതകുന്ന ഭരണഘടന തയ്യാറാക്കപ്പെട്ടത്.