Skip to main content

ബിജെപി ഗവൺമെന്റിനെ വിമർശിക്കുമ്പോൾ പ്രതിപക്ഷനേതാവ് അസ്വസ്ഥനാകുന്നത് എന്തുകൊണ്ട്?

കേന്ദ്ര ധനകാര്യ മന്ത്രിയെ കണ്ട കേരള എംപിമാരുടെ നിവേദക സംഘത്തിൽ യുഡിഎഫ് എംപിമാർ സഹകരിച്ചില്ല എന്ന ഞാൻ ഉയർത്തിയ വിമർശനം സംബന്ധിച്ച് ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവും യുഡിഎഫ് നേതാക്കളും നടത്തിയ പ്രതികരണം തെറ്റിദ്ധാരണാജനകമാണ്.

പാർലമെന്റ് സമ്മേളനത്തിനു മുൻപ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന എംപിമാരുടെ യോഗത്തിൽ, കേരളത്തോടുള്ള കേന്ദ്രത്തിന്റെ സാമ്പത്തിക അവഗണന കേരളത്തിലെ എംപിമാർ പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരണമെന്നും ഈ വിഷയത്തിൽ ഒരു നിവേദനം കേന്ദ്ര ധനകാര്യ മന്ത്രിയ്ക്ക് സമർപ്പിക്കണമെന്നും തീരുമാനമെടുത്തിരുന്നു. ഇതിനായി വിശദമായ കുറിപ്പ് തയ്യാറാക്കുകയും ചെയ്തു. എന്നാൽ എംപിമാരുടെ നിവേദനത്തിൽ ഒപ്പിടാനോ നിവേദക സംഘത്തിന്റെ ഭാഗമാകാനോ യുഡിഎഫ് എംപിമാർ തയ്യാറായില്ല എന്നതായിരുന്നു ഞാൻ ഉന്നയിച്ച പ്രശ്നം.

എന്നാൽ സംസ്ഥാന ധനകാര്യ മന്ത്രി ഡൽഹിയിലെത്തി കേന്ദ്ര ധനകാര്യമന്ത്രിയെ കണ്ട സന്ദർഭത്തിൽ ഒപ്പം പോകാൻ എംപിമാരെ ക്ഷണിച്ചിരുന്നില്ല എന്ന മറുപടി നൽകി തെറ്റിദ്ധരിപ്പിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. സംസ്ഥാന ധനകാര്യ മന്ത്രിയോടൊപ്പം എംപിമാർ കേന്ദ്ര ധനകാര്യ മന്ത്രിയെ കാണാൻ വന്നില്ല എന്ന ആക്ഷേപം ഞാൻ ഒരിടത്തും ഉന്നയിച്ചിട്ടില്ല. ഞാൻ ഉന്നയിക്കാത്ത വിഷയത്തിനു മറുപടി പറഞ്ഞ് ഉന്നയിച്ച വിഷയം മാറ്റാനാണ് ശ്രമിക്കുന്നത്. കേരളത്തിന്റെ പൊതുവായ താല്പര്യമുയർത്തിപ്പിടിച്ച് കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തി അർഹമായ സാമ്പത്തിക വിഹിതം നേടിയെടുക്കണം എന്ന പൊതു തീരുമാനത്തിൽ നിന്ന് യുഡിഎഫ് എംപിമാർ പിന്മാറിയത് അങ്ങേയറ്റം ദുഃഖകരവും പ്രതിഷേധാർഹവുമാണെന്ന് ആവർത്തിക്കുന്നു.

മറ്റൊന്ന് കേരളത്തോട് കേന്ദ്രം കാട്ടുന്ന സാമ്പത്തിക അവഗണനയെക്കുറിച്ചുള്ള പ്രതിപക്ഷനേതാവിന്റെ സമീപനത്തെക്കുറിച്ചാണ്. കേരളത്തോടുള്ള കേന്ദ്ര അവഗണനയുമായി ബന്ധപ്പെട്ട വ്യക്തമായ കണക്കുകൾ സഹിതം ഞാൻ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. എന്നാൽ പതിവുപോലെ പ്രതിപക്ഷ നേതാവ് കേന്ദ്രസർക്കാരിന് പ്രതിരോധവും തീർത്ത് രംഗത്ത് വന്നിട്ടുണ്ട്. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാന ഗവൺമെന്റ് നികുതി പിരിക്കാത്തതാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

കേന്ദ്രം കേരളത്തിന് അർഹമായ നികുതി വിഹിതം നൽകുന്നില്ല എന്നതും സംസ്ഥാനത്തിന് അർഹമായ കടമെടുപ്പ് പോലും അനുവദിക്കുന്നില്ല എന്നതും അദ്ദേഹത്തിന് അറിയാത്ത കാര്യമല്ല. കേരള നിയമസഭയിൽ എത്രയോ തവണ ഈ വിഷയങ്ങൾ ചർച്ച ചെയ്തതാണ്. രാജ്യത്തെ പ്രമുഖ മാധ്യമങ്ങളെല്ലാം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളോട് കേന്ദ്ര ഗവൺമെന്റ് പുലർത്തുന്ന സാമ്പത്തിക സമീപനത്തെക്കുറിച്ച് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളതാണ്. അപ്പോഴും പ്രതിപക്ഷ നേതാവ് കേന്ദ്രത്തെ കുറ്റപ്പെടുത്താതെ കേരളത്തിന്റെ നികുതി പിരിവിന്റെ കുഴപ്പമാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാനം എന്ന് പറയുന്നത് ഏത് വസ്തുതയുടെ അടിസ്ഥാനത്തിലാണ്? ബിജെപി ഗവൺമെന്റിനെ വിമർശിക്കുമ്പോൾ അദ്ദേഹം ഇത്രമേൽ അസ്വസ്ഥനാകുന്നത് എന്തുകൊണ്ടാണ്?

കേരളത്തിന്റെ തനത് വരുമാനത്തിൽ രണ്ടുവർഷംകൊണ്ട് ഇരുപത്തിനാലായിരം കോടി രൂപയുടെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. 2021ൽ 47000 കോടി രൂപയായിരുന്ന തനത് വരുമാനം 2023 ൽ 71000 കോടി രൂപയായി ഉയർന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തനത് നികുതി വരുമാനവും വാർഷിക വരുമാന വർദ്ധനവുമാണ് ഈ വർഷം ഉണ്ടായിട്ടുള്ളത്. നിയമസഭയിൽ സമർപ്പിച്ചിട്ടുള്ള ഈ കണക്കുകൾ അറിയുന്ന പ്രതിപക്ഷ നേതാവ് സംസ്ഥാനത്തിന്റെ സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി ഒരുമിച്ച് നിൽക്കാൻ തയ്യാറാകുകയാണ് വേണ്ടത്.

കൂടുതൽ ലേഖനങ്ങൾ

പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടണം

സ. പിണറായി വിജയൻ

ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തിയ ആക്രമണത്തേയും പ്രത്യാക്രമണത്തേയും തുടർന്ന് ഗൾഫ് മേഖലയിലാകെ രൂപപ്പെട്ടിരിക്കുന്ന സംഘർഷാവസ്ഥയിൽ വലിയ ആശങ്കയാണ് ഉയർന്നിട്ടുള്ളത്. ഈ സാഹചര്യത്തിൽ പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടാൻ അഭ്യർത്ഥിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. അസാധ്യത്തെ ഇച്ഛാശക്തികൊണ്ട് സാധ്യമാക്കിയ സന്തോഷകരമായ സന്ദർഭമാണിത്. ആദ്യഘട്ടം നൽകിയത് 178 വീടാണ്. 7 സെന്റിന്റെ പട്ടയവും നൽകുന്നു.

ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്

സ. പിണറായി വിജയൻ

എഹ്സാൻ ജാഫ്രിയുടെ ഓർമ്മദിനമാണ് ഇന്ന്.
ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്. അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ സംഘപരിവാർ നടത്തിയ തീവെപ്പിൽ മുൻ കോൺഗ്രസ്സ് എംപിയായ ജാഫ്രിയുൾപ്പെടെ 69 പേരായിരുന്നു വെന്തുമരിച്ചത്.

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം സ. പിണറായി വിജയൻ നയിക്കും

സ. എം എ ബേബി

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യന്ത്രി സ. പിണറായി വിജയൻ നയിക്കും. സ്ഥാനാർഥി നിർണയ ചർച്ചകൾ ഉടൻ ആരംഭിക്കും. എൽഡിഎഫ് സർക്കാരിന്റെ വികസന - ക്ഷേമ പ്രവർത്തനങ്ങൾ രാജ്യത്തിനാകെ മാതൃകയാണ്. പൊതുജനാരോഗ്യത്തിൽ എൽഡിഎഫിന്റെ ഈ നേട്ടങ്ങൾ കോൺഗ്രസിനും ബിജെപിക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ല.