Skip to main content

കേന്ദ്ര നികുതിയുടെ 50% സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കണം; കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളിൽ നിന്ന് തട്ടിയെടുക്കുന്ന പണം മോദി തന്നിഷ്ടപ്രകാരം ചിലർക്ക് പ്രത്യേക പാക്കേജുകളായി നൽകുന്നു

കേന്ദ്ര നികുതിയുടെ 50 ശതമാനം സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കണം. സെസും സർചാർജുകളും പങ്കുവയ്ക്കേണ്ട കേന്ദ്ര നികുതി വരുമാനത്തിൽ ഉൾപ്പെടുത്തണം. പതിനാറാം ധനകാര്യ കമ്മീഷനോട് വിട്ടുവീഴ്ചയില്ലാതെ ഒരുമിച്ചുനിന്ന് ഉയർത്തേണ്ട ആവശ്യമാണിത്. എങ്കിൽ ചുരുങ്ങിയത് അഞ്ചുലക്ഷം കോടി രൂപയെങ്കിലും കൂടുതലായി സംസ്ഥാനങ്ങൾക്ക് ലഭിക്കും.
മൂന്ന് രീതികളിലാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം പണം നൽകുന്നത്. ഏറ്റവും പ്രധാനപ്പെട്ടത് ധനകാര്യ കമ്മീഷന്റെ തീർപ്പ് പ്രകാരമുള്ള നികുതി വിഹിതവും ഗ്രാന്റുകളും. രണ്ടാമത്തെ ഏജൻസി പ്ലാനിംഗ് കമ്മീഷൻ ആയിരുന്നു. സംസ്ഥാനങ്ങൾക്കുള്ള പദ്ധതി ധനസഹായം പ്ലാനിംഗ് കമ്മീഷനാണ് തീരുമാനിച്ചിരുന്നത്. മൂന്നാമത്തേത്, കേന്ദ്ര സർക്കാർ തന്നിഷ്ടപ്രകാരം നൽകുന്ന ഗ്രാന്റുകളാണ്. ഇപ്പോൾ പ്ലാനിംഗ് കമ്മീഷൻ ഇല്ല. അതുകൊണ്ട് അവർ പങ്കുവച്ചിരുന്ന പദ്ധതി ധനസഹായം കേന്ദ്ര സർക്കാരിന് തന്നിഷ്ടപ്രകാരം ചെലവഴിക്കാം. ഇത് കണക്കിലെടുത്തുകൊണ്ടാണ് പതിനാലാം ധനകാര്യ കമ്മീഷൻ സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം 32 ശതമാനത്തിൽ നിന്ന് 42 ശതമാനമായി ഉയർത്തിയത്.
ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയിൽ കേന്ദ്ര നികുതിയുടെ 50 ശതമാനം സംസ്ഥാനങ്ങൾക്ക് വേണമെന്ന വാദക്കാരനായിരുന്നു മോദി. എന്നാൽ പ്രധാനമന്ത്രി ആയപ്പോൾ നിലപാട് മാറ്റി. 32-ൽ നിന്നും 42 ശതമാനമായി നികുതി വിഹിതം വർദ്ധിപ്പിച്ചുകൊണ്ടുള്ള പതിനാലാം ധനകാര്യ കമ്മീഷന്റെ ശുപാർശ തിരുത്താൻ ചെയർമാൻ വൈ.വി. റെഡ്ഡിയോട് ആവശ്യപ്പെട്ടു. പക്ഷേ, മുൻ റിസർവ്വ് ബാങ്ക് ഗവർണർ ആയിരുന്ന വൈ.വി. റെഡ്ഡി ഒരിഞ്ചുപോലും വഴങ്ങാൻ തയ്യാറല്ലായിരുന്നു.
താഴ്ന്ന തോതിൽ സംസ്ഥാനങ്ങൾക്കു പണം നൽകിയാൽ മതിയെന്ന അനുമാനത്തിൽ തയ്യാറാക്കിയ ബജറ്റ് ദൃതിപിടിച്ച് ആകെ പൊളിച്ചു പണിയേണ്ടി വന്നു. ചില ആനുകൂല്യ പ്രഖ്യാപനങ്ങൾ വേണ്ടെന്നു വച്ചു. എന്നിട്ടു മോദി പാർലമെന്റിൽ വർദ്ധനയുടെ ക്രെഡിറ്റ് എടുക്കാൻ പ്രസംഗവും നടത്തി. ആ പ്രസംഗത്തിൽ പാർലമെന്റിൽ ഒട്ടേറെ ചിരി ഉയർത്തിയ ഒരു പ്രയോഗമുണ്ടായിരുന്നു: “ചില സംസ്ഥാനങ്ങൾക്ക് ഇത്രയുമധികം പണം സൂക്ഷിക്കാൻ വലുപ്പമുള്ള ട്രഷറി ഉണ്ടാവില്ല.”
പിന്നെ മോദിയുടെ പ്രവർത്തനം മുഴുവൻ എങ്ങനെ വർദ്ധിച്ച വിഹിതത്തിനു തുരങ്കം വയ്ക്കാം എന്നുള്ളതായിരുന്നു. നികുതി വർദ്ധപ്പിക്കുന്നതിനു പകരം സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ടതില്ലാത്ത സെസും സർചാർജ്ജും വർദ്ധിപ്പിച്ച് അദ്ദേഹം വിഭവസമാഹരണം നടത്തി. 2015-16-നും 2018-19-നും ഇടയിൽ ഇതുമൂലം സംസ്ഥാനങ്ങൾക്ക് നഷ്ടപ്പെട്ട തുക 5.26 ലക്ഷം കോടി രൂപ ആയിരുന്നു. ഇത് അന്നത്തെ ദേശീയ വരുമാനത്തിന്റെ 3 ശതമാനം വരും. ഫലത്തിൽ സംസ്ഥാനങ്ങൾക്ക് 42 ശതമാനം വിഹിതം നൽകുന്നതിനു പകരം 32 ശതമാനമേ മോദി നൽകുന്നുള്ളൂ.
ഇങ്ങനെ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളിൽ നിന്ന് തട്ടിയെടുത്ത പണം തന്നിഷ്ടപ്രകാരം ചിലർക്ക് പ്രത്യേക പാക്കേജുകളായി നൽകുകയാണ് മോദി ചെയ്തുകൊണ്ടിരിക്കുന്നത്. ഡബിൾ എഞ്ചിൻ സർക്കാർ എന്നുള്ള മുദ്രാവാക്യം ഈ ധനവിവേചനത്തിന്റെ ദുർഭഗസന്തതിയാണ്. ഇത് 2024-25-ലെ ബജറ്റിലാണ് ഏറ്റവും വികൃതമായ രൂപം കൈക്കൊണ്ടത്. ഭരണം ഉറപ്പിക്കാനായി ബീഹാറിനും ആന്ധ്രയ്ക്കും 45,000 കോടി രൂപയാണ് പ്രഖ്യാപിച്ചത്. ഈ രാഷ്ട്രീയ വിവേചനമാണ് ബജറ്റ് സംബന്ധിച്ച് പ്രതിപക്ഷം ഉയർത്തിയ ഏറ്റവും പ്രധാനപ്പെട്ട ഒരു വിമർശനം.
ഈ വസ്തുതകളുടെ അടിസ്ഥാനത്തിൽ 50 ശതമാനം നികുതി വിഹിതത്തിനുവേണ്ടി ശക്തമായ പ്രക്ഷോഭം സംസ്ഥാനങ്ങളുടെ ഒരു ഫെഡറൽ മുന്നണിക്കു രൂപം നൽകണം.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.