കിഫ്ബിക്കെതിരെയുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) നോട്ടീസ് പരിഹാസ്യമാണ്. തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള നീക്കമാണ് നോട്ടീസ്. പശ്ചാത്തലസൗകര്യ വികസനത്തിനായാണ് കിഫ്ബിയെ കൊണ്ടുവന്നത്. തെരഞ്ഞെടുപ്പ് ആകുമ്പോൾ ഇങ്ങനെ പലതുംവരും, ചട്ടങ്ങൾ ലംഘിച്ചിട്ടില്ല എന്ന് നിയമവ്യവസ്ഥയുടെ മുന്നിൽ നിലപാട് സ്വീകരിക്കും.
അഞ്ച് വർഷംകൊണ്ട് 50,000 കോടി രൂപയുടെ പശ്ചാത്തലസൗകര്യവികസനം നടപ്പാക്കുമെന്ന് 2016ൽ തന്നെ സർക്കാർ പ്രഖ്യാപിച്ചതാണ്. ബദൽ സാമ്പത്തിക സ്രോതസ്സായി കിഫ്ബി ഫലപ്രദമായി പ്രവർത്തിച്ചു. 62,000 കോടി രൂപയുടെ പദ്ധതികളാണ് ആ ഘട്ടത്തിൽ കിഫ്ബി ഏറ്റെടുത്തത്. ഇപ്പോൾ കിഫ്ബിവഴിയുള്ള പദ്ധതികൾ 90,000 കോടിരൂപ കടന്നു. രണ്ട് കയ്യും ഉയർത്തിക്കൊണ്ട് പറയും, അത് ഞങ്ങൾ ചെയ്തതാണ്. കിഫ്ബി നിർവഹിച്ച കാര്യങ്ങളെല്ലാം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അംഗീകരിച്ച മാനദണ്ഡങ്ങൾ പ്രകാരമാണ്. ആർബിഐയുടെ മാനദണ്ഡങ്ങളിൽനിന്ന് അണുകിട വ്യതിചലിച്ചിട്ടില്ല.
