Skip to main content

സിപിഐ എം പോളിറ്റ് ബ്യുറോ പുറപ്പെടുവിക്കുന്ന പ്രസ്താവന

എൽഐസിയുടെ പ്രാഥമിക ഓഹരിവിൽപനയ്‌ക്ക്‌ കേന്ദ്രസർക്കാർ തുടക്കംകുറിക്കുന്ന രീതി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. 29 കോടിയോളം പോളിസിഉടമകൾ കയ്യാളുന്ന അമൂല്യമായ ആസ്‌തിയുള്ള എൽഐസിയുടെ പൊതുഉടമസ്ഥത സ്വഭാവം തകർത്ത്‌ കൈമാറാനാണ്‌ സർക്കാർ ശ്രമം. ഇൻഷ്വറൻസ്‌ ലോകത്ത്‌ എൽഐസിക്ക്‌ സവിശേഷമായ സ്ഥാനമാണ്‌. രാഷ്‌ട്രനിർമാണത്തിനു സംഭാവന നൽകാൻ കഴിയുന്ന വിധത്തിൽ സ്വകാര്യകമ്പനികളെ ദേശസാൽക്കരിച്ചാണ്‌ എൽഐസി രൂപീകരിച്ചത്‌. സമ്പാദ്യവും അടിയന്തരസാഹചര്യങ്ങൾ നേരിടാനുള്ള മുൻകരുതലും കൂട്ടിയിണക്കിയുള്ള ഉൽപന്നം എൽഐസി ഇറക്കിയത്‌ ജനങ്ങൾ വൻതോതിൽ സ്വീകരിച്ചു; ബിസിനസ്‌ വൻതോതിൽ വളരുകയും ചെയ്‌തു. കേന്ദ്രസർക്കാർ അഞ്ച്‌ കോടി രൂപ നിക്ഷേപിച്ച സ്ഥാനത്ത്‌ ഇപ്പോൾ എൽഐസിയുടെ മൊത്തം ഫണ്ട്‌ 34 ലക്ഷം കോടി രൂപയാണ്‌.

പോളിസിഉടമകളുടെ ട്രസ്‌റ്റ്‌ എന്നതിൽനിന്ന്‌ പരമാവധി ലാഭം കൊയ്യാനായി പ്രവർത്തിക്കുന്ന കമ്പനിയാക്കി എൽഐസിയെ മാറ്റാനാണ്‌ സർക്കാർ ശ്രമം. എൽഐസി ഓഹരിവിൽപന എന്നതിന്റെ അർഥം പോളിസി ഉടമകളിലേയ്‌ക്ക്‌ ഭാവിയിൽ എത്തിച്ചേരുന്ന വരുമാനത്തിന്റെ വിൽപന എന്നതാണ്‌. ഐപിഒയുടെ പ്രത്യാഘാതം പോളിസിഉടമകളോട്‌ വിശദീകരിച്ചിട്ടില്ല.

അംഗീകരിക്കാൻ കഴിയാത്ത വിൽപനയുടെ വിവരങ്ങൾ പുറത്തുവരികയാണ്‌. എൽഐസിയുടെ എംബഡഡ്‌ മൂല്യം (ഭാവി ഓഹരി ഉടമകൾ കമ്പനിക്ക്‌ കൽപിക്കുന്ന മൂല്യം) 5.40 ലക്ഷം കോടി രൂപയായി നിശ്‌ചയിച്ചു. എൽഐസി ഓഹരികളുടെ യഥാർഥമൂല്യം രണ്ടര മുതൽ മൂന്ന്‌ മടങ്ങ്‌ വരെയായി വർധിക്കുമെന്ന്‌ രണ്ട്‌ മാസം മുമ്പ്‌ കരുതിയതാണ്‌. എന്നാൽ വിദേശനിക്ഷേപകരുടെ സമ്മർദ്ദത്തിനു വഴങ്ങി ഈ ഗുണനഘടകം 1.1 ആയി കേന്ദ്രസർക്കാർ ഇടിച്ചുതാഴ്‌ത്തി. ഇൻഷ്വറൻസ്‌ മേഖലയിൽ ഉദാരവൽക്കരണത്തിന്‌ തുടക്കമിട്ട്‌ കാൽനൂറ്റാണ്ട്‌ പിന്നിടുമ്പോഴും മൊത്തം പോളിസികളിൽ 73 ശതമാനവും ആദ്യവർഷപോളിസികളിൽ 61 ശതമാനവും എൽഐസിയാണ്‌ കയ്യാളുന്നത്‌. ലോകത്തെ ഏറ്റവും വിപണിമൂല്യമുള്ള ഇൻഷ്വറൻസ്‌ സ്ഥാപനമാണിത്‌. 38 ലക്ഷം കോടി രൂപ മൊത്തം ആസ്‌തിയുള്ള സ്ഥാപനത്തിൽ ലക്ഷത്തോളം ജീവനക്കാരുണ്ട്‌, 14 ലക്ഷം ഏജന്റുമാരും. ആറ്‌ പതിറ്റാണ്ടായി നിസ്‌തുലമായ പ്രവർത്തനം കാഴ്‌ചവയ്‌ക്കുന്ന സ്ഥാപനത്തിന്റെ മൂല്യം കഴുകൻകണ്ണുകളോടെ എത്തുന്ന രാജ്യാന്തരനിക്ഷേപകരുടെ താൽപര്യത്തിനു വഴങ്ങി ഇടിച്ചുകാണിക്കുന്നത്‌ തികച്ചും അധാർമികവും ധനകാര്യക്രമക്കേടുമാണ്‌.

സ്ഥാപനത്തിന്റെ ഓഹരിവിൽപനയെ തത്വത്തിൽ എതിർക്കുന്നു. എൽഐസിയുടെ യഥാർഥമൂല്യം ഏകപക്ഷീയമായി കുറച്ചുകാണിക്കുന്നത്‌ അതിലേറെ അപലപനീയമാണ്‌. ഓഹരിവിൽപന നിർത്തിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ജീവനക്കാരും പോളിസിഉടമകളും നടത്തിവരുന്ന പ്രക്ഷോഭത്തിന്‌ സിപിഐ എം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ഐപിഒയെ സാധ്യമായ എല്ലാ മാർഗങ്ങളിലും വിപുലമായി ചെറുക്കാൻ ആഹ്വാനം ചെയ്യുന്നു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഇലക്ടറൽ ബോണ്ട് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി; ടിക്കറ്റെടുക്കാൻ കാശില്ലാത്ത കോൺഗ്രസിനും കിട്ടി 1952 കോടി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇലക്ടറൽ ബോണ്ട് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയായി മാറി. കോൺ​ഗ്രസ് അടക്കമുള്ള പാർടികൾ ഇലക്ടറൽ ബോണ്ടായി കോടികൾ വാങ്ങിയ ശേഷമാണ് ടിക്കറ്റെടുക്കാൻ പോലും കാശില്ലെന്നു പറഞ്ഞ് പ്രസ്താവനയിറക്കുന്നത്.

ഇഡി ബിജെപിക്ക് വേണ്ടി കൂലിക്ക് പണിയെടുക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ബിജെപിക്ക് വേണ്ടി കൂലിക്ക് പണിയെടുക്കുന്ന രീതിയാണ് ഇപ്പോൾ ഇഡിക്ക്. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയലാഭത്തിനു വേണ്ടിയും പണം വാങ്ങാനായുമാണ് ഇപ്പോൾ ഉപയോ​ഗിക്കുന്നതെന്ന് നിസംശയം പറയാം. കോൺ​ഗ്രസിന് പണമില്ലാത്തത് അക്കൗണ്ടുകൾ ഫ്രീസ് ചെയ്തതുകൊണ്ടാണെന്നാണ് പറയുന്നത്. വളരെ കുറച്ച് പണം മാത്രമാണ് ഫ്രീസ് ചെയ്തത്.

മൗലികാവകാശം ഹനിക്കുന്ന ഒരു നിയമവും കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല

സ. പിണറായി വിജയൻ

രാജ്യത്തുനിന്ന്‌ മുസ്ലിം ജനവിഭാഗങ്ങളെ നിഷ്‌കാസനംചെയ്യാനുള്ള നീക്കങ്ങൾ സ്വീകരിക്കുന്നവരോട്‌ ചോദിക്കാനുള്ളത്‌: 'ഭാരത്‌ മാതാ കീ ജയ്‌' എന്ന്‌ ആദ്യം വിളിച്ചത്‌ അസിമുള്ളഖാനാണ്‌. അതുകൊണ്ട്‌ ആ മുദ്രാവാക്യം ഒഴിവാക്കുമോ? 'സാരേ ജഹാം സേ അച്ഛാ' എന്നു പാടിയത്‌ കവി മുഹമ്മദ്‌ ഇഖ്‌ബാലാണ്‌.