Skip to main content

ബുദ്ധദേബിന്റെ ഓർമകൾ വരുംകാല പ്രവർത്തനങ്ങൾക്ക്‌ വഴിവിളക്കാകും

മുതിർന്ന സിപിഐ എം നേതാവും പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യയുടെ നിര്യാണത്തിലൂടെ ഒരു കാലഘട്ടമാണ്‌ അവസാനിക്കുന്നത്‌. ഇതിഹാസതുല്യമായ ജീവിതം നയിച്ച അദ്ദേഹത്തിന്റെ വിയോഗം കമ്യൂണിസ്റ്റ്‌ പാർടികൾക്കും രാജ്യത്തിനാകെയും തീരാനഷ്ടമാണ്‌.
അടിയുറച്ച കമ്യൂണിസ്റ്റ്‌ മൂല്യങ്ങളും ലാളിത്യവും മുറുകെ പിടിച്ചുള്ള ജീവിതമായിരുന്നു ബുദ്ധദേവിന്റേത്‌‌. അധികാര സ്ഥാനങ്ങളിൽ ഇരുന്നപ്പോഴും ഒരു ദശാബ്‌ദം പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രി ആയിരുന്നപ്പോഴും അതിൽ മാറ്റമുണ്ടായില്ല. ബംഗാളിന്റെ വികസനത്തിനായി ശക്തമായ നിലപാടുകളാണ്‌ ഭരണാധികാരിയെന്ന നിലയിൽ അദ്ദേഹം കൈക്കൊണ്ടത്‌. കാർഷിക മേഖലയിൽ ബംഗാളിലുണ്ടായ വിപ്ലവകരമായ മുന്നേറ്റം വ്യവസായ രംഗത്തും വേണമെന്ന ദീർഘവീക്ഷണമുള്ള നിലപാടായിരുന്നു അദ്ദേഹത്തിന്റേത്‌. ഐടി മേഖലയിലടക്കം നടത്തിയ മുന്നേറ്റം അതിന്‌ തെളിവായി. കൊൽക്കത്തയ്‌ക്ക്‌ ചുറ്റും ഉയർന്ന്‌ നിൽക്കുന്ന ടൗൺഷിപ്പുകൾ അദ്ദേഹത്തിന്റെ സംഭാവനയാണ്‌. ദീർഘകാല വികസനത്തിന്‌ ആവശ്യമായ നയങ്ങളെ എതിരാളികൾ കലാപം കൊണ്ടാണ്‌ നേരിട്ടത്‌. ബുദ്ധദേവിന്റെ നിലപാടുകളായിരുന്നു ശരിയെന്ന്‌‌ പിൽക്കാല ചരിത്രം തെളിയിച്ചു.
ബംഗാളി ഭാഷയിൽ അതീവ പ്രാവീണ്യമുണ്ടായിരുന്നു ബുദ്ധദേവിന്‌. അദ്ദേഹത്തിന്റെ പഠനങ്ങളും വിവർത്തനങ്ങളും സാഹിത്യ ലോകത്തിനുള്ള സംഭാവനയായി മാറി. നിരവധി സാംസ്കാരിക സ്ഥാപനങ്ങളുടെ ശിൽപിയുമായിരുന്നു അദ്ദേഹം.
തലയെടുപ്പുള്ള നേതാവായും ഭരണാധികാരിയായും നിലകൊള്ളുന്നതിനിടെ പലതവണ വധശ്രമങ്ങളെയും അതിജീവിക്കേണ്ടി വന്നു. ജീവൻ പണയപ്പെടുത്തിയും ശരിയായ രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചുനിൽക്കാൻ അദ്ദേഹത്തിനായി.
കേന്ദ്രസർക്കാർ പത്മഭൂഷൺ നൽകി ആദരിക്കാൻ തീരുമാനിച്ചപ്പോൾ ബുദ്ധദേവ്‌ അത്‌ നിരസിച്ചു. ബഹുമതികൾ പ്രതീക്ഷിച്ചായിരുന്നില്ല തന്റെ പൊതുപ്രവർത്തനമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്‌. നിസ്വാർഥനായ ഒരു പൊതുപ്രവർത്തകനെയും ഭരണാധികാരിയെയുമാണ്‌ ബുദ്ധദേവിന്റെ വിയോഗത്തിലൂടെ നമുക്ക്‌ നഷ്ടമാകുന്നത്‌. അദ്ദേഹത്തിന്റെ ഓർമകൾ പാർടിയുടെ വരുംകാല പ്രവർത്തനങ്ങൾക്ക്‌ വഴിവിളക്കായി തെളിഞ്ഞുനിൽക്കും. പ്രിയസഖാവിന്റെ സ്മരണകൾക്ക്‌ മുന്നിൽ അന്ത്യാഭിവാദ്യമർപ്പിക്കുന്നു. ബംഗാളിലെ പാർടിയുടെയും പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

വി എസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ജീവിതം കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രംകൂടിയാണ്‌

നൂറ്റിയൊന്ന് വയസ് തികഞ്ഞ വി എസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ജീവിതം കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രംകൂടിയാണ്‌. ദരിദ്ര ചുറ്റുപാടിൽ ജനിച്ച്‌, ചെറുപ്പത്തിൽതന്നെ അച്ഛനമ്മാമാരെ നഷ്ടപ്പെട്ട്‌ പ്രൈമറി ക്ലാസിൽ വിദ്യാഭ്യാസം മുടങ്ങി.

സ. സി എച്ച് കണാരൻ ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി

ഒക്ടോബർ 20 സ. സി എച്ച് കണാരൻ ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി.

സഖാവ് സി എച്ച് കണാരൻ ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതുല്യ നേതാവായിരുന്ന സി എച്ച് കണാരൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 52 വർഷം പൂർത്തിയാകുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1972 ഒക്ടോബർ 20ന്‌ ആണ് അദ്ദേഹം വേർപിരിഞ്ഞത്.