Skip to main content

വോട്ടിനു മേലുള്ള പണാധിപത്യത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ബിജെപിയാണ്

കള്ളപ്പണത്തിന്റെ നീരാളിപ്പിടിത്തമാണ് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് നേരിടുന്ന ഏറ്റവും ഗൗരവമായിട്ടുള്ള വെല്ലുവിളി. ലോകത്തെ ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പായി ഇന്ത്യയിലെ പാർലമെന്റ് തെരഞ്ഞെടുപ്പ് മാറിയിരിക്കുന്നു. 2019ലെ തെരഞ്ഞെടുപ്പിന് ഇന്ത്യയിലെ രാഷ്ട്രീയ പാർടികളും സ്ഥാനാർത്ഥികളുംകൂടി 55,000-60,000 കോടി രൂപ ചെലവഴിച്ചൂവെന്നാണ് കണക്ക്. അതേസമയം 2016ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആകെ ചെലവ് 45,000 കോടി രൂപയാണ്. ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ മീഡിയാ സ്റ്റഡീസിന്റെ പഠനത്തിലെ വെളിപ്പെടുത്തലാണിത്.

2019ൽ ഓരോ വോട്ടിനും 700 രൂപ വീതം ശരാശരി രാഷ്ട്രീയ പാർടികളും സ്ഥാനാർത്ഥികളും ചെലവാക്കി. ഒരു ലോകസഭാ സീറ്റിന്റെ ശരാശരി ചെലവ് 100 കോടി രൂപയാണ്. 2014ലെ തെരഞ്ഞെടുപ്പിൽ സെന്റർ ഫോർ മീഡിയാ സ്റ്റഡീസിന്റെ കണക്കു പ്രകാരം 2014ൽ തെരഞ്ഞെടുപ്പു വിജയിക്കാൻ ചെലവഴിച്ചതിന്റെ ഇരട്ടി തുക 2019ൽ മോദി തെരഞ്ഞെടുപ്പിനുവേണ്ടി ചെലവഴിച്ചു. 2024ൽ ഇതിന്റ പലമടങ്ങാണു ചെലവഴിക്കാൻ പോകുന്നത്.

സെന്റർ ഫോർ മീഡിയാ സ്റ്റഡീസിന്റെ റിപ്പോർട്ടു പ്രകാരം കഴിഞ്ഞ 20 വർഷക്കാലത്തിനിടയിൽ 1998നും 2019നും ഇടയിൽ തെരഞ്ഞെടുപ്പ് ചെലവ് 9000 കോടി രൂപയിൽ നിന്ന് 60,000 കോടി രൂപയായി ആറ് മടങ്ങിലേറെ ഉയർന്നു.

സ്വകാര്യ തെരഞ്ഞെടുപ്പ് ചെലവിന്റെ ഈ അഭൂതപൂർവ്വമായ വർദ്ധനയുടെ പിന്നിൽ പല ഘടകങ്ങളുണ്ട്. ഒന്നാമത്തേത്, ബിജെപി സർക്കാർ രൂപം നൽകിയ ഇലക്ടറൽ ബോണ്ടുകളാണ്. കുത്തക മുതലാളിമാർക്ക് ഇഷ്ടംപോലെ രാഷ്ട്രീയ പാർടികൾക്കു രഹസ്യമായി പണം നൽകാനുള്ള റൂട്ടായി ഇതുമാറി. രഹസ്യമാണെങ്കിലും ഭരണക്കാർക്ക് ആര് ആർക്കു കൊടുത്തുവെന്നു കൃത്യമായി അറിയാം. അതുകൊണ്ട് ഇലക്ടറൽ ബോണ്ട് പ്രകാരം പിരിച്ച പണത്തിന്റെ സിംഹപങ്കും ബിജെപിയുടെ പോക്കറ്റിലേക്കാണു പോയത്.

രണ്ടാമത്തേത്, കോടിശ്വരന്മാർ വലിയ തോതിൽ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായതാണ്. പണക്കാർക്കേ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവൂയെന്ന നിലയായിട്ടുണ്ട്.

മൂന്നാമത്തേത്, തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പരസ്യത്തിനു കൈവന്നിരിക്കുന്ന പ്രാധാന്യമാണ്. ഇപ്പോൾ ഡിജിറ്റൽ മീഡിയയിലും വലിയ തോതിലുള്ള പണം മുടക്കുന്നു.

സെന്റർ ഫോർ മീഡിയാ സ്റ്റഡീസിന്റെ റിപ്പോർട്ടു പ്രകാരം പബ്ലിസിറ്റിക്കുവേണ്ടി 20,000-25,000 കോടി രൂപയാണ് ചെലവഴിക്കപ്പെട്ടത്. വോട്ടർമാർക്ക് പണവും ആനൂകൂല്യങ്ങളും കൈമാറിയത് 12,000-15,000 കോടി രൂപ വരും. ലോജിസ്റ്റിക്കിനു 3000-6000 കോടി രൂപ. ഇലക്ഷൻ കമ്മീഷൻ അംഗീകൃത ചെലവുകൾ 10,000-12,000 കോടി രൂപ. അനാമത്തു ചെലവുകൾ 5000-6000 കോടി രൂപ.

2019ലെ തെരഞ്ഞെടുപ്പ് ചെലവിൽ പകുതിയോളം ബിജെപിയുടേതായിരുന്നു. 1998ൽ ബിജെപിയുടെ ആകെ ചെലവ് 1800 കോടി രൂപയായിരുന്നു. ഇതു മൊത്തം തെരഞ്ഞെടുപ്പിന്റെ 20 ശതമാനം വരും. 2019ൽ ഏതാണ്ട് 25,000 കോടി രൂപയാണ് ബിജെപി ചെലവഴിച്ചത്. ഇതു മൊത്തം ചെലവിന്റെ 40-45 ശതമാനം വരും. 2009ൽ കോൺഗ്രസിന്റേതായിരുന്നു മൊത്തം തെരഞ്ഞെടുപ്പു ചെലവിന്റെ 40 ശതമാനം (8000 കോടി രൂപ). 2019ൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പു ചെലവ് ഏതാണ്ട് 8250 കോടി രൂപയെ വരൂ. 2009ൽ ചെലവാക്കിയ അത്രയും തന്നെ പണം. ഇത് മൊത്തം തെരഞ്ഞെടുപ്പു പ്രചാരണത്തിനു വേണ്ടിവരുന്ന തുകയുടെ 15-20 ശതമാനമേ വരൂ. 2024ൽ പണംകൊണ്ടുള്ള ആറാട്ടിൽ ബിജെപി ഒരു സർവ്വകാല റെക്കോർഡ് സ്ഥാപിക്കാൻ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്.

മേൽപ്പറഞ്ഞ മീഡിയ പഠന കേന്ദ്രത്തിന്റെ റിപ്പോർട്ട് 2019ലെ തെരഞ്ഞെടുപ്പ് ഒരു നിർണ്ണായക വഴിത്തിരിവായിട്ടാണു വലിയിരുത്തുന്നത്. ജനങ്ങളിൽ പണം പിരിച്ചു തെരഞ്ഞെടുപ്പിനു നേരിടുന്നതിനുപകരം കോർപ്പറേറ്റ് ഫണ്ടിംങിന്റെ അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പിലേക്ക് ഇന്ത്യൻ ജനാധിപത്യം മാറി.

തെരഞ്ഞെടുപ്പിൽ കള്ളപ്പണത്തിന്റെ പ്രാമുഖ്യം സ്ഥാനാർത്ഥികളുടെ പണച്ചെലവു നിയന്ത്രണം സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമങ്ങളെയെല്ലാം പ്രഹസനമാക്കിക്കൊണ്ടിരിക്കുകയാണ്. ഒരു ലോകസഭാ സ്ഥാനാർത്ഥിക്ക് 70-95 ലക്ഷം രൂപയാണ് ചെലവഴിക്കാൻ അനുമതിയുള്ളത്. അതിന്റെ എത്രയോ മടങ്ങാണ് യഥാർത്ഥത്തിൽ ചെലവഴിക്കപ്പെടുന്നത്.

വോട്ടിനു മേലുള്ള ഈ പണാധിപത്യമാണ് അടിയന്തരമായി തിരുത്തേണ്ടുന്ന കാര്യം. ഇന്നത്തെ അഴിമതി സമ്പ്രദായത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ബിജെപിയാണ്. അതുകൊണ്ട് യഥാർത്ഥ തെരഞ്ഞെടുപ്പ് പരിഷ്കാരത്തെക്കുറിച്ചൊന്നും ചിന്തിക്കാൻ അവർ തയ്യാറല്ല. അതിനു പകരം "ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്" തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തുന്നതിന്റെ ഉന്നം ഫെഡറൽ സംവിധാനത്തെ തകർത്തു കേന്ദ്രം ഭരിക്കുന്ന പാർടിക്കു മേൽകൈ ഉറപ്പുവരുത്തുവാനാണു പരിശ്രമം.

കൂടുതൽ ലേഖനങ്ങൾ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിച്ചു

സ. പിണറായി വിജയൻ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ്. ഈ അഭിമാന നേട്ടത്തിന്റെ സംസ്ഥാനതല പ്രഖ്യാപനമാണ് ഫെബ്രുവരി 24-ന് തിരുവനന്തപുരത്ത് വെച്ച് നടത്തുന്നത്.

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം

സ. എം എ ബേബി

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം.

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കേരളത്തെ കേവലമൊരു ഉപഭോക്തൃ സംസ്ഥാനമായി മാത്രം കാണാതെ, ലോകനിലവാരത്തിലുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കുന്ന ആഗോള വൈജ്ഞാനിക ഹബ്ബായി മാറ്റുകയാണ് നമ്മുടെ ലക്ഷ്യം.

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു

സ. പിണറായി വിജയൻ

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു. ദുരന്തത്തിൽ കടമുറികൾ നഷ്ടപ്പെട്ട കെട്ടിട ഉടമകൾക്കും സംരംഭകർക്കും അർഹമായ ധനസഹായം ഉറപ്പാക്കുന്നതാണ് പാക്കേജ്.