കേന്ദ്രസർക്കാരിന്റെ കർഷക–തൊഴിലാളി വിരുദ്ധ നയങ്ങളെ പൊരുതിത്തോൽപ്പിക്കുമെന്ന നിശ്ചയദാർഢ്യവുമായി രാജ്യത്തെ അധ്വാനിക്കുന്ന വർഗം. കർഷകരും കർഷക–വ്യവസായത്തൊഴിലാളികളുമടക്കം കോടിക്കണക്കിനുപേർ ഒറ്റക്കെട്ടായി ഒമ്പതിന് നടക്കുന്ന അഖിലേന്ത്യ പൊതുപണിമുടക്കിൽ അണിനിരക്കും. എൻഡിഎ സർക്കാരിന്റെ ജനവിരുദ്ധ, കർഷക വിരുദ്ധ നയങ്ങൾക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തിൽ പങ്കെടുക്കുമെന്ന് ഭൂമി അധികാർ ആന്ദോളനും പ്രഖ്യാപിച്ചു. അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയനും തെരുവിലിറങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്.
കോർപറേറ്റ് പ്രീണനം മാത്രമാണ് കേന്ദ്രനയം. തൊഴിലാളികൾ, കർഷകർ, ദരിദ്രർ, ആദിവാസി സമൂഹങ്ങൾ എന്നിവരുടെ അവകാശങ്ങൾ കേന്ദ്ര സർക്കാർ കവർന്നെടുക്കുകയാണ്. അസംഘടിത മേഖലയിൽ പണിയെടുക്കുന്നവരുടെ സംഭാവന കണക്കിലെടുക്കാനും കേന്ദ്രം തയ്യാറാകുന്നില്ല. വ്യവസായത്തൊഴിലാളികളടക്കമുള്ളവരുടെ തൊഴിൽമേഖലയിലെ സുരക്ഷയ്‌ക്കും കേന്ദ്രം പ്രാധാന്യം നൽകുന്നില്ല.
തൊഴിലാളികളുടെ സംഘടിക്കാനുള്ള അവകാശംപോലും റദ്ദാക്കുന്ന കേന്ദ്രം തർക്കങ്ങൾ കോടതിയിൽനിന്ന് ഉദ്യോഗസ്ഥ ട്രൈബ്യൂണലുകളിലേക്ക് മാറ്റി തൊഴിൽനിയമങ്ങളുടെ മുനയൊടിക്കുകയാണ്. കോർപറേറ്റുകൾക്ക് വനത്തിലെ ധാതുസമ്പത്ത് കൊള്ളയടിക്കാൻ ആദിവാസികളെ ബലംപ്രയോഗിച്ച് ഇറക്കിവിടുകയാണ്. വനാവകാശ നിയമം നടപ്പാക്കണം, തൊഴിൽ കോഡുകൾ പിൻവലിക്കണം, ഇന്ത്യൻ ലേബർ കോൺഫറൻസ് പോലുള്ള ജനാധിപത്യവേദികൾ പുനഃസ്ഥാപിക്കണം തുടങ്ങിയ ആവശ്യങ്ങളും പണിമുടക്കിൽ ഉയർത്തും.
പണിമുടക്കിന് മുന്നോടിയായി ജാഥകളടക്കം സംഘടിപ്പിക്കുന്നതായി കർഷകത്തൊഴിലാളി യൂണിയനും പ്രസ്‌താവനയിൽ പറഞ്ഞു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഹിതം വെട്ടിക്കുറച്ചതിന് പുറമേ ചെലവിടുന്നതിന് പരിധിയും നിശ്ചയിച്ചു. ഗ്രാമീണ വികസനത്തെ സംബന്ധിച്ച പാർലമെന്ററി കമ്മിറ്റി യോഗത്തിൽനിന്ന് ബിജെപി എംപിമാർ ഇറങ്ങിപ്പോയത് അവരുടെ മനോഭാവം സൂചിപ്പിക്കുന്നതാണ്. ബിജെപിയുടെ ഏകാധിപത്യ പ്രവണതകളെ ചെറുത്തുതോൽപ്പിക്കാനുള്ള പോരാട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണം.
