Skip to main content

ന്യൂസ് ക്ലിക്കിന്റെ അടിച്ചമർത്തലോടെ ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം നിലവാരമില്ലായ്മയിൽ റെക്കോർഡ് സ്ഥാപിക്കും

ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുർകായസ്ഥ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അമിത് ചക്രവർത്തി എന്നിവരെ യുഎപിഎ നിയമ പ്രകാരം അറസ്റ്റ് ചെയ്തിരിക്കുകയാണ്. ന്യൂസ് ക്ലിക്കിന്റെ ജീവനക്കാരെയും എഴുത്തുകാരെയും ചോദ്യം ചെയ്യൽ തുടരുന്നു. ന്യൂസ് ക്ലിക്ക് ഓഫീസ് പൂട്ടി സീൽവച്ചു. ഈ മാധ്യമത്തിന്റെ പ്രവർത്തനം തടയുകയാണു കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്നു വളരെ വ്യക്തം.

എന്തുകൊണ്ടാണ് ഇത്ര കടുത്ത നടപടികളെന്നതു സംബന്ധിച്ച് വിശദീകരണം ലഭ്യമല്ല. എഫ്ഐആർ തങ്ങൾക്കു ലഭ്യമാക്കിയിട്ടില്ലായെന്നാണു ന്യൂസ് ക്ലിക്കിന്റെ പ്രസ്താവനയിൽ പറയുന്നത്. ചൈനയ്ക്കുവേണ്ടി പ്രചാരണം നടത്തുന്നുവെന്നാണ് ആക്ഷേപമെന്നു കേൾക്കുന്നു. ഏത് റിപ്പോർട്ടാണു ചൈനീസ് പ്രൊപ്പഗണ്ടയെന്ന് അറിയില്ല. ഞങ്ങളെല്ലാം ന്യൂസ് ക്ലിക്ക് വായിക്കുന്നത് മുഖ്യധാരാ മാധ്യമങ്ങൾ തമസ്കരിക്കുന്ന കൃഷിക്കാരുടെയും തൊഴിലാളികളുടെയും സമരങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വായിക്കാനാണ്. അതല്ലെങ്കിൽ ലോക ഇടതുപക്ഷ മുന്നേറ്റങ്ങളെക്കുറിച്ചുള്ള വാർത്തകൾ അറിയാനാണ്. കൂടാതെ ഇന്ത്യൻ സംഭവവികാസങ്ങളെക്കുറിച്ചുള്ള ഇടതുപക്ഷ ലിബറൽ വിശകലനങ്ങൾ മനസിലാക്കാനാണ്. ഇതൊന്നും ചൈനീസ് പ്രൊപ്പഗണ്ട വിഭാഗത്തിൽപ്പെടില്ല.

പറഞ്ഞുകേൾക്കുന്ന മറ്റൊരു ആക്ഷേപം വിദേശപണം നിയമവിരുദ്ധമായി വാങ്ങുകയും ഉപയോഗിക്കുകയും ചെയ്തൂവെന്നുള്ളതാണ്. ഉണ്ടെങ്കിൽ അതിനുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിൽ അവ പരിശോധിച്ചു നടപടിയെടുക്കണം. യുഎപിഎ പ്രകാരം തടങ്കലിൽവയ്ക്കാൻ പ്രബീറും അമിതും മറ്റു ന്യൂസ് ക്ലിക്ക് പ്രവർത്തകരും ഭീകരവാദികളോ കൊള്ളക്കാരോ അല്ല. ഇവർ പണ്ഡിതരും സാംസ്കാരിക-സാമൂഹ്യ പ്രവർത്തകരുമാണ്. അദാനിയെപ്പോലുള്ളവരുടെ കൊള്ള ദശാബ്ദങ്ങളായി വിട്ടുവീഴ്ചയില്ലാതെ പിന്തുടർന്നുകൊണ്ടിരിക്കുന്ന പരഞ്‌ജോയ് ഗുഹ താകുര്‍ത്ത പോലുള്ളവർ ഉള്ളതാകാം ഇത്ര വിദ്വേഷപരമായ സമീപനത്തിനു കാരണം.

ന്യൂസ് ക്ലിക്ക് ഇറക്കിയിട്ടുള്ള പത്രക്കുറിപ്പിൽ പറയുന്നത് കഴിഞ്ഞ രണ്ട് വർഷമായി ഇഡിയും ആദായനികുതി വകുപ്പും ഡൽഹി പൊലീസും നിരന്തരമായ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു എന്നാണ്. കമ്പനിയുടെ എല്ലാ ലാപ്ടോപ്പുകളും ഉപകരണങ്ങളും ഫോണുകളും അവർ മുൻപ് പിടിച്ചെടുക്കുകയും പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ കണക്കുകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചിട്ടുണ്ട്. ഡയറക്ടർമാരെയും പത്രപ്രവർത്തകരെയും ചോദ്യം ചെയ്തിട്ടുണ്ട്. എന്നാൽ ഇതുവരെ ഒരു കേസുപോലും രജിസ്റ്റർ ചെയ്യുന്നതിനു കഴിഞ്ഞിട്ടില്ല. അപ്പോഴാണ് ന്യുയോർക്ക് ടൈംസിൽ വന്ന സംശയാസ്പദമായ ഒരു ലേഖനത്തിന്റെ അടിസ്ഥാനത്തിൽ വെളുപ്പാൻകാലത്ത് മുപ്പതിൽപ്പരം കേന്ദ്രങ്ങൾ ഒരുമിച്ച് റെയ്ഡ് ചെയ്യുന്നതും, ചോദ്യം ചെയ്യാൻ ആളുകളെ അറസ്റ്റ് ചെയ്യുന്നതും, സ്ഥാപനം അടച്ചുപൂട്ടിച്ചതും.

കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറയുന്നത് ഏജൻസികൾ നിയമപരമായിട്ടാണു പ്രവർത്തിക്കുന്നതെന്നാണ്. എങ്കിൽ എന്തുകൊണ്ട് എഫ്ഐആറിന്റെ കോപ്പി നൽകുന്നില്ല? എന്തുകൊണ്ട് പിടിച്ചെടുക്കുന്ന ലാപ്ടോപ്പുകളുടെയും ഫോണുകളുടെയും മറ്റും സീഷർ മെമ്മോ നൽകുന്നില്ല? അവയിലെ ഡാറ്റയുടെ ഹാഷ് വാല്യു നൽകുന്നില്ല? കൊറഗോൺ കേസിൽ ഫാദർ സ്റ്റാൻ സ്വാമിക്കും മറ്റും എതിരെ കൃത്രിമമായി ലാപ്ടോപ്പിൽ രേഖകൾ തിരുകികയറ്റിയ പ്രശസ്തി ഇന്നത്തെ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് ഉള്ളതാണല്ലോ.

2023ലെ ലോക മാധ്യമ സ്വാതന്ത്ര്യ റാംങ്കിൽ ഇന്ത്യ 180 രാജ്യങ്ങളിൽ 161-ാം സ്ഥാനത്താണ്. മോദി അധികാരത്തിൽ വന്നപ്പോൾ ഇന്ത്യയുടെ സ്ഥാനം 140-ാമത് ആയിരുന്നു. ജയിലിൽ അടയ്ക്കപ്പെടുന്ന പത്രപ്രവർത്തകരുടെ എണ്ണം മോദി ഭരണകാലത്ത് കുത്തനെ ഉയർന്നു. ന്യൂസ് ക്ലിക്കിന്റെ അടിച്ചമർത്തലോടെ ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം ഒരു പുതിയൊരു റെക്കോർഡ് സ്ഥാപിക്കുമെന്നതു തീർച്ചയാണ്.

കൂടുതൽ ലേഖനങ്ങൾ

വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വർഗീയ വാദികൾക്ക് വിശ്വാസമില്ല, വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് അവർ. വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കാൻ.
 

ചെങ്ങറ - പുനരധിവാസത്തിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണം

ചെങ്ങറ ഭൂസമര പ്രദേശത്തെ 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർദ്ദേശിച്ചു. പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.

അപകടകരമായ താൽപര്യങ്ങളുടെ പ്രചാരകരായി മാധ്യമങ്ങൾ മാറുന്നു

സ. എ വിജയരാഘവന്‍

മാധ്യമങ്ങള്‍ പൊതുവെ അപകടകരമായ താല്‍പര്യങ്ങളുടെ പ്രചാരകരായി മാറി. ആദായ വില്‍പന പരസ്യങ്ങള്‍ വഴി കമ്പോള സംസ്‌കാരത്തില്‍ കുടുക്കാനാണ് ശ്രമം. അപകടകരമായ വലതുപക്ഷ മൂല്യങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. പൊതുബോധത്തെ ഇക്കൂർ പിന്നോട്ട് വലിക്കുകയാണ്.

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു

സ. എം എ ബേബി

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു. അതിർത്തിയുമായി ബന്ധപ്പെട്ട ചർച്ചകളെയും, കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതിലെയും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിലെയും കരാറുകളെ സ്വാഗതം ചെയ്യുന്നു.