ഇലക്ടറൽ ബോണ്ടിന്റെ പേരിൽ സിപിഐ എമ്മിനെതിരെ വ്യാജ വാർത്ത നൽകിയ മലയാള മനോരമക്കെതിരെ പാർടി നിയമ നടപടി ആരംഭിച്ചു. മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാട്രക്ചർ കമ്പനിയിൽ നിന്ന് സിപിഐ എം 2021-22 കാലഘട്ടത്തിൽ 25 ലക്ഷം രൂപ "ഇലക്ട്രൽ ബോണ്ട്’ വാങ്ങിയെന്ന് മനോരമ ദിനപത്രവും മനോരമ ഓൺലൈനും പ്രചരിപ്പിച്ച വ്യാജ വാർത്തക്കെതിരെയാണ് സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ നിയമനടപടി ആരംഭിച്ചത്.
വാർത്ത നിരുപാധികം പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണം. അത് പത്രത്തിന്റെ ഒന്നാം പേജിൽ പ്രസിദ്ധീകരിക്കണമെന്നും അല്ലാത്തപക്ഷം മനോരമക്കെതിരെ ക്രിമിനൽ അപകീർത്തികേസും സിവിൽ കേസും ഫയൽ ചെയ്യുമെന്നും പ്രസ് കൗൺസിൽ ഓഫ് ഇന്ത്യക്ക് പരാതി നൽകുമെന്നും വക്കീൽ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. ഒരു നയാ പൈസയുടെ പോലും ഇലക്ട്രൽ ബോണ്ട് ഞങ്ങൾ സ്വീകരിക്കില്ല എന്നു പ്രഖ്യാപിച്ച് സുപ്രീം കോടതിയിൽ ഹർജി നൽകിയ പ്രസ്ഥാനമാണ് സിപിഐ എം. അങ്ങനെ ഇലക്ടറൽ ബോണ്ടിനെതിരെ നിയമ പോരാട്ടം നടത്തി അത് ഭരണഘടന വിരുദ്ധമായി പ്രഖ്യാപിച്ച് റദ്ദുചെയ്യിച്ചതും സിപിഐ എം ആണ്. ഈ വസ്‌തുതകൾ നിലനിൽക്കെയാണ് മനോരമ വ്യാജവാർത്ത നൽിയത്. സിപിഐ എമ്മിനെതിരായി നിരന്തരം വ്യാജവാർത്ത നൽകിക്കൊണ്ടിരിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്.
