ഇടതുപക്ഷത്തിനെതിരെ നിലകൊണ്ടാൽ ഏതുവർഗീയതയും ശുദ്ധമാകും എന്നതാണ് ഇപ്പോൾ ചില മാധ്യമങ്ങളുടെ ഭാഷ്യം. വർഗീയതയുടെ വിഷവിത്തുകൾ ഉയർന്നുവന്നിടങ്ങളിലെല്ലാം ആദ്യം വേട്ടയാടപ്പെട്ടത് മാധ്യമങ്ങളാണ്. അതുകൊണ്ടുതന്നെ മാധ്യമപ്രവർത്തകർ ഒറ്റക്കെട്ടായി വർഗീയതയ്‌ക്കെതിരെ അണിനിരക്കണം. ഇടതുപക്ഷത്തെ എതിർക്കുന്നു എന്നതിന്റെ പേരിൽ വർഗീയതയെ മഹത്വവൽക്കരിച്ചാൽ അത് ഈ നാടിന്റെയും ജനാധിപത്യ സംവിധാനങ്ങളുടെയും നാശത്തിനേ വഴിവയ്‌ക്കൂ.
സംഘപരിവാർ നയങ്ങളോട് വലിയ എതിർപ്പൊന്നും പ്രകടിപ്പിക്കാതെ മുന്നോട്ടുപോവുക എന്നതാണ് കേരളത്തിലെ ബഹുഭൂരിപക്ഷം മാധ്യമങ്ങളുടെയും നയം. ഗാന്ധിജിയെ വെടിവച്ചുകൊന്നത് ഗോഡ്‌സെയാണെന്ന് എഴുതാൻപോലും മടിക്കുന്നവരായി മലയാളത്തിലെ ചില മുൻനിരപത്രങ്ങൾ മാറി. ഇതേ മാധ്യമ സ്ഥാപനങ്ങൾതന്നെ അന്ധമായ ഇടതുപക്ഷവിരോധം കാണിക്കുന്നു. മാധ്യമങ്ങളുടെ ഈ വിരോധം ഇടതുപക്ഷത്തിന് പുതുമയുള്ളതല്ല. വിമോചനസമരകാലം മുതൽ തുടരുന്നതാണ്. എന്നാൽ, ആ വിരോധം നാടിനോടാകെയുള്ള വിരോധമായി നിറംമാറുന്ന നിലയുണ്ട്.
കേരളം കേന്ദ്ര സർക്കാരിനോട് ചില പദ്ധതികൾക്ക് അംഗീകാരം ചോദിക്കുന്നു. കേന്ദ്രം ഒന്നും അനുവദിക്കുന്നില്ല. കേന്ദ്ര ബജറ്റിൽപോലും കേരളത്തിനു പരിഗണന നൽകുന്നില്ല. ഇതിനെല്ലാമെതിരെ എത്ര മാധ്യമങ്ങൾക്ക് പ്രതികരിക്കാനായി എന്ന് പരിശോധിക്കണം. പദ്ധതികൾ അനുവദിക്കാതെ വരുമ്പോഴുള്ള ബുദ്ധിമുട്ടുകളെ സംസ്ഥാന സർക്കാരിന്റെ വീഴ്‌ചയായി ചിത്രീകരിക്കുകപോലും ചെയ്യുന്നു.
ഇലക്ടറൽ ബോണ്ട് വാങ്ങാത്ത സിപിഐ എം അത് വാങ്ങിയെന്ന് വാർത്തവന്നു. ആ വാർത്ത കളവാണെന്ന് തെളിഞ്ഞപ്പോൾ തിരുത്തുകൊടുത്തു. സത്യം ചെരിപ്പിടാൻ തുടങ്ങുമ്പോഴേക്കും നുണ ലോകം ചുറ്റിക്കഴിഞ്ഞിരിക്കും എന്ന തന്ത്രമാണ് സ്വീകരിക്കുന്നത്. ആദ്യം അറിഞ്ഞുകൊണ്ടുതന്നെ നുണ പറയും. അത് എല്ലാവരിലേക്കും എത്തിച്ചശേഷം തിരുത്തുനൽകും. ആ തിരുത്ത് അധികമാളുകളിലേക്ക് എത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും.
അടിയന്തരാവസ്ഥ കാലത്തെ അനുകരിക്കും വിധത്തിലാണ് രാജ്യത്തിന്റെ മാധ്യമരംഗത്തെ അവസ്ഥ. 180 രാജ്യങ്ങളുടെ ലോകമാധ്യമ സ്വാതന്ത്ര്യ സൂചികയിൽ 151-ാം സ്ഥാനത്താണ് ഇന്ത്യ. ഒമ്പതു വർഷത്തിനിടെ 31 മാധ്യമപ്രവർത്തകർക്കാണ് ജീവൻ നഷ്ടമായത്. സംഘപരിവാർ നരേറ്റീവുകൾക്ക് സ്വീകാര്യതയുണ്ടാക്കാൻ വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുന്നുണ്ട്. അത്തരം മാധ്യമങ്ങൾ വാച്ച് ഡോഗല്ല, ലാബ് ഡോഗാണെന്ന് പറയുന്നത് വലിയ ശരിയാണ്.
