Skip to main content

സഖാവ് കോടിയേരി ബാലകൃഷ്ണൻ ദിനം

സഖാവ് കോടിയേരി ബാലകൃഷ്ണന്റെ മൂന്നാം ചരമവാർഷികമാണ് ഇന്ന്. കണ്ണൂരിന്റെ ചുവന്ന മണ്ണിൽ നിന്ന് പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ ഇന്ത്യൻ വിപ്ലവപ്രസ്ഥാനത്തിന്റെ നേതൃനിരയിൽ എത്തിയ സഖാവിന്റെ രാഷ്ട്രീയ ജീവിതം പാർടിക്കൂറും പ്രത്യയശാസ്ത്രബോധ്യവും സംഘടനാ ശേഷിയും ഒത്തുചേർന്നതായിരുന്നു. സംഘടനാ കാർക്കശ്യം പുലർത്തുമ്പോഴും ഇടപെടലുകളിലെ സൗമ്യതയായിരുന്നു മുഖമുദ്ര.
തലശ്ശേരി കലാപസമയത്ത് വിദ്യാർത്ഥി നേതാവായിരുന്ന ബാലകൃഷ്ണൻ പാർടി സഖാക്കൾക്കൊപ്പം സമാധാനം പുനഃസ്‌ഥാപിക്കാൻ രംഗത്തിറങ്ങി. അടിയന്തരാവസ്ഥക്കാലത്ത് ക്രൂരമായ വേട്ടയാടലിനാണ് ഇരയായത്. ഭരണകൂട ഭീകരതയെ ചെറുത്തുകൊണ്ട് വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ ഉജ്ജ്വല നേതൃത്വമായി കോടിയേരി മാറി.
സംഘടനാ രംഗത്ത് അചഞ്ചലനായ പോരാളിയും പ്രക്ഷോഭകാരിയുമായിരുന്നു കോടിയേരി. പാർടി ആക്രമിക്കപ്പെട്ട സന്ദർഭങ്ങളിലെല്ലാം മുന്നിൽ നിന്ന് പ്രതിരോധിച്ച അദ്ദേഹം ചെറിയ പ്രായത്തിൽ തന്നെ പാർടി ജില്ലാ സെക്രട്ടറിയായി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായതു മുതൽ പാർടി സംസ്ഥാന കേന്ദ്രത്തിൽ നിന്നും സംഘടനാ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച അദ്ദേഹം കേരളത്തിലെ പാർടിയെ ഇന്നുകാണുന്ന വിധത്തിൽ കരുത്തുറ്റ പ്രസ്ഥാനമാക്കി മാറ്റുന്നതിൽ പ്രധാന പങ്കു വഹിക്കുകയുണ്ടായി. സ്വന്തം അനാരോഗ്യത്തെപ്പോലും അവഗണിച്ചാണ് അവസാന കാലത്ത് അദ്ദേഹം സംഘടനാകാര്യങ്ങളിൽ മുഴുകിയത്.
ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന് തുടർഭരണം സാധ്യമാക്കുംവിധം പാർടി സംവിധാനത്തെ സജ്ജമാക്കിയെടുക്കാൻ കോടിയേരിയുടെ നേതൃത്വവും ഇടപെടലും നിസ്തുലമായിരുന്നു.
മന്ത്രി, പ്രതിപക്ഷ ഉപനേതാവ് എന്നീ നിലകളിലെല്ലാം കക്ഷി ഭേദമില്ലാതെ സുസമ്മതനായ നേതാവായിരുന്നു. മികച്ച പാർലമെന്റേറിയനായി നിയമസഭയിൽ മാതൃകാപരമായി ഇടപെട്ടു. പാർടി ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ ആശയ ദൃഢതയോടെ നടപ്പിലാക്കിയ സഖാവ് അടിസ്‌ഥാന വർഗ്ഗത്തിന്റെ മുന്നണി പോരാളിയായി നിലകൊണ്ടു.
വർഗ്ഗീയ രാഷ്ട്രീയത്തെയും നവലിബറൽ സാമ്പത്തിക നയങ്ങളെയും ജനസമക്ഷം തുറന്നുകാട്ടുന്നതിലും മതനിരപേക്ഷ ജനാധിപത്യ ചേരിയെ ശക്തിപ്പെടുത്തുന്നതിലും സഖാവ് കോടിയേരി ബാലകൃഷ്ണന്റെ സംഭാവനകൾ ചെറുതല്ല. നിയമസഭയ്ക്കകത്തും പുറത്തും ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടങ്ങളിൽ അദ്ദേഹം മുൻനിരയിലുണ്ടായിരുന്നു. വർഗീയതയും നവലിബറൽ നയങ്ങളും സാധാരണക്കാരന്റെ ജീവിതത്തെ കൂടുതൽ ദുരിതമയമാക്കുന്ന ഇക്കാലത്ത് കോടിയേരിയുടെ ഓർമ്മകൾ പകരുന്ന ഊർജ്ജം നമുക്ക് കരുത്തായി മാറട്ടെ.
 

കൂടുതൽ ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.