Skip to main content

ഇന്നത്തെ കേരളം കൂടുതല്‍ ശക്തമായി നിലനിര്‍ത്തിക്കൊണ്ടുപോകാനും നവകേരള സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാനുമുള്ള പോരാട്ടമാണെന്ന്‌ മനസിലാക്കി നിയമസഭ തെരഞ്ഞെടുപ്പില്‍ ജനാധിപത്യ വോട്ടവകാശം ഏവരും വിനിയോഗിക്കണം

ഇന്നത്തെ കേരളം കൂടുതല്‍ ശക്തമായി നിലനിര്‍ത്തിക്കൊണ്ടുപോകാനും നവകേരള സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാനുമുള്ള പോരാട്ടമാണെന്ന്‌ മനസിലാക്കി നിയമസഭ തെരഞ്ഞെടുപ്പില്‍ ജനാധിപത്യ വോട്ടവകാശം ഏവരും വിനിയോഗിക്കണം. മുമ്പുള്ളതിനേക്കാള്‍ കൂടുതല്‍ സീറ്റുമായി എല്‍ഡിഎഫ്‌ ഭരണ തുടര്‍ച്ച നേടുമെന്ന ഉറപ്പാണ്‌ സംസ്ഥാനത്താകെയുള്ള ജനവികാരം കാണിക്കുന്നത്‌. സര്‍ക്കാരിനെതിരെ എന്തെങ്കിലും പറയാന്‍ കഴിയാത്തവിധം പ്രതിസന്ധിയിലായ യുഡിഎഫിന്റെ അവസ്ഥ പരിതാപകരമാണ്‌. സര്‍ക്കാരിനെതിരെ അഴിമതിയാരോപണം ഉന്നയിക്കാനോ ഭരണവീഴ്‌ചകള്‍ ചൂണ്ടിക്കാണിക്കാനോ കഴിയാതെ നിയമസഭയ്‌ക്കകത്തും പുറത്തും യുഡിഎഫ്‌ തടിതപ്പിയത്‌ കേരളം കണ്ടതാണ്‌. ജനങ്ങള്‍ പരിപൂര്‍ണ തൃപ്‌തിയോടെ സര്‍ക്കാരിനെ കാണുന്നുവെന്നതിനാലാണ്‌ അവര്‍ വ്യാപകമായ വ്യാജ പ്രചാരവേല നടത്തുന്നത്‌.

സിറ്റിംഗ്‌ സീറ്റുകള്‍ തന്നെ നിലനിര്‍ത്താനാകാത്തവിധം പ്രതിസന്ധിയിലാണ്‌ യു.ഡി.എഫ്‌ എന്ന്‌ അവരുടെ നേതൃത്വത്തിന്റെ പ്രതികരണങ്ങള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്‌. മുസ്ലീംലീഗ്‌ ഉള്‍പ്പെടെ അവരുടെ മണ്ഡലങ്ങളില്‍ തെറ്റായ പ്രചാരണങ്ങള്‍ ഏറ്റുപിടിക്കുന്നതിന്‌ പിന്നില്‍ പരാജയ ഭീതി മാത്രമാണ്‌.

ഫാസിസ്റ്റ്‌ സ്വഭാവമുള്ള ആര്‍എസ്‌എസ്‌ നയിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ തല ഉയര്‍ത്തിനിന്ന്‌ പോരാടിയ സര്‍ക്കാരിനെയാണ്‌ പത്ത്‌ വര്‍ഷം കേരളം കണ്ടത്‌. കേരളത്തോടുള്ള അവഗണനക്കെതിരെ മാത്രമല്ല, മുസ്ലീം ജനവിഭാഗത്തെ ഒറ്റപ്പെടുത്തി വേട്ടയാടുന്നതിനെതിരേയും വടക്കുകിഴക്കന്‍ ഇന്ത്യയിലെ ക്രൈസ്‌തവ സമൂഹത്തെ കൂട്ടത്തോടെ ആക്രമിച്ചപ്പോഴും രാജ്യത്ത്‌ ഉയര്‍ന്ന ശക്തമായ ശബ്ദമാണ്‌ ഇടത്‌ സര്‍ക്കാരിന്റേത്‌. തെരുവിലും നിയമസഭയിലും മാത്രമല്ല രാജ്യ തലസ്ഥാനത്തും കേന്ദ്ര ബിജെപിക്കെതിരെ പോരാടിയത്‌ എല്‍ഡിഎഫാണ്‌. കോണ്‍ഗ്രസ്‌ ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളോ കേരളത്തില്‍ നിന്ന്‌ പോയ18 യുഡിഎഫ്‌ എംപിമാരോ കേന്ദ്ര നയങ്ങള്‍ക്കെതിരെ ശബ്ദിക്കാന്‍ പോലും തയ്യാറായില്ല. രാജ്യസഭയില്‍ ബിജെപിക്ക്‌ എംപിമാരെ വരെ സംഭാവന ചെയ്‌ത്‌ നരേന്ദ്രമോദിയുടെ പാദസേവ ചെയ്യുന്നവരാണ്‌ ഇപ്പോള്‍ എല്‍ഡിഎഫിനെതിരെ ഡീല്‍ ആരോപണം കൊണ്ടുവരുന്നത്‌. ജമാ അത്തെ ഇസ്ലാമിയുടെ മടിയില്‍ കിടന്നാണ്‌ എസ്‌ഡിപിഐ ബന്ധം ആരോപിക്കുന്നത്‌. ഡീലിന്റെ ആളുകള്‍ ആരാണെന്ന്‌ മലയാളിയെപറഞ്ഞു പഠിപ്പിക്കേണ്ട ആവശ്യമില്ല. 2016-ല്‍ നേമത്തും 2024-ല്‍ തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ മറ്റത്തൂരിലും തിരുവനന്തപുരം കോര്‍പറേഷനിലുമുള്‍പ്പെടെ സംഘപരിവാറുമായി നീക്കുപോക്കുണ്ടാക്കി മത്സരിച്ചത്‌ യുഡിഎഫ്‌ ആണ്‌.

ഞങ്ങള്‍ നേരത്തേതന്നെ വളരെ കൃത്യമായി ജനങ്ങളോട്‌ നിലപാട്‌ വ്യക്തമാക്കിയിട്ടുണ്ട്‌. ഒരു വര്‍ഗീയസംഘടനയുമായും ഒളിഞ്ഞോ തെളിഞ്ഞോ ബന്ധമുണ്ടാക്കി വോട്ട്‌തട്ടുന്ന ശീലമില്ല. എന്നാല്‍, ആര്‍എസ്‌എസിനെതിരായ പോരാട്ടം നയിക്കാനും കേരളത്തിന്റെ സമഗ്രമായ വികസനത്തിനും ക്ഷേമത്തിനും വേണ്ടി ഈ സര്‍ക്കാര്‍ തുടരണമെന്ന്‌ ആഗ്രഹിക്കുന്ന ഒരാളുടേയും വോട്ട്‌ വേണ്ടെന്ന്‌ വയ്‌ക്കുകയുമില്ല. കാരണം, അത്‌ ഈ സര്‍ക്കാരിന്റെ ധീരമായ നിലപാടിനും നയത്തിനുമുള്ള വോട്ടാണ്‌.

വിഴിഞ്ഞവും ദേശീയപാതയും സ്‌മാര്‍ട്ട്‌ റോഡുകളും ഐടി രംഗത്തെ കുതിച്ചുചാട്ടവും ലോക മാതൃകയായ പൊതുജനാരോഗ്യ രംഗവും പൊതു വിദ്യാലയങ്ങളും അടക്കമുള്ള പശ്ചാത്തലത്തില്‍ നിന്ന്‌ കേരളത്തിന്‌ ഇനി ഒട്ടേറെ മുന്നേറാനുണ്ട്‌. അത്തരമൊരു അവസരത്തില്‍ നാടിനെ ആകെ ഇരുട്ടിലും കലാപത്തിലുമാഴ്‌ത്തിയ യുഡിഎഫിനെ തിരിച്ചു കൊണ്ടുവരാന്‍ ആരും ആഗ്രഹിക്കില്ല. ക്ഷേമ പെന്‍ഷനും റേഷനും മരുന്നും പാഠപുസ്‌തകവും ഇല്ലാതാക്കുന്ന യുഡിഎഫ്‌ കാലം ഇനി കേരളത്തിന്‌ വേണ്ട.

ഒരു വര്‍ഗീയ കാലാപത്തിനും ഇടമില്ലാത്തവിധം മതനിരപേക്ഷ കേരളത്തെ ചേര്‍ത്ത്‌ നിര്‍ത്തിയ സര്‍ക്കാരാണിത്‌. രാജ്യത്ത്‌ ആദ്യമായി ഒരു സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമാക്കി. ഉദ്യോഗസ്ഥരേയും മധ്യവര്‍ഗ സമൂഹത്തേയും പാവങ്ങളേയും നവീന പദ്ധതികളിലൂടെ പുതിയ തലമുറയുടെ ഭാവിയേയും സംരക്ഷിക്കുന്ന നിലപാടാണ്‌ പത്തുവര്‍ഷം കണ്ടത്‌.

എന്നാല്‍, അതി രൂക്ഷമായ വ്യാജ പ്രചാരണവും വര്‍ഗീയ താല്‍പര്യത്തോടെയുള്ള ഇടപെടലും സംഘര്‍ഷ ശ്രമവുമുണ്ട്‌. അതിലൊന്നും വീണുപോകാതെ യാഥാര്‍ഥ്യ ബോധത്തോടെ ഏവരും വോട്ടവകാശം വിനിയോഗിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

 

കൂടുതൽ ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.