കൊൽക്കത്തയിൽ കനത്ത മഴയെത്തുടർന്നുണ്ടായ കെടുതികളിൽപ്പെട്ട് മരണമടഞ്ഞവർക്ക് അനുശോചനം രേഖപ്പെടുത്തുന്നു. കൊൽക്കത്ത നഗരത്തിലുടനീളമുണ്ടായ പ്രളയത്തിന് കാരണം കനത്ത മഴ മാത്രമല്ല. ജനങ്ങളെക്കാൾ ലാഭത്തിന് മുൻഗണന നൽകുന്ന ടിഎംസി സർക്കാർ പൊതു അടിസ്ഥാന സൗകര്യങ്ങളിൽ വരുത്തിയ മനപൂർവമായ അവഗണനയും ദുരന്തത്തിന് കാരണമായി.
കൊൽക്കത്തയിലെ വെള്ളപ്പൊക്ക ദുരിതം പരിഹരിക്കുന്നതിൽ തൃണമൂൽ കോൺഗ്രസ് നയിക്കുന്ന സംസ്ഥാന സർക്കാരിനും ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരിനുമുണ്ടായ പരാജയത്തെ ശക്തമായി അപലപിക്കുന്നു. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ മുൻഗണനകൾ മറ്റു വിഷയങ്ങളിലാണ്. സൗന്ദര്യവൽക്കരണ പദ്ധതികൾക്കും കോർപ്പറേറ്റ് നയിക്കുന്ന "സ്മാർട്ട് സിറ്റി" പദ്ധതികൾക്കുമായി കോടിക്കണക്കിന് രൂപ സർക്കാർ ചെലവഴിക്കുന്നുണ്ട്. അതേസമയം സംസ്ഥാനത്തെ അഴുക്കുചാലുകൾ അടഞ്ഞുകിടക്കുകയാണ്. പ്രകൃതിദത്ത ജലാശയങ്ങളും തണ്ണീർത്തടങ്ങളും നശിപ്പിക്കപ്പെടുന്നു. ദുരന്തങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പ് പ്രഖ്യാപനങ്ങളിൽ മാത്രമായി ചുരുങ്ങുകയാണ്.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം ഉടൻ നൽകണമെന്ന് ആവശ്യപ്പെടുന്നു. ദുരിതാശ്വാസ, പുനരധിവാസ നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിക്കണം. ദുരിതബാധിത പ്രദേശങ്ങളിൽ നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പശ്ചിമ ബംഗാളിലെ എല്ലാ ഘടകങ്ങളും ഉടനടി പങ്കാളികളാകണം.
