നീറ്റ് പരീക്ഷാ പേപ്പർ നിരന്തരം ചോരുന്നതിന്റെ പശ്ചാത്തലത്തിൽ എൻടിഎ പിരിച്ചുവിടണമെന്നും പരീക്ഷാ ചോർച്ചയുടെ ഉത്തരവാദിത്തം നിശ്ചയിച്ച് കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സിപിഐ എം കേന്ദ്ര കമ്മിറ്റി പ്രമേയം പാസാക്കി. ഡൽഹിയിലെ ഹർകിഷൻ സിംഗ് സുർജിത് ഭവനിൽ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് ഏകകണ്ഠമായി പ്രമേയം അംഗീകരിച്ചത്.
2017-ൽ എൻടിഎ രൂപീകരിച്ചതു മുതൽ നാല് തവണയെങ്കിലും ചോദ്യപേപ്പർ ചോർച്ച പുറത്തുവന്നിട്ടുണ്ടെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാണിക്കുന്നു. കേന്ദ്രീകൃത ഏജൻസിയായ എൻടിഎ നടത്തുന്ന പരീക്ഷകൾ കടുത്ത അസമത്വങ്ങൾ നിറഞ്ഞതും വിദ്യാർഥി വിരുദ്ധവുമാണ്. സ്ഥാപനപരമായ ഉത്തരവാദിത്തം വളരെ കുറവാണെങ്കിലും, 2023-ലെ രാജ്യസഭാ കമ്മിറ്റി റിപ്പോർട്ട് വ്യക്തമാക്കുന്നത് പോലെ ആയിരക്കണക്കിന് കോടി രൂപയാണ് ഏജൻസി വരുമാനമായി ഉണ്ടാക്കുന്നത്. കോസ്മെറ്റിക് മാറ്റങ്ങൾ വരുത്തിയത് കൊണ്ട് മാത്രം നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാൻ എൻടിഎയ്ക്ക് കഴിയില്ലെന്നും, പരീക്ഷാ നടത്തിപ്പ് വികേന്ദ്രീകരിച്ച് അതത് സർക്കാർ സ്ഥാപനങ്ങൾക്ക് തന്നെ തിരികെ നൽകണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.
നീറ്റ് പരീക്ഷാ പേപ്പർ ചോർന്നത് 'സിസ്റ്റത്തിലൂടെയല്ല' എന്ന എൻടിഎ ഡയറക്ടറുടെ അവകാശവാദം കുറ്റക്കാരെ സംരക്ഷിക്കാനും മൂടിവെക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ്. പ്രതികൾക്ക് ഭരണകക്ഷിയുമായി രാഷ്ട്രീയ ബന്ധമുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം വേണം. പരീക്ഷാ ചോർച്ച കാരണം 22 ലക്ഷത്തോളം വിദ്യാർഥികളും അവരുടെ കുടുംബങ്ങളും കടുത്ത മാനസിക-സാമ്പത്തിക സമ്മർദ്ദത്തിലാണ്. ഇതിന് പുറമെ, സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് പുതുതായി നടപ്പിലാക്കിയ 'ഓൺ സ്ക്രീൻ മാർക്കിങ്' (OSM) സംവിധാനവും താറുമാറായി കിടക്കുകയാണ്. ഇത് 17 ലക്ഷത്തോളം വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുമെന്നും പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരും ഈ വിഷയങ്ങളിൽ നിസ്സംഗത പുലർത്തുകയാണെന്നും പ്രമേയം കുറ്റപ്പെടുത്തി.
രാജ്യത്തെ വിദ്യാർഥികളോടും യുവാക്കളോടും സിപിഐ എം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് സ്ഥാനത്ത് തുടരാൻ യാതൊരു അവകാശവുമില്ലെന്നും അദ്ദേഹം ഉടനടി രാജിവെക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.







