Skip to main content

സ. ചടയൻ ഗോവിന്ദൻ ദിനം

സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന സഖാവ്‌ ചടയൻ ഗോവിന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 26 വർഷം പൂർത്തിയാകുകയാണ്. കേരളത്തിൽ കമ്യൂണിസ്റ്റ് പാർടി വളർത്തിയെടുക്കുന്നതിൽ സുപ്രധാനമായ പങ്ക് വഹിച്ച സഖാവാണ് ചടയൻ ഗോവിന്ദൻ. വളരെയേറെ പിന്നാക്കാവസ്ഥയിലുള്ള സാമൂഹ്യ സാഹചര്യത്തിൽനിന്നാണ് ചടയൻ പാർടി പ്രവർത്തനത്തിലേക്ക് കടന്നുവന്നത്. ഒരു കമ്യൂണിസ്റ്റുകാരൻ എങ്ങനെ ജീവിക്കണം എന്നതിന് ഉത്തമമാതൃകയായിരുന്നു സഖാവ്‌. ലാളിത്യത്തെ തന്റെ ജീവിതവ്രതമാക്കി കൊണ്ടുള്ള പ്രവർത്തനമാണ് അദ്ദേഹം നടത്തിപ്പോന്നത്.

കണ്ണൂർ ജില്ലയിലെ ചിറക്കൽ താലൂക്കിലെ ഇരിക്കൂർ ഫർക്കയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഐതിഹാസികമായ സമരാനുഭവങ്ങളിലൂടെയാണ് ചടയൻ ഗോവിന്ദൻ എന്ന കമ്യൂണിസ്റ്റ് പോരാളി വളർന്നുവന്നത്. പുര കെട്ടിമേയാൻ പുല്ല് പറിച്ചെടുക്കാനുള്ള സമരം, വിളവെടുപ്പുസമരം, കലംകെട്ടുസമരം തുടങ്ങിയവയെല്ലാം ആ ജീവിത പോരാട്ടത്തിന്റെ ഭാഗമായിരുന്നു.

പൊലീസ്, ഗുണ്ടാവാഴ്ചയെ ചെറുത്ത് കണ്ടക്കൈയിൽ കൃഷിക്കാർ നടത്തിയ ഉജ്വലസമരം അദ്ദേഹത്തെ ആവേശംകൊള്ളിച്ചു. അതുതന്നെയാണ് അദ്ദേഹത്തിലെ മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തകനെ രൂപപ്പെടുത്തുന്നതിന് വഴിത്തിരിവായ സംഭവവും. 1948ൽ പാർടി സെല്ലിൽ അംഗമായ ചടയൻ, 1979ൽ പാർടി കണ്ണൂർ ജില്ലാ സെക്രട്ടറിയായി. 1985ൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി. 1996 മെയ്‌ മുതൽ മരണംവരെ സിപിഐ എം സംസ്ഥാന സെക്രട്ടറിയായി അദ്ദേഹം പ്രവർത്തിച്ചു. പാർലമെന്ററി രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിനായി. ഒരു കമ്യൂണിസ്റ്റുകാരന് ഏറ്റവും അനിവാര്യമായ കാർക്കശ്യമാർന്ന അച്ചടക്കവും അദ്ദേഹത്തിന്റെ സവിശേഷതകളിൽ ഒന്നായിരുന്നു. പ്രാഥമിക വിദ്യാഭ്യാസംമാത്രം ഉണ്ടായിരുന്ന അദ്ദേഹം സാമൂഹ്യപ്രശ്നങ്ങളുടെ കുരുക്കഴിക്കുന്ന വിദഗ്ധനായ സാമൂഹ്യ ശാസ്ത്രജ്ഞനായി മാറിയത് ജനങ്ങളിൽനിന്ന് പഠിക്കുകയെന്ന കമ്യൂണിസ്റ്റുചര്യയിലൂടെയാണ്.

ഉപജീവനത്തിനായി നെയ്ത്തുതൊഴിലിൽ ഏർപ്പെട്ടിരുന്ന സമയത്തും രാഷ്ട്രീയ കാര്യങ്ങളിൽ സഖാവ് തന്റെ താൽപ്പര്യം നിലനിർത്തി. അതുവഴി നെയ്ത്തുതൊഴിലാളി സംഘങ്ങളുടെ പ്രവർത്തനങ്ങളിൽ അദ്ദേഹം ഭാഗഭാക്കായി. സ്വന്തം നാട്ടിലും പരിസരത്തും വായനശാലയും ക്ലബ്ബും രൂപീകരിച്ച്‌ കലാസാംസ്കാരിക പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന് ഏറെ ശ്രദ്ധിച്ച അദ്ദേഹമാണ് തോപ്പിൽ ഭാസിയുടെയും മറ്റും നാടകങ്ങൾ ആദ്യമായി നാട്ടുകാർക്ക് പരിചയപ്പെടുത്തിയത്. നല്ല നാടകനടനെന്ന പെരുമകൂടി അക്കാലത്ത് സഖാവിന് ലഭിച്ചിരുന്നു. 1948ൽ കോൺഗ്രസുകാർ നടത്തിയ കമ്യൂണിസ്റ്റുവേട്ടയുടെ ഘട്ടത്തിൽ സഖാവ് ചടയൻ ഗോവിന്ദൻ പ്രതിരോധഭടനായി മാറി. ചടയൻ ഉൾപ്പെടെയുള്ള പലരുടെയും വീടുകളിൽ അക്കാലത്ത് പൊലീസും കോൺഗ്രസ് ഗുണ്ടകളും സംയുക്തമായി റെയ്ഡ് നടത്തുകയും വീട് അടിച്ചുതകർക്കുകയും ചെയ്തു.

1945ൽ അതിരൂക്ഷമായ ഭക്ഷ്യക്ഷാമത്തിന്റെ ഘട്ടത്തിൽ ജന്മിമാരും മറ്റും പൂഴ്ത്തിവച്ച നെല്ല് പിടിച്ചെടുത്ത് ജനങ്ങൾക്ക് വിതരണം നടത്തുന്ന പോരാട്ടത്തിനും സഖാവ് നേതൃത്വം നൽകി. മിച്ചഭൂമി സമരത്തിന്റെ സംഘാടകനായും സഖാവ് മുന്നിരയിലുണ്ടായിരുന്നു. അടിയന്തരാവസ്ഥയ്‌ക്ക്‌ എതിരായ പ്രതിഷേധ പ്രകടനത്തിന് കണ്ണൂരിൽ സി കണ്ണനൊപ്പം ചടയനും നേതൃത്വം നൽകി. അന്നത്തെ പൊലീസ് ലാത്തിച്ചാർജിൽ ഇരുവർക്കും ക്രൂരമർദ്ദനമേറ്റു. കൂടാതെ, നിരവധിതവണ എതിരാളികളുടെ കായികാക്രമണത്തെയും അദ്ദേഹത്തിന് നേരിടേണ്ടിവന്നു.

ചടയന്റെ ഓർമ പുതുക്കുന്ന ഈ വേളയിൽ സിപിഐ എം ഇരുപത്തിനാലാം പാർടി കോൺഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. പാർടി സംസ്ഥാന സമ്മേളനം 2025 ഫെബ്രുവരിയിൽ കൊല്ലത്തും പാർടി കോൺഗ്രസ് ഏപ്രിൽ രണ്ട് മുതൽ ആറ് വരെ തമിഴ്‌നാട്ടിലെ മധുരയിലുമാണ്. ഈ സമ്മേളനകാലത്ത് സഖാവ് ചടയന്റെ ഓർമ്മകൾ നമുക്ക് ആവേശം പകരുന്നവയാണ്.

രാജ്യം ഭരിക്കുന്ന ബിജെപി സർക്കാരിൽ നിന്നും വലിയ വെല്ലുവിളിയാണ് രാജ്യത്തെ മതേതരത്വവും ജനാധിപത്യവും ഫെഡറലിസവും നേരിടുന്നത്. സംഘപരിവാർ നയിക്കുന്ന ബിജെപി നേതൃത്വത്തിലുള്ള മോദി സർക്കാർ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലൂടെ രൂപപ്പെട്ട ഇന്ത്യ എന്ന ആശയത്തെത്തന്നെ ഇല്ലാതാക്കുകയാണ്. സാമ്രാജ്യത്വശക്തികൾ ഉപയോഗിച്ച ഭിന്നിപ്പിക്കൽ തന്ത്രമാണ്‌ സംഘപരിവാർ നടപ്പാക്കുന്നത്‌. കോർപറേറ്റ്‌ നയങ്ങൾക്കെതിരായി ജനകീയ ചെറുത്തുനിൽപ്പുയരുന്ന ഘട്ടത്തിലാണ് കോർപറേറ്റുകൾക്ക് കൂടി വേണ്ടി വർഗീയ ധ്രുവീകരണ അജൻഡ സംഘപരിവാർ നടപ്പാക്കുന്നത്. സംഘപരിവാറിന്റെ ഈ നയങ്ങളെ ഇന്ത്യൻ ജനത ശക്തമായി പ്രതിരോധിക്കുന്ന കാലം കൂടിയാണിത്.

ആധുനിക കേരളത്തിനായി പൊരുതിയ കമ്യൂണിസ്റ്റ് പാർടിയുടെ ഇടപെടലാണ് ലോകം മുഴുവൻ ശ്രദ്ധിക്കുന്ന നാടായി കേരളത്തെ മാറ്റിയത്. വകേരളം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനവുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്ന ഘട്ടംകൂടിയാണ്‌ ഇത്. കോർപറേറ്റ്–ഹിന്ദുത്വ-അമിതാധികാര പ്രവണതയ്‌ക്കെതിരായി ജനകീയ ബദൽ ഉയർത്തിയാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നത്. ആ സർക്കാരിനെ ദുർബലപ്പെടുത്തുന്നതിന്‌ കേന്ദ്ര സർക്കാർ സാമ്പത്തിക ഉപരോധമടക്കം ഏർപെടുത്തുകയാണ്‌. സംസ്ഥാനത്തെ ഞെക്കിക്കൊല്ലുന്ന നിലപാട് കേന്ദ്ര സർക്കാർ സ്വീകരിക്കുമ്പോഴും അക്കാര്യത്തിൽ പ്രതികരിക്കാതെ അവരെ സഹായിക്കുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നത്. സംസ്ഥാനത്തിന്റെ അധികാരങ്ങൾ ഒന്നൊന്നായി കേന്ദ്രം കവർന്നെടുക്കുന്ന ഈ ഘട്ടത്തിൽപ്പോലും നാടിന്റെ താൽപ്പര്യത്തിനായി യോജിച്ചുനിൽക്കാൻ യുഡിഎഫ്‌ തയ്യാറാകുന്നില്ല.

സിനിമ മേഖലയിലെ ലിം​ഗനീതി സംബന്ധിച്ച പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ ഇത്തരമൊരു കമ്മിറ്റിയെ നിയമിച്ച എൽഡിഎഫ് സർക്കാരിന്റെ നിലപാടിന് രാജ്യവ്യാപകമായി അം​ഗീകാരം ലഭിക്കുകയുണ്ടായി. കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സിനിമ മേഖലയിലെ ചിലർക്കെതിരെ ഉയർന്ന ഗൗരവതരമായ ആരോപണങ്ങൾ അന്വേഷിക്കാൻ വനിതാ ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഒരു പ്രത്യേക അന്വേഷണ സംഘത്തെ തന്നെ സംസ്ഥാന സർക്കാർ നിയമിച്ചു. ആരോപണ വിധേയർക്കെതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. എത്ര ഉന്നതനായാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ രക്ഷപ്പെടില്ല എന്ന സന്ദേശമാണ് ഈ സർക്കാർ നൽകുന്നത്. എന്നാൽ കോൺ​ഗ്രസിന് ഇത്തരം സമീപനമില്ല. കോൺ​ഗ്രസിൽ സ്ത്രീകൾക്ക് പ്രവർത്തിക്കാൻ പറ്റാത്ത അവസ്ഥയുണ്ടെന്ന് പറഞ്ഞത് കോൺ​ഗ്രസ് പാർടിയിലെ മുതിർന്ന വനിത അം​ഗം തന്നെയാണ്. പരാതി ഉന്നയിച്ച ഉടൻ അവരെ കോൺ​ഗ്രസിൽ നിന്ന് തന്നെ പുറത്താക്കി. എന്നാൽ അത് മാധ്യമങ്ങൾ ​ഗൗരവപൂർണമായി ചർച്ച ചെയ്തതുമില്ല. ഇത്തരത്തിൽ പരാതി ഉന്നയിക്കുന്നവരെ പുറത്താക്കുന്ന പാർടിയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പേരിൽ തെരുവിലിറങ്ങുന്നത് എന്നത് അപഹാസ്യമാണ്.

പ്രകൃതിദുരന്തത്തിന്റെ ആഘാതത്തിൽ നിന്നും ഒരു അതിജീവിന കാലത്തിലൂടെ കേരളം കടന്നുപോകുന്ന സാഹചര്യത്തിൽ കൂടിയാണ് നാം ഇത്തവണ സഖാവ് ചടയന്റെ സ്മരണ പുതുക്കുന്നത്. വയനാട്ടിലെ അപ്രതീക്ഷിത ഉരുൾപൊട്ടൽ നേരിടാനും അതിന് ഇരയായവരെ പുനരധിവസിപ്പിക്കുവാനുമായി നാടാകെ കൈകോർക്കുകയാണ്. ദുരന്തമുഖത്ത് പകച്ചുനിൽക്കാതെ സംസ്ഥാന സർക്കാർ രക്ഷാപ്രവർത്തനങ്ങളും–ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിച്ചു. സർവ്വം നഷ്ടപ്പെട്ടവർക്ക് ടൗൺഷിപ്പ് അടക്കമുള്ള പദ്ധതികളുമായി സംസ്ഥാനം ഏറെ മുന്നേറ്റു പോയിക്കഴിഞ്ഞു. എന്നാൽ ഈ ദുരന്ത കാലത്തും കേരളത്തോടുള്ള അവഗണനയും വിദ്വേഷവും കേന്ദ്ര സർക്കാർ തുടരുകയാണ്. ഇത്രയും വലിയ ദുരന്തമുഖത്തും കേന്ദ്ര സര്‍ക്കാര്‍ അവരുടെ രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നത്. ദുരന്തമുണ്ടായി ഒരു മാസം പിന്നിട്ടിട്ടും കേരളത്തിന് ഒരു സഹായവും പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. കേരളത്തോടുള്ള ഈ അനീതി കേന്ദ്രം തുടരുമ്പോഴും ദുരിത ബാധിതരെ സംസ്ഥാന സർക്കാർ ചേർത്ത് പിടിക്കുകയാണ്.

വയനാട്ടിലെ അതിദാരുണ ദുരന്തത്തിന് ഇരയായവർക്ക്‌ ആശ്വാസംപകരാൻ കക്ഷിരാഷ്‌ട്രീയ ഭേദമന്യേ എല്ലാവരും സഹായമെത്തിക്കുകയാണ്. വയനാടിനെ പുനർനിർമിക്കാൻ എല്ലാവരും രംഗത്തിറങ്ങണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ എല്ലാവരും കഴിയുന്ന സഹായം എത്തിക്കണം. സിപിഐ എം സംസ്ഥാന കമ്മിറ്റി ആദ്യഘട്ടമെന്ന നിലയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ 25 ലക്ഷം രൂപ സംഭാവന നൽകിയിരുന്നു. അതിജീവനപോരാട്ടങ്ങൾക്ക് എന്നും ഊർജസ്രോതസ്സായ സഖാവ് ചടയൻ ഗോവിന്ദന്റെ സ്‌മരണ എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാൻ നമുക്ക് ഊർജ്ജം പകരും.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

സഖാവ് സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച്‌ സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി ടൗൺഹാളിൽ സംഘടിപ്പിച്ച സർവകക്ഷി അനുശോചനയോഗത്തിൽ പാർടി പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ മുഖ്യഅനുസ്‌മരണ പ്രഭാഷണം നടത്തി

സഖാവ് സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച്‌ സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി ടൗൺഹാളിൽ സംഘടിപ്പിച്ച സർവകക്ഷി അനുശോചനയോഗത്തിൽ പാർടി പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ മുഖ്യഅനുസ്‌മരണ പ്രഭാഷണം നടത്തി. യോഗത്തിൽ പാർടി ജില്ലാ സെക്രട്ടറി സ. സി എൻ മോഹനൻ അധ്യക്ഷനായി. പ്രൊഫ.

പൊലീസിനെയും പട്ടാളത്തെയും ഉപകരണമാക്കിമാറ്റി രാഷ്ട്രീയ പ്രതിയോഗികളെ ഒതുക്കുകയല്ല, മറിച്ച് അത്തരം സംവിധാനങ്ങളെ ജനകീയമാക്കി മാറ്റുക എന്നതാണ് പാർടിയുടെ നയം

സ. പുത്തലത്ത് ദിനേശൻ

1957ൽ കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിൽ ഭരണത്തിൽ വന്ന സംസ്ഥാന സർക്കാർ പൊലീസിനോട് സ്വീകരിക്കേണ്ട നയം സംബന്ധിച്ച് വ്യക്തമായ കാഴ്‌ചപ്പാട് രൂപീകരിച്ചിരുന്നു. 1957 ജൂലൈ 12ന് പാർടി സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയത്തിൽ ഇങ്ങനെ പറയുന്നുണ്ട്:

സിപിഐ എം ഇരുപത്തിനാലാം പാർടി കോൺഗ്രസിന് മുന്നോടിയായി നടക്കുന്ന പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം പാർടി കേന്ദ്രകമ്മിറ്റി അംഗം സ. എ കെ ബാലൻ ഉദ്ഘാടനം ചെയ്തു

സിപിഐ എം ഇരുപത്തിനാലാം പാർടി കോൺഗ്രസിന് മുന്നോടിയായി നടക്കുന്ന പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം പാർടി കേന്ദ്രകമ്മിറ്റി അംഗം സ. എ കെ ബാലൻ ഉദ്ഘാടനം ചെയ്തു.

വയനാട്‌ മുണ്ടകൈ ദുരിതബാധിതര്‍ക്ക്‌ ലഭിക്കാനിടയുള്ള കേന്ദ്ര സഹായം പോലും തകര്‍ക്കുന്നവിധം വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളുടെ നിലപാട്‌ സാംസ്‌കാരിക കേരളത്തിന്‌ അപമാനം

സ. ടി പി രാമകൃഷ്‌ണന്‍

വയനാട്‌ മുണ്ടകൈ ദുരിതബാധിതര്‍ക്ക്‌ ലഭിക്കാനിടയുള്ള കേന്ദ്ര സഹായം പോലും തകര്‍ക്കുന്നവിധം വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളുടെ നിലപാട്‌ സാംസ്‌കാരിക കേരളത്തിന്‌ അപമാനമാണ്.