Skip to main content

രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗം യാഥാർഥ്യ ബോധമില്ലാത്തത്

പൊള്ളയായ അവകാശവാദങ്ങളും ഊതിപ്പെരിപ്പിച്ച കണക്കുകളും കൊണ്ട് നിറച്ച രാജ്യത്തിന്റെ സാമൂഹിക യാഥാർഥ്യവുമായി പുലബന്ധമില്ലാത്ത ഒരു പ്രസംഗം മാത്രമായി രാഷ്‌ട്രപതി നടത്തിയ നയപ്രഖ്യാപന പ്രസംഗം മാറി. നമ്മുടെ രാജ്യം ഇന്ന് എവിടെ എത്തിനിൽക്കുന്നു എന്നും മുന്നോട്ടുള്ള പ്രയാണത്തിന് ഏത് രീതിയിലാണ് സർക്കാർ നയരൂപീകരണം നടത്തുക എന്നുമുള്ള വിവരണമായിരുന്നു നയപ്രഖ്യാപനത്തിൽ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇത്തരത്തിലുള്ള ഒന്നിനോടും നീതിപുലർത്താത്ത ഒന്നായി രാഷ്ട്രപതിയുടെ പ്രസംഗം മാറി. അയോധ്യയിലെ രാമക്ഷേത്രം സർക്കാരിന്റെ മികവിനുള്ള ഉദാഹരണമായി പരാമർശിച്ച പ്രസംഗം ഒരു ജനാധിപത്യ മതനിരപേക്ഷ രാജ്യത്തിന്റെ നയ പ്രഖ്യാപനമാണോ എന്ന് സംശയം ജനിപ്പിക്കുന്നതാണ്. അയോധ്യയിലെ രാമക്ഷേത്രം എന്ന ജനങ്ങളുടെ നൂറ്റാണ്ടുകളായുള്ള ആഗ്രഹം ഇന്ന് യാഥാർഥ്യമായിരിക്കുന്നു എന്നാണ് സർക്കാരിന്റെ നേട്ടങ്ങൾ പരാമർശിക്കുന്ന ഭാഗത്ത് രാഷ്ട്രപതി സൂചിപ്പിച്ചിരിക്കുന്നത്. ബിജെപി ഭരണത്തിന് കീഴിൽ രാജ്യം ഏത് രീതിയിലാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത് എന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ പരാമർശം. പാർലമെന്റ് നടപടിക്രമങ്ങൾ അട്ടിമറിച്ചുകൊണ്ട് പാസാക്കിയ പൗരത്വ ഭേദഗതിയും ഭരണഘടനയിലെ 370ആം വകുപ്പ് എടുത്ത് കളഞ്ഞ നടപടിയും ഉൾപ്പെടെയുള്ളവയും ഇതോടൊപ്പം മോഡി സർക്കാരിന്റെ നേട്ടങ്ങളുടെ പട്ടികയിൽ പെടുത്തിയ രാഷ്ട്രപതി ഈ സർക്കാരിന്റെ മുഖമുദ്ര ജനാധിപത്യ ധ്വംസനവും നയം വർഗീയ വൽക്കരണവുമാണെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് ചെയ്തത്. രാജ്യത്തെ ദരിദ്രരും ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങളിലെ ജനങ്ങളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളോ പ്രയാസങ്ങളോ ഒന്നും നയപ്രഖ്യാപനത്തിന്റെ ഭാഗമായില്ല. ദരിദ്ര ജനവിഭാഗങ്ങളും തൊഴിലാളികളും അനുഭവിക്കുന്ന പ്രശ്നങ്ങളൊന്നും സർക്കാരിന്റെ നയരൂപീകരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങളല്ല എന്ന് രാഷ്ട്രപതിയുടെ പ്രസംഗത്തിൽ നിന്ന് വ്യക്തമാണ്. മുപ്പത്തിരണ്ട് പേജുള്ള നയപ്രഖ്യാപന പ്രസംഗത്തിൽ ഒരിടത്തുപോലും തൊഴിലാളി എന്ന വാക്കില്ല.

പശ്ചാത്തല സൗകര്യ വികസന രംഗത്തും ദാരിദ്ര്യ നിർമാർജനത്തിനും സ്ത്രീ ശാക്തീകരണത്തിനും സർക്കാർ നടത്തിയ ഇടപെടലുകളെ പുകഴ്ത്താൻ പ്രസംഗത്തിൽ പരാമർശിച്ച പല പദ്ധതികളും സാധാരണ ജനങ്ങൾക്ക് ഒരു തരത്തിലും ഉപകാരപ്പെടാത്ത പ്രഖ്യാപനങ്ങൾ മാത്രമായിരുന്നു എന്നത് ഈ നയപ്രഖ്യാപനത്തിന്റെ പൊള്ളത്തരം വിളിച്ചോതുന്ന വസ്തുതയാണ്. പൊതുമേഖലാ വ്യവസായങ്ങളും രാജ്യത്തിന്റെ സമ്പത്തും വിറ്റുതുലയ്ക്കുന്ന നയം പിന്തുടരുന്ന കേന്ദ്ര സർക്കാറിന് എങ്ങനെയാണ് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനാവുക? സമസ്ത മേഖലകളിലും അത്യന്തം അപകടകരമായ നിലപാടുകൾ സ്വീകരിച്ചുകൊണ്ടിരിക്കുന്ന മോഡി സർക്കാർ രാജ്യത്തെയും ജനങ്ങളെയും വീണ്ടും വീണ്ടും ദുരിതക്കായത്തിലേക്കാഴ്ത്തുന്നു. രാജ്യം ഇന്ന് നേരിടുന്ന വെല്ലുവിളികളെയോ പ്രധാന പ്രശ്നങ്ങളെയോ കുറിച്ചൊന്നും പ്രതിപാദിക്കാത്ത രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം തീർത്തും നിരാശാജനകമാണ്. സാധാരണക്കാരന്റെ ജീവിത ദുരിതങ്ങൾക്ക് പരിഹാരം കാണാനുതകുന്ന ഒരു പദ്ധതിയും ആസൂത്രണം ചെയ്യാത്ത കേന്ദ്ര സർക്കാർ ജനങ്ങളെ കൊള്ളയടിച്ച് കോർപ്പറേറ്റുകളുടെ കീശ വീർപ്പിക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതോടൊപ്പം സർക്കാർ നേരിട്ട് നടത്തുന്ന കടുത്ത വർഗീയ വൽക്കരണനയവും രാജ്യത്തെ ഇരുണ്ട യുഗത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലും സർക്കാരിനെ പ്രകീർത്തിക്കുന്ന പ്രസംഗം നടത്താൻ രാഷ്ട്രപതി നിർബന്ധിതനായി എന്നതുതന്നെയാണ് ഏറ്റവും വലിയ വിരോധാഭാസം.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.