Skip to main content

എല്ലാ പ്രതിസന്ധികളെയും നേരിട്ട്‌ പ്രസ്ഥാനത്തെ കൂടുതൽ കരുത്തോടെ മുന്നോട്ടുനയിക്കാൻ സ. സുശീല ഗോപാലന്റെയും സ. എ കണാരന്റെയും സ്മരണ നമുക്ക്‌ എക്കാലവും ഊർജമേകും

സഖാക്കൾ സുശീല ഗോപാലന്റെയും എ കണാരന്റെയും സ്മരണ പുതുക്കുന്ന ദിനമാണ് ഇന്ന്. സിപിഐ എമ്മിന്റെ ഉന്നത നേതാക്കളായിരുന്ന ഇരുവരും തൊഴിലാളിവർഗ നേതൃനിരയിലെ കരുത്തരായിരുന്നു. സ. സുശീല ഗോപാലൻ അന്തരിച്ചിട്ട് 23 വർഷവും എ കണാരൻ വിട്ടുപിരിഞ്ഞിട്ട് 20 വർഷവുമാകുന്നു.
പുന്നപ്ര– വയലാറിന്റെ സമരപാരമ്പര്യം ഉൾക്കൊണ്ട് കമ്യൂണിസ്റ്റ് പാർടിയിലേക്കു വന്ന സുശീല 18-ാം വയസ്സിൽ പാർടി അംഗമായി. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടറിയറ്റംഗം എന്നീ നിലകളിൽ പ്രവർത്തിക്കവെയാണ് മരിച്ചത്. വയലാർ സ്റ്റാലിൻ എന്നറിയപ്പെട്ട സി കെ കുമാരപ്പണിക്കരുടെയും ചേർത്തല താലൂക്കിലെ ആദ്യകാല തൊഴിലാളിനേതാവ് സി കെ കരുണാകരപ്പണിക്കരുടെയും അനന്തരവളായ സുശീല ഐതിഹാസികമായ പുന്നപ്ര– വയലാറിന്റെ സമരകാഹളം സ്വന്തം ഹൃദയതാളമാക്കി. എകെജിയുമായി ഉണ്ടായ അടുപ്പം വിപ്ലവപ്രവർത്തനത്തിന്റെ തീക്ഷ്ണത വർധിപ്പിച്ചു. തുടർന്നുള്ള ദാമ്പത്യബന്ധമാകട്ടെ തൊഴിലാളിവർഗത്തിന്റെ മുന്നണിപ്പോരാളിയെന്ന നിലയിലെ സ്വതന്ത്രവ്യക്തിത്വമാക്കി വളർത്തുകയും ചെയ്‌തു.

സ്‌ത്രീകൾക്ക് തുല്യപദവി ലഭിക്കുന്നതിന് സുശീല നടത്തിയ അനേകം പ്രക്ഷോഭങ്ങളും പ്രവർത്തനങ്ങളും ദേശീയശ്രദ്ധ നേടി. ജനാധിപത്യ മഹിളാ പ്രസ്ഥാനത്തിന്റെ ശക്തിയും ശബ്ദവും അവരിലൂടെ പാർലമെന്റിൽ പ്രതിധ്വനിച്ചു. ഭരണതലത്തിലും സ്വന്തം പാടവം തെളിയിച്ചു. ലോക്‌സഭാംഗം, വ്യവസായമന്ത്രി എന്നീ നിലകളിലും ശോഭിച്ചു. പത്തുവർഷം ലോക്‌സഭാംഗമായിരുന്ന അവർ, ജനകീയപ്രശ്നങ്ങൾ പാർലമെന്റിൽ എത്തിക്കുന്നതിൽ എന്നും മുന്നിലായിരുന്നു. 1996ലെ നായനാർ മന്ത്രിസഭയിൽ അംഗമായിരിക്കെ സുശീല ഗോപാലൻ തൊഴിലാളി, മഹിളാ രംഗങ്ങളിലാണ് സജീവശ്രദ്ധ ചെലുത്തിയത്. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ചു. 1971ൽ കയർ വർക്കേഴ്സ് സെന്റർ രൂപീകരിച്ചതുമുതൽ മരണംവരെ പ്രസിഡന്റായിരുന്നു. മഹിളാ അസോസിയേഷന്റെ അഖിലേന്ത്യ നേതൃത്വത്തിലിരുന്ന അവർ, കശ്മീർ മുതൽ കന്യാകുമാരിവരെയുള്ള എല്ലാ പ്രദേശത്തും പ്രവർത്തകരുമായി അടുപ്പം കാത്തുസൂക്ഷിച്ചു.

അധ്വാനിക്കുന്ന കർഷകത്തൊഴിലാളികൾക്കുവേണ്ടി വിശ്രമമില്ലാതെ പോരാടി, അവരുടെ പ്രിയങ്കരനായ നേതാവായി ഉയർന്ന കമ്യൂണിസ്റ്റാണ് സഖാവ് എ കണാരൻ. പാർടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായിരിക്കെയാണ് അന്തരിച്ചത്. അധഃസ്ഥിത ജനവിഭാഗങ്ങൾക്കായി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു സഖാവിന്റേത്. പാർലമെന്റേറിയൻ എന്നനിലയിലും മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവച്ചു.

ഔപചാരികതകളില്ലാതെ എല്ലാവരോടും സൗഹൃദത്തോടെ പെരുമാറിയ സഖാവ് അനീതിക്കെതിരെ അനന്യമായ കാർക്കശ്യം പുലർത്തി. കർഷകത്തൊഴിലാളികളുടെ ജീവിതത്തിൽ സാരമായ മാറ്റമുണ്ടാക്കിയ നിരവധി പ്രക്ഷോഭ പരമ്പരകളാണ് അദ്ദേഹം നയിച്ചത്. പൊതുപ്രവർത്തനത്തിനിടയിൽ കടുത്ത ആക്രമണങ്ങളെ നേരിടേണ്ടി വന്നു.

ജന്മിത്തത്തിനും നാടുവാഴിത്തത്തിന്റെ ദുഷ്‌പ്രവണതകൾക്കുമെതിരായി ഇതിഹാസതുല്യമായ പോരാട്ടമാണ് എ കണാരൻ നയിച്ചത്. കർഷകത്തൊഴിലാളികൾക്ക് മനുഷ്യരായി ജീവിക്കാനുള്ള അവകാശം സ്ഥാപിക്കാനായിരുന്നു ആ ജീവിതത്തിലെ നല്ലൊരു ഭാഗവും മാറ്റിവച്ചത്. ആദിവാസി ജനവിഭാഗങ്ങളെ സംഘടിപ്പിക്കുന്നതിലും അദ്ദേഹം കാണിച്ച അർപ്പണബോധം പുത്തൻ തലമുറയ്ക്ക് വലിയപാഠംതന്നെ. കർഷകത്തൊഴിലാളിക്ക് അവകാശപ്പോരാട്ടത്തിലേക്ക് കുതിക്കാനുള്ള ഊർജവും ആവേശവും പകർന്ന എ കണാരൻ അടിസ്ഥാന ജനവിഭാഗത്തിന്റെ വികാരംതന്നെയായിരുന്നു.പോരാട്ടപാതകളിൽ എന്നും ആവേശമായിരുന്നു ഇരുനേതാക്കളും. എല്ലാ പ്രതിസന്ധികളെയും നേരിട്ട്‌ പ്രസ്ഥാനത്തെ കൂടുതൽ കരുത്തോടെ മുന്നോട്ടുനയിക്കാൻ സുശീല ഗോപാലന്റെയും എ കണാരന്റെയും സ്മരണ നമുക്ക്‌ എക്കാലവും ഊർജമേകും.
 

കൂടുതൽ ലേഖനങ്ങൾ

കഴിഞ്ഞ 10 വർഷങ്ങൾക്കുള്ളിൽ നാം കൈവരിച്ച പുരോഗതിയെ പിന്നോട്ടടിപ്പിക്കുന്ന കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ കേരളം സമരമുഖം തുറക്കുന്നു

തിരുവനന്തപുരത്തെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ ജനുവരി 12 ന് കേരളം സുപ്രധാനമായ ഒരു സമരമുഖം തുറക്കുകയാണ്.

ജമാഅത്തെ ഇസ്ലാമിയുടെ ആശയത്തെ പിൻപറ്റി വർ​ഗീയ ദ്രുവീകരണം നടത്തുകയാണ് യുഡിഎഫും കോൺ​ഗ്രസും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മാറാട് കലാപത്തെ കുറിച്ച് പറയുന്നതിൽ എന്താണ് പ്രയാസം. ജമാഅത്തെ ഇസ്ലാമിയുടെ ആശയത്തെ പിൻപറ്റി വർ​ഗീയ ദ്രുവീകരണം നടത്തുകയാണ് യുഡിഎഫും കോൺ​ഗ്രസും. 39.97ശതമാനം വോട്ട് എൽ‍ഡിഎഫിന് ലഭിച്ചിട്ടുണ്ട്. അടിത്തറ ഭദ്രമാണ്. ചരിത്രത്തിലില്ലാത്ത വിധം മതപരവും ജാതീയവുമായ വിഭജനം നടക്കുകയാണ്.

മതത്തെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിച്ച് രാജ്യത്തെ മതരാഷ്ട്ര സിദ്ധാന്തത്തിലേക്ക് നയിക്കുന്ന വർ​ഗീയ ശക്തികൾ ജനാധിപത്യത്തിന് വലിയ ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ലോകത്തും രാജ്യത്തും തീവ്ര വലതുപക്ഷ ശക്തികളും മതധ്രുവീകരണ ശക്തികളും രാഷ്ട്രീയ നേട്ടങ്ങൾക്കായി മതത്തെ ഉപയോഗിക്കുന്ന അപകടകരമായ ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്.

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം സംഘടിപ്പിക്കും

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ ജനുവരി 12 ന്‌ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ എന്നിവർ പങ്കെടുക്കുന്ന സത്യാഗ്രഹ സമരം സംഘടിപ്പിക്കും.