Skip to main content

ഡിസംബർ19 - സ. സുശീല ഗോപാലൻ ദിനം, സ. എ കണാരൻ ദിനം

സഖാക്കൾ സുശീല ഗോപാലന്റെയും എ കണാരന്റെയും സ്മരണ പുതുക്കുന്ന ദിനമാണ് ഇന്ന്. സിപിഐ എമ്മിന്റെ ഉന്നത നേതാക്കളായിരുന്ന ഇരുവരും തൊഴിലാളിവർഗ നേതൃനിരയിലെ കരുത്തരായിരുന്നു. സ. സുശീല ഗോപാലൻ അന്തരിച്ചിട്ട് 21 വർഷവും സ. എ കണാരൻ വിട്ടുപിരിഞ്ഞിട്ട് 18 വർഷവുമാകുന്നു. ഇരുനേതാക്കളുടെയും ജീവിതത്തിൽനിന്ന് വരും തലമുറയ്ക്ക് പഠിക്കാനേറെയുണ്ട്. പുന്നപ്ര–വയലാറിന്റെ സമരപാരമ്പര്യം ഉൾക്കൊണ്ട് കമ്യൂണിസ്റ്റ് പാർടിയിലേക്കു വന്ന സുശീല 18-ാം വയസ്സിൽ പാർടി അംഗമായി. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടേറിയറ്റഗം എന്നീ നിലകളിൽ പ്രവർത്തിക്കവെയാണ് മരിച്ചത്.

ഒട്ടേറെ രണധീരർക്ക് ജൻമം നൽകിയ തറവാടാണ് മുഹമ്മയിലെ ചീരപ്പൻചിറ. അവിടെ വയലാർ സ്റ്റാലിൻ എന്നറിയപ്പെട്ട സി കെ കുമാരപ്പണിക്കരുടെയും ചേർത്തല താലൂക്കിലെ ആദ്യകാല തൊഴിലാളിനേതാവ് സി കെ കരുണാകരപ്പണിക്കരുടെയും അനന്തരവളായ സുശീല ഐതിഹാസികമായ പുന്നപ്ര–വയലാറിന്റെ സമരകാഹളം സ്വന്തം ഹൃദയതാളമാക്കി. എകെജിയുമായി ഉണ്ടായ അടുപ്പം വിപ്ലവപ്രവർത്തനത്തിന്റെ തീക്ഷ്ണത വർധിപ്പിച്ചു. തുടർന്നുള്ള ദാമ്പത്യബന്ധമാകട്ടെ തൊഴിലാളിവർഗത്തിന്റെ മുന്നണിപ്പോരാളിയെന്ന നിലയിലെ സ്വതന്ത്രവ്യക്തിത്വമാക്കി വളർത്തുകയും ചെയ്‌തു. സമരപഥങ്ങളിൽ എ കെ ജിക്ക് എന്നും ശക്തിയും തണലുമായിരുന്നു സുശീല.

സ്‌ത്രീകൾക്ക് തുല്യപദവി ലഭിക്കുന്നതിന് സുശീല നടത്തിയ അനേകം പ്രക്ഷോഭങ്ങളും പ്രവർത്തനങ്ങളും ദേശീയശ്രദ്ധ നേടി. ജനാധിപത്യ മഹിളാ പ്രസ്ഥാനത്തിന്റെ ശക്തിയും ശബ്ദവും അവരിലൂടെ പാർലമെന്റിൽ പ്രതിധ്വനിച്ചു. സമരപഥങ്ങളിൽ എന്നപോലെ ഭരണതലത്തിലും സ്വന്തം പാടവം തെളിയിച്ചു. സമരത്തിന്റെയും സഹനത്തിന്റെയും വഴിത്താരകളിൽ അചഞ്ചലയായി നിലയുറപ്പിച്ച അവർ, അസാമാന്യമായ നേതൃപാടവം കാഴ്ചവച്ചു. ലോക്‌സഭാംഗം, വ്യവസായമന്ത്രി എന്നീ നിലകളിലും സഖാവ് ശോഭിച്ചു. പത്തുവർഷം ലോക്‌സഭാംഗമായിരുന്ന അവർ, ജനകീയപ്രശ്നങ്ങൾ പാർലമെന്റിൽ എത്തിക്കുന്നതിൽ എന്നും മുന്നിലായിരുന്നു. 1996ലെ നായനാർ മന്ത്രിസഭയിൽ അംഗമായിരിക്കെ സുശീല ഗോപാലൻ തൊഴിലാളി, മഹിളാ രംഗങ്ങളിലാണ് സജീവശ്രദ്ധ ചെലുത്തിയത്. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ചു. കയർ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനും പരിഹരിക്കാനും അവിശ്രമം പൊരുതി. 1971ൽ കയർ വർക്കേഴ്സ് സെന്റർ രൂപീകരിച്ചതുമുതൽ മരണംവരെ പ്രസിഡന്റായിരുന്നു. മഹിളാ അസോസിയേഷന്റെ അഖിലേന്ത്യ നേതൃത്വത്തിലിരുന്ന അവർ, കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള എല്ലാ പ്രദേശത്തും മഹിളാപ്രവർത്തകരുമായി വ്യക്തിപരമായ അടുപ്പംതന്നെ കാത്തുസൂക്ഷിച്ചു. സുശീല ഗോപാലൻ പതിപ്പിച്ച പാദമുദ്രകൾ കാലത്തിന്റെ കുത്തൊഴുക്കിലും മാഞ്ഞുപോകില്ല.

അടിസ്ഥാന ജനവിഭാഗത്തിന്റെ വികാരം

അധ്വാനിക്കുന്ന കർഷകത്തൊഴിലാളികൾക്കുവേണ്ടി വിശ്രമമില്ലാതെ പോരാടി, അവരുടെ പ്രിയങ്കരനായ നേതാവായി ഉയർന്ന കമ്യൂണിസ്റ്റാണ് സഖാവ് എ കണാരൻ. പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരിക്കെയാണ് അദ്ദേഹം അന്തരിച്ചത്. അധഃസ്ഥിത ജനവിഭാഗങ്ങൾക്കായി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു സഖാവിന്റേത്. സഖാക്കൾക്കും പ്രിയപ്പെട്ടവർക്കും അദ്ദേഹം കണാരേട്ടനായിരുന്നു. പാർലമെന്റേറിയൻ എന്നനിലയിലും മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവച്ചു.

ഔപചാരികതകളില്ലാതെ എല്ലാവരോടും സൗഹൃദത്തോടെ പെരുമാറാറുള്ള സഖാവ് അനീതിക്കെതിരെ അനന്യമായ കാർക്കശ്യവും പുലർത്തി. ഉജ്വലമായ നിരവധി സമരാനുഭവങ്ങളുണ്ട് ആ ജീവിതത്തിൽ. അടിമതുല്യമായ ചുറ്റുപാടിൽ ഉഴറിയ കർഷകത്തൊഴിലാളികളുടെ ജീവിതത്തിൽ സാരമായ മാറ്റമുണ്ടാക്കിയ നിരവധി പ്രക്ഷോഭ പരമ്പരകളാണ് അദ്ദേഹം നയിച്ചത്. പൊതുപ്രവർത്തനത്തിനിടയിൽ കടുത്ത ആക്രമണങ്ങളെ നേരിടേണ്ടി വന്നു.

ജൻമിത്തത്തിനും നാടുവാഴിത്തത്തിന്റെ ദുഷ്പ്രവണതകൾക്കും സാംസ്കാരിക രൂപങ്ങൾക്കുമെതിരായി ഇതിഹാസതുല്യമായ പോരാട്ടമാണ് സ. എ കണാരൻ നയിച്ചത്. അടിമതുല്യമായ ജീവിതം നയിക്കാൻ നിർബന്ധിതരായ കർഷകത്തൊഴിലാളികൾക്ക്, മനുഷ്യരായി ജീവിക്കാനുള്ള അവകാശം സ്ഥാപിക്കാനായിരുന്നു ആ ജീവിതത്തിലെ നല്ലൊരു ഭാഗവും മാറ്റിവച്ചത്. തമ്പുരാക്കൻമാരുടെ ആട്ടും തുപ്പും സഹിച്ച് പിന്നാമ്പുറങ്ങളിൽ കഴിഞ്ഞുകൂടാൻ വിധിക്കപ്പെട്ടവരെന്ന് കരുതിയവരെ മോചിപ്പിക്കാൻ അവരുടെ വ്യക്തിത്വത്തിലെ അഭിമാനബോധം തിരിച്ചുപിടിക്കേണ്ടതുണ്ടായിരുന്നു. ആദിവാസി ജനവിഭാഗങ്ങളെ സംഘടിപ്പിക്കുന്നതിലും അദ്ദേഹം കാണിച്ച അർപ്പണബോധം പുത്തൻ തലമുറയ്ക്ക് വലിയപാഠം തന്നെ. അടിച്ചമർത്തപ്പെടുന്ന കർഷകത്തൊഴിലാളിക്ക് നിവർന്നുനിന്ന് അവകാശപ്പോരാട്ടത്തിലേക്ക് കുതിക്കാനുള്ള ഊർജവും ആവേശവും പകർന്ന സ. എ കണാരൻ അടിസ്ഥാന ജനവിഭാഗത്തിന്റെ വികാരം തന്നെയായിരുന്നു.

കർഷകരെയും തൊഴിലാളികളെയുമെല്ലാം ചവിട്ടിമെതിക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ തുടർച്ചയായി സ്വീകരിച്ചു വരുന്നത്. സാധാരണക്കാർക്ക് ജീവിക്കാനാകാത്ത സ്ഥിതിയാണ് രാജ്യത്തുള്ളത്. വോട്ടുമാത്രം ലക്ഷ്യമാക്കി വർഗീയത പരത്തുകയാണ് സംഘപരിവാർ. കോർപറേറ്റുകളുടെ പണം വാങ്ങി ജനാധിപത്യംതന്നെ അട്ടിമറിക്കുകയാണ് ബിജെപി. നരേന്ദ്ര മോദി സർക്കാരിന്റെ ഭരണം എല്ലാ അർഥത്തിലും ജനദ്രോഹപരമാണ്. രാജ്യത്തിന്റെ പൊതുമുതലുകൾ എല്ലാം വിറ്റുതുലയ്ക്കുകയാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ. കോർപറേറ്റുകളെ തടിച്ചു കൊഴുപ്പിക്കാനുള്ള മാർഗം മാത്രമാണ് കേന്ദ്ര സർക്കാരിന്റെ അജൻഡയിലുള്ളത്. മോദിയുടെ ഏകാധിപത്യ വർഗീയ ഭരണം അവസാനിപ്പിക്കുകതന്നെ വേണം. അതിനുള്ള തുടർപോരാട്ടങ്ങൾക്ക് സുശീല ഗോപാലന്റെയും എ കണാരന്റെയും സ്മരണ കൂടുതൽ കരുത്തു പകരും.

കേരളത്തിൽ സ. പിണറായി വിജയൻ നയിക്കുന്ന രണ്ടാം എൽഡിഎഫ് സർക്കാർ വികസനത്തിലൂന്നിയ ജനക്ഷേമഭരണം തുടരുകയാണ്. അതിന് തടയിടാൻ ഗവർണറെപ്പോലും കേന്ദ്രം ദുരുപയോഗിക്കുന്നു. പലതരത്തിൽ സമൂഹത്തിൽ അന്തഃഛിദ്രമുണ്ടാക്കാനുള്ള ശ്രമങ്ങളും വ്യാപകമായി നടക്കുന്നു. ഈ സർക്കാരിനെ കൂടുതൽ ശക്തിപ്പെടുത്തണം. യുഡിഎഫും ബിജെപിയും നടത്തുന്ന അപവാദപ്രചാരണങ്ങളെയും കേന്ദ്രത്തിന്റെ വികസനം മുടക്കൽ നടപടികളെയും പ്രതിരോധിക്കാൻ കരുത്തുപകരുന്നതാണ് സഖാക്കൾ സുശീല ഗോപാലന്റെയും എ കണാരന്റെയും സ്മരണ.

കൂടുതൽ ലേഖനങ്ങൾ

ഇലക്ടറൽ ബോണ്ട് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി; ടിക്കറ്റെടുക്കാൻ കാശില്ലാത്ത കോൺഗ്രസിനും കിട്ടി 1952 കോടി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇലക്ടറൽ ബോണ്ട് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയായി മാറി. കോൺ​ഗ്രസ് അടക്കമുള്ള പാർടികൾ ഇലക്ടറൽ ബോണ്ടായി കോടികൾ വാങ്ങിയ ശേഷമാണ് ടിക്കറ്റെടുക്കാൻ പോലും കാശില്ലെന്നു പറഞ്ഞ് പ്രസ്താവനയിറക്കുന്നത്.

ഇഡി ബിജെപിക്ക് വേണ്ടി കൂലിക്ക് പണിയെടുക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ബിജെപിക്ക് വേണ്ടി കൂലിക്ക് പണിയെടുക്കുന്ന രീതിയാണ് ഇപ്പോൾ ഇഡിക്ക്. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയലാഭത്തിനു വേണ്ടിയും പണം വാങ്ങാനായുമാണ് ഇപ്പോൾ ഉപയോ​ഗിക്കുന്നതെന്ന് നിസംശയം പറയാം. കോൺ​ഗ്രസിന് പണമില്ലാത്തത് അക്കൗണ്ടുകൾ ഫ്രീസ് ചെയ്തതുകൊണ്ടാണെന്നാണ് പറയുന്നത്. വളരെ കുറച്ച് പണം മാത്രമാണ് ഫ്രീസ് ചെയ്തത്.

മൗലികാവകാശം ഹനിക്കുന്ന ഒരു നിയമവും കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല

സ. പിണറായി വിജയൻ

രാജ്യത്തുനിന്ന്‌ മുസ്ലിം ജനവിഭാഗങ്ങളെ നിഷ്‌കാസനംചെയ്യാനുള്ള നീക്കങ്ങൾ സ്വീകരിക്കുന്നവരോട്‌ ചോദിക്കാനുള്ളത്‌: 'ഭാരത്‌ മാതാ കീ ജയ്‌' എന്ന്‌ ആദ്യം വിളിച്ചത്‌ അസിമുള്ളഖാനാണ്‌. അതുകൊണ്ട്‌ ആ മുദ്രാവാക്യം ഒഴിവാക്കുമോ? 'സാരേ ജഹാം സേ അച്ഛാ' എന്നു പാടിയത്‌ കവി മുഹമ്മദ്‌ ഇഖ്‌ബാലാണ്‌.